
വെയ്റ്റ് ലിഫ്ടിംഗിൽ വല്ലൂരി അജയ് ബാബുവിനും വെള്ളി
ഗ്ലാസ്‌ഗോ: കോമൺവെൽത്ത് ഗെയിംസ് 79 കിലോയിൽ താഴെയുള്ള പുരുഷ വെയ്‌റ്റ് ലിഫ്ടിംഗിൽ വെള്ളിനേടി ഇന്ത്യയുടെ വല്ലൂരി അജയ ബാബു. വെയ്റ്റ് ലിഫ്ടിംഗിൽ ഇന്ത്യയുടെ നാലാമത്തെ വെള്ളിയും ആറാമത്തെ മെഡലുമാണ് കഴിഞ്ഞ രാത്രി വല്ലൂരി നേടിയത്.
21-കാരനായ അജയ ബാബു, സ്നാച്ചിൽ ഗെയിംസ് റെക്കാഡായ 149 കിലോയും ക്ലീൻ ആൻഡ് ജെർക്കിൽ 181 കിലോഗ്രാമും ഉൾപ്പെടെ 330 കിലോ ഉയർത്തിയാണ് വെള്ളിയിലെത്തിയത്. മലേഷ്യയുടെ എറി ഹിദായത്ത് മുഹമ്മദ് ആകെ 331 കിലോ ഉയർത്തി ഗെയിംസ് റെക്കോർഡോടെ സ്വർണം നേടി. ഇംഗ്ലണ്ടിന്റെ ക്രിസ് മുറെയാണ് വെങ്കലം നേടിയത്.
വനിതാ വെയ്റ്റ് ലിഫ്ടിംഗിൽ മീരാഭായ് ചാനു സ്വർണവും ഗ്യാനേശ്വരി യാദവ് വെള്ളിയും ബിന്ധ്യാ റാണി വെങ്കലവും നേടിയപ്പോൾ പുരുഷ വിഭാഗത്തിൽ റിഷി കാന്ത സിംഗ്,രാജ മുത്തുപ്പാണ്ടി,വല്ലൂരി അജയ് ബാബു എന്നിവർ വെള്ളി കരസ്ഥമാക്കി.
അന്ന് പിതാവ്, ഇന്ന് മകൻ
16 വർഷം മുമ്പ് കോമൺവെൽത്ത് ഗെയിംസിൽ മെഡൽ നേടിയ വെയ്റ്റ് ലിഫ്ടിംഗ് താരം ശ്രീനിവാസ റാവുവിന്റെ മകനാണ് അജയ ബാബു. 2010 ഡൽഹി കോമൺവെൽത്ത് ഗെയിംസിൽ 56 കിലോയിൽ താഴെയുള്ളവരുടെ വിഭാഗത്തിൽ വെങ്കലമെഡലാണ് ശ്രീനിവാസ നേടിയിരുന്നത്. അജയ്ക്ക് ആറുവയസായിരുന്നു അപ്പോൾ.ആന്ധ്രയിലെ വിജയനഗരം സ്വദേശിയാണ് ശ്രീനിവാസ.ഈ മേഖലയിൽ വെയ്റ്റ്ലിഫ്ടിംഗിൽ നിന്ന് നിരവധി കായികതാരങ്ങൾ ഉയർന്നുവരാൻ വഴിയൊരുക്കിയത് ശ്രീനിയുടെ മെഡൽ നേട്ടമായിരുന്നു. 2014 ഗെയിംസിൽ വനിതാവിഭാഗത്തിൽ വെള്ളി നേടിയ സന്തോഷി മാസ ഈ പ്രദേശത്തുകാരിയാണ്. കരസേനയിലായിരുന്ന ശ്രീനി തന്റെ പരിശീലനസ്ഥലത്തേക്ക് മകനുമായാണ് പോയിരുന്നത്.ചെറുപ്രായത്തിലേ വെയ്‌റ്റ് ലിഫ്ടിംഗിൽ പരിചിതനായ അജയ് ബാബു 2021ൽ ജൂനിയർ ചാമ്പ്യനായാണ് ദേശീയ തലത്തിൽ ശ്രദ്ധനേടുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |