തകർന്ന ഒരു പൂച്ചട്ടിയ്ക്ക് ലേലത്തിൽ ലഭിച്ചത് 56 ലക്ഷം! അവിശ്വസനീയമെന്ന് തോന്നുമെങ്കിലും സംഭവം സത്യമാണ്. ലണ്ടനിൽ വച്ച് നടന്ന ലേലത്തിൽ ചിസ്വിക് ഓക്ഷൻസ് എന്ന ലേലസ്ഥാപനം പതിറ്റാണ്ടുകൾ പഴക്കമുള്ള പൂച്ചട്ടി അവതരിപ്പിച്ചപ്പോഴാണ് അമേരിക്കൻ സ്വദേശി 56 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കിയത്. പൂന്തോട്ടത്തിൽ ഉപയോഗ ശൂന്യമായ വസ്തു ഇത്രയും വില കൊടുത്ത് വാങ്ങേണ്ട കാര്യമുണ്ടോ എന്ന് നമ്മൾ ചിന്തിക്കുമെങ്കിലും പൂച്ചട്ടിയുടെ ലേലത്തുക ഉയർന്നതിനും ആളുകൾ ഇത് വാങ്ങാൻ ഇടിച്ചു നിന്നതിനും കാരണം ഇതിനു പിന്നിലുള്ള പതിറ്റാണ്ടുകളുടെ ചരിത്രപരമായ സവിശേഷതയാണ്.
പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രശസ്ത സെറാമിക് കലാകാരൻ ഹാൻസ് കോപ്പറിന്റെ സൃഷ്ടിയാണിത്. ഇതറിഞ്ഞതോടെയാണ് അമൂല്യവും വിലമതിക്കാനാവാത്തതുമാണെന്നും തെളിയിക്കപ്പെട്ടത്. 1964 ലാണ് ഹാൻസ് കോപ്പർ ഈ പൂച്ചട്ടി നിർമ്മിച്ചത്. ആദ്യ കാലത്ത് ലണ്ടനിലെ ഒരു സ്ത്രീയുടെ കൈവശമായിരുന്നു ഇത്. പിന്നീട് ഇതിന് കാര്യമായ കേടുപാടുകൾ സംഭവിച്ചെങ്കിലും അവർ അത് ഉപേക്ഷിക്കാൻ കൂട്ടാക്കിയില്ല. പൂന്തോട്ടത്തിൽ ഒരു അലങ്കാര വസ്തുവായി സൂക്ഷിച്ചു. പിന്നീട് മക്കൾ വഴി തലമുറകൾ കൈമാറ്റം ചെയ്യപ്പെട്ടപ്പോഴും അവർ പുരാതന വസ്തുവിന്റെ പ്രാധാന്യം നൽകി. അപൂർവ്വ സൃഷ്ടിയാണെന്ന് മനസിലാക്കിയതോടെ സെറാമിക് വിദഗ്ദ്ധനായ ജോ ലോയ്ഡ് പരിശോധിച്ചപ്പോഴാണ് പാത്രത്തിനുള്ളിൽ ഹാൻസ് കോപ്പറിന്റെ മുദ്ര കണ്ടെത്തിയത്. പൂച്ചട്ടിയ്ക്ക് തുടക്കത്തിൽ അടിസ്ഥാന വില 6.7 ലക്ഷം മുതൽ 11 ലക്ഷം വരെയാണ് നിശ്ചയിച്ചിരുന്നത്. പുരാവസ്തുക്കളെ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ ലേലത്തിൽ പങ്കെടുത്തതോടെയാണ് നാലടി നീളമുള്ള പൂച്ചട്ടിയുടെ വില കുതിച്ചുയർന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |