SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.33 PM IST

ഇനി കൃത്രിമമായി കണ്ടൽകക്ക വിരിയും

Increase Font Size Decrease Font Size Print Page
kakka2
കണ്ടൽകക്ക

ഗവേഷണ നേട്ടവുമായി

സി.എം.എഫ്.ആർ.ഐ


കൊച്ചി: കണ്ടൽ കക്കയെ ഹാച്ചറിയിൽ കൃത്രിമമായി പ്രജനനം നടത്തുന്നതിൽ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ) നടത്തിയ ശ്രമം വിജയം നേടി. ലഭ്യത കുറഞ്ഞുവരുന്ന ഈ കക്ക വർഗത്തെ സംരക്ഷിക്കാനും കൃഷിയിലൂടെ തീരദേശവാസികൾക്ക് കൂടുതൽ വരുമാനം ഒരുക്കുന്നതിനും വഴിതുറക്കുന്നതാണ് ശാസ്ത്രീയനേട്ടം.

സി.എം.എഫ്.ആർ.ഐയിലെ മാരികൾച്ചർ വിഭാഗം ശാസ്ത്രജ്ഞരാണ് 'ജിലോയ്‌ന ഇറോസ" എന്ന ശാസ്ത്രനാമമുള്ള കക്കയുടെ വിത്തുത്പാദന സാങ്കേതികവിദ്യ വികസിപ്പിച്ചത്. കണ്ടൽക്കാടുകളിലും കായലോരങ്ങളിലും കണ്ടുവരുന്ന സുപ്രധാനമായ കക്ക ഇനമാണിത്. സംസ്ഥാനത്ത് വടക്കൻ കേരളത്തിലാണ് ഇവയെ കൂടുതലായി കാണപ്പെടുന്നത്. പലവിധ വെല്ലുവിളികൾ കാരണം ഇവയുടെ ലഭ്യത കുറഞ്ഞുവരികയാണ്. പോഷകഗുണമേറിയ വിഭവമായാണ് കണ്ടൽ കക്കയെ കണക്കാക്കപ്പെടുന്നത്.

അനിയന്ത്രിതമായ കക്ക വാരൽ, മലിനീകരണം, കണ്ടൽക്കാടുകളുടെ നാശം എന്നിവ കക്കയുടെ നശീകരണത്തിന് കാരണമാകുന്നുണ്ട്. പുതിയ സാങ്കേതികവിദ്യ വഴി ഉത്പാദിപ്പിക്കുന്ന കക്ക കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നതിലൂടെ വംശനാശഭീഷണി ഒഴിവാക്കാനും ഉത്പാദനം കൂട്ടാനും വഴിയൊരുങ്ങുമെന്ന് സി.എം.എഫ്.ആർ.ഐ ശാസ്ത്രജ്ഞർ പറഞ്ഞു.

കുറഞ്ഞ ചെലവിൽ ഇവയെ വളർത്തിയെടുക്കാനുള്ള കൃഷിരീതികൾ വികസിപ്പിക്കുന്നതോടെ തീരദേശവാസികൾക്കും മത്സ്യത്തൊഴിലാളികൾക്കും സുസ്ഥിരമായ ഉപജീവനമാർഗം ഉറപ്പാക്കാനും സാധിക്കും. അതിജീവനം വർദ്ധിപ്പിച്ച് വൻതോതിൽ വിത്തുത്പാദനം നടത്തുന്നതിനുമുള്ള ശ്രമങ്ങൾ സി.എം.എഫ്.ആർ.ഐയിൽ പുരോഗമിക്കുകയാണെന്ന് അധികൃതർ പറഞ്ഞു.

TAGS: LOCAL NEWS, ERNAKULAM, KAKKA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY