SignIn
Kerala Kaumudi Online
Monday, 22 June 2026 2.21 PM IST

'അമ്പലമാണെന്ന് കരുതി, ഒരാഴ്‌ച  പ്രാർത്ഥിച്ച  സ്ഥലം  രക്തസാക്ഷി  മണ്ഡപമാണെന്ന്  പിന്നീടാണ്  അറിഞ്ഞത്'

indrans

ഹാസ്യതാരമായി സിനിമയിലെത്തിയ ഇന്ദ്രൻസ് പതിറ്റാണ്ടുകൾക്കിപ്പുറം ആഴമുള്ള, വേറിട്ട കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ അമ്പരപ്പിക്കുകയാണ്. ഹോം, ഉടൽ തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങൾ ഇതിനുദാഹരണമാണ്. ഹാസ്യത്തിനൊപ്പം സീരിയസ് കഥാപാത്രങ്ങളും തനിക്ക് വഴങ്ങുമെന്ന് തെളിയിക്കുകയാണ് നടൻ. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ ഇന്ദ്രൻസ് പങ്കുവച്ച വാക്കുകൾ ശ്രദ്ധനേടുകയാണ്.

'12ാം വയസിനുമുൻപ് ഞാൻ മരിക്കുമെന്ന് പണ്ട് ഒരു ജ്യോത്സ്യൻ പറഞ്ഞിട്ടുണ്ട്. ചെറുപ്പത്തിൽ ഏകദേശം എല്ലാ രോഗങ്ങളും പിടിപെട്ടിട്ടുണ്ട്. അമ്മ വലിയ ഭക്തയായിരുന്നു. അതുകൊണ്ടുതന്നെ പള്ളികളിലും ക്ഷേത്രങ്ങളിലുമെല്ലാം കൊണ്ടുപോകും. തിരുവനന്തപുരത്തെ പല പള്ളികളിലും ക്ഷേത്രങ്ങളിലും കൊണ്ടുപോവുകയും പ്രാർത്ഥിപ്പിച്ച് ശരീരമൊട്ടാകെ ചരട് കെട്ടിക്കുകയും ചെയ്തിട്ടുണ്ട്.

എന്നെക്കൊണ്ട് ആദിത്യനമസ്‌കാരം ചെയ്യിപ്പിക്കണമെന്ന് ജാതകം എഴുതിയ ജ്യോത്സ്യൻ പറഞ്ഞു. പുലർച്ചെ തറ മെഴുകി, പൂക്കൾ കൊണ്ടുവന്ന്, സൂര്യനമസ്‌കാരം ചെയ്യുമായിരുന്നു. ആഴ്‌ചയിൽ രണ്ടുമൂന്ന് ദിവസം വ്രതവും നോക്കിയിരുന്നു.

12ാം വയസ് കഴിഞ്ഞപ്പോൾ സൂര്യൻ ശക്തനാണെന്നും പ്രാർത്ഥിക്കുന്നതൊക്കെ നൽകുന്നുവെന്നും എനിക്ക് അതിശയമായി തോന്നി.അന്ന് മുതൽ ഏത് ക്ഷേത്രമായാലും ചിത്രങ്ങൾ കണ്ടാലും ഞാൻ പ്രാർത്ഥിക്കും.

പാളയത്ത് ആദ്യമായി എത്തിയപ്പോൾ വലിയ കെട്ടിടങ്ങൾ കണ്ട് തൊഴുതിട്ടുണ്ട്. പാളയം പള്ളി, മുസ്ളീം പള്ളി അവിടെയല്ലാം പ്രാർത്ഥിച്ചിട്ടുണ്ട്. ഒരാഴ്‌ചയോളം പ്രാർത്ഥിച്ചിരുന്ന സ്ഥലം ഒരു രക്തസാക്ഷി മണ്ഡപമാണെന്ന് പിന്നീടാണ് അറിഞ്ഞത്'- ഇന്ദ്രൻസ് പങ്കുവച്ചു.

ആട് 3 ആണ് ഇന്ദ്രൻസിന്റേതായി ഏറ്റവും ഒടുവിൽ തിയേറ്ററിലെത്തിയ സിനിമ. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ആട് 3ൽ വ്യത്യസ്ത കഥാപാത്രങ്ങളെയാണ് നടൻ അവതരിപ്പിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INDRANS, ACTOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY