തിരുവനന്തപുരം: പ്രസവത്തിൽ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ അക്യുപംഗ്ചർ ചികിത്സ നടത്തിയ ഷിഹാബുദ്ദീനെയും മരിച്ച യുവതിയുടെ ഭർത്താവിനെയും ഒരുമിച്ച് പൊലീസ് ചോദ്യംചെയ്തു. ഇതിനിടെ പൊലീസ് സ്റ്റേഷനിൽ വച്ച് ഷിഹാബുദ്ദീന് നേരെ യുവതിയുടെ ഭർത്താവ് പാഞ്ഞടുത്തു. തുടർന്ന് പൊലീസ് ബലം പ്രയോഗിച്ച് ഭർത്താവിനെ പിടിച്ചുമാറ്രുകയായിരുന്നു. ഇതിന് ശേഷം ഷിഹാബുദ്ദീനെ വെെദ്യപരിശോധനയ്ക്ക് കൊണ്ടുപോകുകയും തിരിച്ചെത്തിക്കുകയും ചെയ്തു. മറ്റ് നടപടികൾ പൂർത്തിയാക്കി ഉടനെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് വിവരം.
കാരയ്ക്കാമണ്ഡപത്തിലെ വീട്ടിൽ പ്രസവമെടുക്കുന്നതിനിടെയാണ് അമ്മയും കുഞ്ഞും മരിച്ചത്. പാലക്കാട് സ്വദേശി ഷമീറ ബീവിയും (36) കുഞ്ഞുമാണ് മരിച്ചത്. ഷമീറയ്ക്ക് അക്യുപംഗ്‌ചർ ചികിത്സ നൽകിയ ഷിഹാബുദ്ദീനാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ഷമീറയുടെയും കുഞ്ഞിന്റെയും മരണത്തിൽ ഭർത്താവ് പൂന്തുറ പള്ളിത്തെരുവിൽ നയാസ് (47) കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു. ഭാര്യയ്ക്ക് അക്യുപംഗ്‌ചർ ചികിത്സയാണ് നൽകിയതെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചിരുന്നു. സംഭവസമയത്ത് നയാസിന്റെ ആദ്യഭാര്യയും മകളുമാണ് ഷമീറയ്ക്ക് ഒപ്പമുണ്ടായിരുന്നത്. ഈ മകൾ അക്യുപംഗ്‌ചർ ചികിത്സ പഠിക്കുന്നുണ്ടെന്ന് സംഭവസ്ഥലം സന്ദർശിച്ച മന്ത്രി വി ശിവൻകുട്ടിയും ആരോഗ്യപ്രവർത്തകരും പറഞ്ഞത്. ചികിത്സ ലഭ്യമാക്കാത്തതിനെത്തുടർന്നാണ് ഷമീറയും കുഞ്ഞും മരിച്ചതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നതായി പൊലീസ് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |