
തിരുവനന്തപുരം: 'വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും". പുറമെ മുള്ളാണെങ്കിലും അടുക്കുമ്പോളറിയാം ഗുണങ്ങൾ. 2018ലാണ് സംസ്ഥാന സർക്കാർ ചക്കയെ ഔദ്യോഗിക ഫലമായി പ്രഖ്യാപിച്ചത്. പദവിയുണ്ടെങ്കിലും അതിനൊത്ത പരിഗണന ചക്കയ്‌ക്കില്ല.
കീടനാശിനിയുടെ കലർപ്പില്ലാത്ത പ്രകൃതിവിഭവമാണ് ചക്ക. തണ്ടൊഴികെ ബാക്കിയെല്ലാം ഭക്ഷ്യയോഗ്യം. കേരളത്തിൽ ഒരുവർഷം 14.3 ലക്ഷം ടൺ ചക്ക ഉത്പാദിപ്പിക്കുന്നുണ്ട്. എന്നാൽ ഉപയോഗിക്കുന്നത് രണ്ടുലക്ഷം ടൺ മാത്രം.
ചക്കയുടെ ഔഷധ മൂല്യത്തെപ്പറ്റി ആലപ്പുഴ മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. ബി.പ ദ്മകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പഠന റിപ്പോർട്ട് അന്താരാഷ്ട്ര മെഡിക്കൽ ജേർണലിൽ പ്രസിദ്ധീകരിച്ചിരുന്നു. ചക്ക തുടർച്ചയായി കഴിച്ചവർക്ക് രക്തത്തിൽ പഞ്ചസാരയുടെ അളവ് കുറഞ്ഞതായുള്ള അനുഭവത്തിന്റെ അടിസ്ഥാനത്തിൽ മൈക്രോ സോഫ്റ്റിന്റെ ഇന്ത്യയിലെ മുൻ ഡയറക്ടർ ജയിംസ് ജോസഫ് ഒരു പഠനത്തിന് മുൻകൈ എടുത്തിരുന്നു. പ്രമേഹരോഗികൾക്കും പ്രിയങ്കരമാണ് ചക്ക. ബംഗ്ലാദേശിന്റെയും ശ്രീലങ്കയുടെയും ദേശീയ ഫലമാണ്. 1.4 ദശലക്ഷം ടൺ ഉതപാദിപ്പിക്കുന്ന ഇന്ത്യയാണ് ഏറ്റവും വലിയ ചക്ക ഉത്പാദക രാജ്യം. ബംഗ്ലാദേശാണ് രണ്ടാം സ്ഥാനത്ത്- 926 ടൺ. തായ്‌ലൻഡ്, ഇന്തോനേഷ്യ, നേപ്പാൾ എന്നിവയാണ് മറ്റ് മുൻനിര ഉത്പാദകർ.
പ്രമേഹം നിയന്ത്രിക്കും
പ്രമേഹം, കൊളസ്‌ട്രോൾ, രക്താതിസമ്മർദ്ദം എന്നിവ നിയന്ത്രിക്കാൻ ചക്കയ്ക്ക് കഴിയും. പ്രമേഹം നിയന്ത്രിക്കാനും ദഹനപ്രക്രിയ മെച്ചപ്പെടുത്താനും പച്ചച്ചക്കയും ചക്കക്കുരുവും ഉത്തമമാണ്. വിറ്റാമിൻ എ, ബി, സി, പൊട്ടാസ്യം, ഫൈബർ എന്നിവയാൽ സമ്പന്നം.
രുചികരം, ഈ വിഭവങ്ങൾ
ചക്കപ്പുഴുക്ക്, ചക്കയട, ഉപ്പേരി, ചക്ക ബിരിയാണി, ചക്ക ഐസ്ക്രീം, ചക്കപ്പായസം, ചക്കവൈൻ, ചക്കക്കുരു ഷേക്ക്, ചക്കഹൽവ ഇങ്ങനെ നീളുന്നു ചക്കവിഭവങ്ങൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |