തിരുവനന്തപുരം:വിദേശ സർവകലാശാലകൾ നാളെ നടപ്പാക്കുമെന്നല്ല, അതിന്റെ സാദ്ധ്യതകൾ പരിശോധിക്കുമെന്നാണ് ബഡ്ജറ്റിൽ പറഞ്ഞതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിദേശ സർവകലാശാലകൾക്ക് അന്നും ഇന്നും സി.പി.എം എതിരാണെന്നും അദ്ദേഹം വ്യക്തമാക്കി.
. എന്നാൽ പാർട്ടിയും സർക്കാരും ഒന്നല്ല, പാർട്ടി നിലപാടുകളും തീരുമാനങ്ങളും അതേ പടി സർക്കാറിന് നടപ്പാക്കാനാവില്ല. സോഷ്യലിസ്റ്റ് വിപ്ലവം നടന്ന നാടല്ല ഇത്. വിദേശ സർവകലാശാലകളെന്നത് കേന്ദ്രസ ർക്കാർ പുതിയ വിദ്യാഭ്യാസ നയത്തിൽ ഉൾപ്പെടുത്തിയ കാര്യമാണ്. സർക്കാരെന്ന നിലയിൽ കേരളത്തിന് ഇക്കാരൃത്തിൽ നിലപാടെടുക്കാതെ മാറി നിൽക്കാനാവില്ല. മറ്റ് സംസ്ഥാനങ്ങളെല്ലാം ഇത്തരത്തിൽ യൂണിവേഴ്സിറ്റികൾ ആരംഭിച്ചിട്ടുണ്ട്. കേന്ദ്രം പറഞ്ഞ പടി ഈച്ചക്കോപ്പിയടിക്കാനല്ല കേരളം തീരുമാനിച്ചത്.അതുകൊണ്ടാണ് പരിശോധിക്കാമെന്ന് ബഡ്ജറ്റിൽ പരാമർശിച്ചത്. ആരോടെല്ലാം ചർച്ച നടത്താമോ അവരുമായെല്ലാം സംസാരിക്കും. പഴുതുകൾ എന്തെല്ലാമെന്ന പരിശോധനയാണ് നടക്കുക. പൊതുവിദ്യാഭ്യാസത്തോടുള്ള പ്രതിബന്ധതയും സുതാര്യതയും നിലനിറുത്തും.. എന്നാൽ നാളെത്തന്നെ വിദേശ സർവകലാശാല അംഗീകരിക്കുമെന്നല്ല ഇതിനർത്ഥം. . സി.പി.ഐ ഇക്കാര്യത്തിൽ എതിർപ്പൊന്നും പറഞ്ഞിട്ടില്ല. അതേ സമയം വിദേശ സർവകലാശാലകൾ ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന നിലപാട് സ്വീകരിക്കാനുമാവില്ല. വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ നിക്ഷേപം നേരത്തെ തന്നെ കേരളത്തിലുണ്ട്. അതു കൊണ്ട് സ്വകാര്യ നിക്ഷേപം പ്രശ്നമല്ല..
വിദേശ സർവകലാശാലകളുടെ കാര്യത്തിൽ പി.ബിയുടെ അംഗീകാരം വേണോ എന്ന ചോദ്യത്തതിന് പി.ബിയെ പ്രതിനായക സ്ഥാനത്ത് നിറുത്തേണ്ടതില്ല എന്നായിരുന്നു ഗോവിന്ദന്റെ പ്രതികരണം. സി.പി.എം മുദ്രാവാക്യമെല്ലാം ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കും,സർക്കാരിനും നടപ്പിലാക്കാനാകില്ല. അത് 1957ൽ തന്നെ സാധിച്ചിട്ടില്ല. അതാണ് പരിമിതി.കേരളമെന്നു പറഞ്ഞാൽ വേറെ എന്തോ റിപ്പബ്ലിക്കാണ്,.സോഷ്യലിസ്റ്റ് ഗവൺമെന്റാണ്, കമ്മ്യൂണിസ്റ്റ് ഗവൺമെന്റാണെന്ന തിരുത്തലൊന്നും വേണ്ട,നരേന്ദ്ര മോദിയുടെ കുത്തക മുതലാളിത്തത്തിന്റേയും സാമ്രാജ്യത്വ ധനകാര്യ മൂലധനത്തിന്റേയും താൽപര്യം സംരക്ഷിക്കുന്ന ഭരണകൂട സംവിധാനത്തിന്റെ ഭാഗമാണ് കേരളം. പരിമിതിക്കുള്ളിൽ നിന്നു കൊണ്ട് സർക്കാരിന് എന്ത് നിലപാട് സ്വീകരിക്കാനാകും എന്നതിൽ തുറന്ന ചർച്ച നടക്കട്ടെ.
സഭയിൽ എതിർത്ത് സി.പി.ഐയും
വിദേശ സർവ്വകലാശാല വിഷയത്തിൽ സർക്കാർ നിലപാടിനെതിരെ നിയമസഭയിൽ സി.പി.ഐയും.
ചർച്ചകൾക്ക് ശേഷം മാത്രം നടപ്പാക്കിയാൽ മതിയെന്ന് പാർട്ടി അംഗം ഇ.കെ.വിജയൻ അഭിപ്രായപ്പെട്ടു.ബഡ്ജറ്റ് പൊതുചർച്ചയിൽ നിറഞ്ഞുനിന്ന വിഷയവും ഇതായിരുന്നു.
മുൻ യു.ഡി.എഫ്. ഭരണകാലത്ത് വിദേശ സർവ്വകലാശാലകൾക്ക് അനുമതി നൽകുന്നതിനെതിരെ ഇടതു വിദ്യാർത്ഥി,യുവജന സംഘടനകൾ ശക്തമായ പ്രക്ഷോഭസമര പരിപാടികൾ നടത്തുകയും , അന്നത്തെ ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഉപാദ്ധ്യക്ഷൻ ടി.പി.ശ്രീനിവാസനെ എസ്.എഫ്. ഐക്കാർ മർദ്ദിക്കുകയും ചെയ്തത് ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനങ്ങൾ. മുൻ എസ്.എഫ്.ഐ.നേതാവു കൂടിയായ ധനമന്ത്രി തന്നെ അത് ബഡ്ജറ്റിൽ ഉൾപ്പെടുത്തിയതിന്.സമരത്തിൽ രക്തസാക്ഷിയായ പുഷ്പനോട് മാപ്പ് പറയണമെന്നും പ്രതിപക്ഷാംഗങ്ങൾ ആവശ്യപ്പെട്ടു.
പാവം പിടിച്ച ടി.പി.ശ്രീനിവാസനെ തല്ലിയിട്ട് ഒരു നാണവുമില്ലാതെ വിദേശ സർവ്വകലാശാലയ്ക്ക് ചുവപ്പുപരവതാനി വിരിക്കുമ്പോൾ ടി.പി.യോട് മാപ്പ് പറയാനുള്ള മര്യാദയെങ്കിലും കാട്ടണമെന്ന് പി.സി. വിഷ്ണുനാഥ് പറഞ്ഞു.ബഡ്ജറ്റിൽ വിദേശ സർവ്വകലാശാല ഉൾപ്പെടുത്തിയ ധനമന്ത്രിക്ക് ജാഗ്രതക്കുറവുണ്ടായോ എന്നാണ് ലീഗ് അംഗം എൻ.ഷംസുദ്ദീന്റെ ചോദ്യം..വിദേശസർവ്വകലാശാല വിരുദ്ധ സമരമെന്ന പേരിൽ എത്രയെത്ര വിദ്യാർത്ഥികളെയാണ് സമരത്തിലേക്കും മർദ്ദനത്തിലേക്കും തള്ളിവിട്ടതെന്ന് കെ.കെ.രമ ചോദിച്ചു. ഇങ്ങനെ നയം മാറുമ്പോൾ മുൻ ചെയ്തികൾക്ക് മാപ്പ് പറയണം.അല്ലെങ്കിൽ ജനത നിങ്ങളെനോക്കി കുലംകുത്തിയെന്ന് വിളിക്കുമെന്ന് രമ മുന്നറിയിപ്പ് നൽകി.വിദേശസർവ്വകലാശാല വിഷയത്തിൽ വൈകിയെങ്കിലും വിവേകമുദിച്ചത് നന്നായെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. എസ്.എഫ്.ഐ. നേതാക്കളായിരുന്ന സ്വരാജും ശ്രീരാമകൃഷ്ണനും സിന്ധുജോയിയുമൊക്കെ ഇതിന്റെ പേരിൽ എത്ര സഹിക്കേണ്ടിവന്നുവെന്ന് ഒാർക്കുമ്പോൾ സഹതാപമുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |