കൊല്ലം: എ.ഡി.ജി.പി എം.ആർ.അജിത്ത് കുമാറിന് മുന്നിലിരുന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ നൽകുമ്പോഴാണ് റജി ജോണിന്റെ കാതിലേക്ക് സന്തോഷ വാർത്തയെത്തിയത്. പൊന്നുമോളെ കണ്ടെത്തിയെന്നറിഞ്ഞതും ആ പിതാവ് സന്തോഷത്തോടെ ചാടിയെഴുന്നേറ്റു, അലർച്ചപോലെ ശബ്ദമുണ്ടാക്കി മുറിക്ക് പുറത്തിറങ്ങി. അപ്പോഴേക്കും എ.ഡി.ജി.പിയും ഡി.ഐ.ജി നിശാന്തിനിയുമടക്കം കൂടെയിറങ്ങി. ഏത് വാഹനത്തിൽ കയറമെന്ന അങ്കലാപ്പിലായിരുന്നു റജി ജോൺ. കരച്ചിലും ചിരിയും വെപ്രാളവുമെല്ലാം മിന്നിമറയുന്നതിനിടയിൽ പൊലീസ് ശ്രമകരമായിട്ടാണ് റജി ജോണിലെ പൊലീസ് വാഹനത്തിലാക്കി കൊല്ലത്തേക്ക് തിരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു റെജി ജോണിനെ കൊട്ടാരക്കരയിലെ റൂറൽ എസ്.പി ഓഫീസിലേക്ക് കൊണ്ടുവന്നത്. പൊന്നുമോളെ കാണാതായിട്ട് ഇരുപത് മണിക്കൂർ പിന്നിടുമ്പോഴും ഒരു തുമ്പുപോലും ലഭിക്കാഞ്ഞതിന്റെ സങ്കടവും പ്രതിഷേധവുമൊക്കെയായിട്ടാണ് 12.30 മുതൽ 12.58 വരെ എസ്.പിയുടെ മുറിയിൽ എ.ഡി.ജി.പി എം.ആർ.അജിത്ത് കുമാറിന്റെ മുന്നിലിരുന്നത്.
ജോലി സ്ഥലത്തെയും സംഘടനയുടെ കാര്യങ്ങളും വീട്ടിലെ ഓരോരുത്തരുടെയും വിവരങ്ങളുമടക്കം എ.ഡി.ജി.പി ചോദിക്കുമ്പോൾ പതിഞ്ഞ ശബ്ദത്തിലായിരുന്നു മറുപടികൾ. ബന്ധുവിനെക്കൂടി ഒപ്പം കൂട്ടിയിരുന്നു. ആ മുറിയിൽ നിന്ന് ഇറങ്ങി അഡീഷണൽ എസ്.പിയുടെ മുറിയിലേക്ക് കയറി. പത്ത് മിനിട്ട് നേരത്തെ ഇടവേളയ്ക്ക് ശേഷം എ.ഡി.ജി.പി ആ മുറിയിലേക്കെത്തി. വീണ്ടും ചോദ്യം ചെയ്യൽ തുടരുമ്പോഴാണ് അപ്രതീക്ഷിതമായി അബിഗേൽ സാറയെ കൊല്ലം ആശ്രാമത്ത് നിന്ന് കിട്ടിയെന്ന വാർത്ത ആ പിതാവിന്റെയും പൊലീസ് ഉദ്യോഗസ്ഥരുടെയും കാതിലെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |