കൊല്ലം: ശബരിമലയ്ക്ക് വേണ്ടിയുള്ള ഹൈക്കോടതിയിലെ ദേവസ്വം ബഞ്ചിനെപ്പോലും കബളിപ്പിച്ച് അഞ്ചുകിലോ സ്വർണം ഉൾക്കൊള്ളുന്ന ദ്വാരപാലകശില്പം അപഹരിച്ച ദേവസ്വം ബോർഡ് ഭാരവാഹികളെയും ഉദ്യോഗസ്ഥരെയും അറസ്റ്റ് ചെയ്യണമെന്ന് ശബരിമല ശ്രീഅയ്യപ്പ ധർമ്മ പരിഷത്ത് ദേശീയ നിർവാഹക സമിതി ആവശ്യപ്പെട്ടു. മഹാക്ഷേത്രങ്ങളിൽ തിരുവാഭരണം സൂക്ഷിച്ചിട്ടുള്ള സ്ട്രോംഗ് റൂമുകൾ പരിശോധനയ്ക്ക് വിധേയമാക്കാൻ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ ജുഡീഷ്യൻ കമ്മിഷനെ നിയമിക്കണം. ശബരിമലയിൽ നഷ്ടപ്പെട്ട സ്വർണ ഉരുപ്പടികളെ കുറിച്ച് ദേവസ്വം വിജിലൻസിന്റെ അന്വേഷണം പ്രഹസനമാണ്. ദേവസ്വം വിജിലൻസ് ഇന്നുവരെ നടത്തിയ അന്വേഷണങ്ങളിൽ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. സ്വർണപ്പാളി വിവാദത്തിന്റെ അടിസ്ഥാനത്തിൽ ശക്തമായ അന്വേഷണം നടത്തുന്നതിന് സർക്കാർ അലംഭാവം തുടരുകയാണ്. ഇടതുപക്ഷ യൂണിയനിലെ നേതാക്കളെയും ഭരണസമിതി അംഗങ്ങളെയും സംരക്ഷിക്കാനുള്ള സർക്കാരിന്റെ ഗൂഢ നീക്കം മനസിലാക്കി ഹൈക്കോടതി നടപടി സ്വീകരിക്കണം. ശബരിമല സേവന സന്നദ്ധ സംഘടനകളുടെയും ഹിന്ദു സംഘടനകളുടെയും ഏകോപന സമിതി രൂപികരിച്ച് സമര പരിപാടികൾ ആവിഷ്കരിക്കാനും ഹൈക്കോടതിയിലും ആവശ്യമെങ്കിൽ സുപ്രീം കോടതിയിലും കേസ് കൊടുക്കാനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും പരിഷത്ത് വ്യക്തമാക്കി. തിരുപ്പൂർ മുരളി അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി അയർക്കുന്നം രാമൻനായർ, കോ ഓർഡിനേറ്റർ ചവറ സുരേന്ദ്രൻപിള്ള, പി.കെ.ആനന്ദക്കുട്ടൻ, എം.ജി.ശശിധരൻ, പരവൂർ വി.ജെ.ഉണ്ണിക്കൃഷ്ണൻനായർ, എസ്.ജി.ശിവകുമാർ പത്തനാപുരം എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |