
ബെൽഫാസ്റ്റ് : പുതിയ നായകൻ ശ്രേയസ് അയ്യർക്ക് കീഴിൽ ആദ്യ മത്സരത്തിനിറങ്ങിയ ഇന്ത്യയ്ക്ക് അയർലാൻഡിനെതിരായ രണ്ട് മത്സരപരമ്പരയിലെ ആദ്യ ട്വന്റി-20യിൽ 34 റൺസ് തോൽവി. ആദ്യം ബാറ്റ്ചെയ്ത അയർലാൻഡ് നിശ്ചിത 20 ഓവറിൽ 182/9 എന്ന സ്കോർ ഉയർത്തിയപ്പോൾ ഇന്ത്യ 18.5 ഓവറിൽ 148 റൺസിന് ആൾഔട്ടായി.
30 റൺസ് എടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകൾ നഷ്ടമായ അയർലാൻഡിനെ ക്യാപ്ടൻ ലോർക്കാൻ ടക്കർ (50), ഗാരേത്ത് ഡെലാനി (49) എന്നിവർ ചേർന്നാണ് മാന്യമായ സ്കോറിലെത്തിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി ഹർഷിത് റാണ മൂന്ന് വിക്കറ്റും അർഷ്ദീപ് സിംഗ്, അക്ഷർ പട്ടേൽ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
മറുപടിക്കിറങ്ങിയ ഇന്ത്യൻ നിരയിൽ അഭിഷേക് ശർമ്മയും (49) ശിവം ദുബെയും(25), തിലക് വർമ്മയും (19),അക്ഷർ പട്ടേലും (15) മാത്രമാണ് രണ്ടക്കം കണ്ടത്. സഞ്ജു (5), ഇഷാൻ കിഷൻ (1), ശ്രേയസ് അയ്യർ (3),വാഷിംഗ്ടൺ സുന്ദർ (9) എന്നിവർ നിരാശപ്പെടുത്തി. അയർലാൻഡിന് വേണ്ടി രാജസ്ഥാനിൽ ജനിച്ച് കുടിയേറിയ ഇടംകയ്യൻ മീഡിയം പേസർ ജയ് മൂൺട്ര രണ്ട് വിക്കറ്റുകൾ വീഴ്ത്തി. മാത്യു ഹംഫ്രീസും മാറ്റ് ഹൊള്ളാഡും രണ്ട് വിക്കറ്റ് വീതം നേടി.
ആരാധകർ ഏറെ പ്രതീക്ഷിച്ചിരുന്നെങ്കിലും 15കാരനായ വൈഭവ് സൂര്യവംശിക്ക് ഇന്നലെ ഇന്ത്യ അരങ്ങേറ്റത്തിന് അവസരം നൽകിയില്ല.രണ്ടാം മത്സരം നാളെ നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |