
ജയ്പൂർ: രാജസ്ഥാനിലെ ജയ്പൂരിൽ കോക്ക്‌റോച്ച് ജനതാ പാർട്ടി (സി.ജെ.പി) പ്രവർത്തകർക്ക് നേരെ ആക്രമണം. സിജെപി നേതാവ് അശുതോഷ് റാങ്കയ്ക്ക് അടക്കം മർദ്ദനമേറ്റു. പ്രവർത്തകർ സഞ്ചരിച്ച വാഹനവും തകർത്തു. ആക്രമണത്തിന് പിന്നിൽ ബി.ജെ.പിയാണെന്ന് സി.ജെ.പി ആരോപിച്ചു. ബാഗ്രുവിലെ കൻവാർപുരയിലുള്ള സ്‌കൂൾ സന്ദർശിക്കാൻ പോകുകയായിരുന്നു സംഘം. ഇതിനിടെ ഒരു സംഘം അവരെ തടയുകയും മർദ്ദിക്കുകയുമായിരുന്നു. അർബൻ നക്സലുകൾ, ദേശവിരുദ്ധർ, പാകിസ്ഥാനികൾ എന്നിങ്ങനെ വിളിക്കുകയും ചെയ്തു. 48 മണിക്കൂറിനുള്ളിൽ കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്നും അല്ലാത്തപക്ഷം സമരം നടത്തുമെന്നും മന്ത്രിയുടെ രാജി ആവശ്യപ്പെടുമെന്നും സി.ജെ.പി അറിയിച്ചു.
എന്താണ് രാജസ്ഥാനിൽ നടക്കുന്നതെന്നും ബി.ജെ.പിയുടെ ഗുണ്ടകൾ സി.ജെ.പി പ്രവർത്തകരെ ലക്ഷ്യമിടുകയാണെന്നും ചില്ലുകൾ തകർന്ന കാറിന്റെ ഫോട്ടോ സമൂഹ മാദ്ധ്യമത്തിൽ പോസ്റ്റ് ചെയ്തുകൊണ്ട് സി.ജെ.പി നേതാവ് അഭിജീത് ദിപ്‌കെ ചോദിച്ചു.ആക്രമണം രാജസ്ഥാൻ നിയമസഭയിലും വലിയ ബഹളത്തിന് വഴിവച്ചു. ബി.ജെ.പിയും കോൺഗ്രസും തമ്മിൽ വാക്പോരുണ്ടായി. ആക്രമണത്തിന് കാരണം ബി.ജെ.പിയാണെന്ന് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ ഗോവിന്ദ് സിംഗ് ദോതസാര ആരോപിച്ചു. സി.ജെ.പിയുടെ മറവിൽ പ്രശ്നങ്ങളുണ്ടാക്കുന്നത് കോൺഗ്രസാണെന്ന് രാജസ്ഥാൻ ആഭ്യന്തര മന്ത്രി ജവഹർ സിംഗ് ബെദം അവകാശപ്പെട്ടു.
വർഷങ്ങളായി ഈ സ്‌കൂൾ പ്രവർത്തിക്കുന്നത് ഒരു തൊഴുത്തിലാണ്. ഇന്നത്തെ സന്ദർശനത്തെക്കുറിച്ച് പൊലീസിനെ അറിയിച്ചിരുന്നു. എന്നാൽ ബി.ജെ.പി. ഗുണ്ടകൾ അവിടെയെത്തി. ഞങ്ങളുടെ ഒരു സ്ത്രീയുൾപ്പെടെ ആക്രമണത്തിനിരയായി. കാറുകൾ തകർത്തു. ഫോണുകൾ നശിപ്പിച്ചു. ഒരാളുടെ കൈ ഒടിയുകയും ചെയ്തു. -അശുതോഷ് റാങ്ക
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |