
പശ്ചിമേഷ്യൻ യുദ്ധം തിരിച്ചടി
കൊച്ചി: മാർച്ചിൽ ചില്ലറ വില സൂചിക അടിസ്ഥാനമായ വിലക്കയറ്റത്തോത് 3.4 ശതമാനമായി കുതിച്ചുയർന്നു. ഫെബ്രുവരിയിലിത് 3.21 ശതമാനമായിരുന്നു. ഗ്രാമീണ മേഖലയിൽ നാണയപ്പെരുപ്പം 3.63 ശതമാനവും നഗരങ്ങളിൽ 3.11 ശതമാനവുമാണ്. ഭക്ഷ്യ ഉത്പന്നങ്ങളുടെ വില അവലോകന കാലയളവിൽ 3.87 ശതമാനമായി ഉയർന്നു. ഗ്രാമീണ മേഖലയിൽ ഭക്ഷ്യ ഉത്പന്നങ്ങളുടെ വില 3.96 ശതമാനവും നഗരങ്ങളിൽ 3.71 ശതമാനവും ഉയർന്നു.
അതേസമയം പച്ചക്കറികളുടെ വില ഗണ്യമായി കുറഞ്ഞു. ഉള്ളി വില 27 ശതമാനവും കിഴങ്ങിന് 19 ശതമാനവും വിലയിടിഞ്ഞു. വെളുത്തുള്ളി, പരിപ്പ്, പീസ് എന്നിവയുടെയും വിലയും താഴ്ന്നു. തക്കാളി, കോളിഫ്ളവർ എന്നിവയുടെ വില ഉയർന്നു. വെള്ളി ആഭരണങ്ങൾക്ക് 148 ശതമാനവും സ്വർണം, ഡയമണ്ട് ആഭരണങ്ങൾക്ക് 46 ശതമാനവും വില വർദ്ധിച്ചു. ഹൗസിംഗ് രംഗത്തെ വിലക്കയറ്റത്തോത് 2.11 ശതമാനമാണ്.
ഇന്ധന അനിശ്ചിതത്വം തിരിച്ചടി
പശ്ചിമേഷ്യയിലെ യുദ്ധത്തിൽ ക്രൂഡോയിൽ വില കുതിച്ചുയർന്നതാണ് പ്രധാന വെല്ലുവിളി.
ഭക്ഷ്യ, ബിവറേജ് വിലക്കയറ്റത്തോത് 3.71 ശതമാനമാണ്. വിദ്യാഭ്യാസ സേവനങ്ങളുടെ ചെലവ് 3.3 ശതമാനം ഉയർന്നു. പേഴ്സണൽ കെയർ ഉൾപ്പെടെയുള്ള വിവിധ ഉത്പന്നങ്ങളുടെ വിലയിൽ 18 ശതമാനം വർദ്ധനയുണ്ട്.
പലിശ കൂടാൻ സാദ്ധ്യത
ഇറാനെതിരെ ആക്രമണം ആരംഭിച്ചതിന് ശേഷം പാചകവാതക വില ഉയർന്നതും ചരക്കു ഗതാഗത ചെലവിലെ കുതിപ്പുമാണ് നാണയപ്പെരുപ്പ ഭീഷണി ഉയർത്തുന്നത്. ഇതോടെ ജൂൺ ആദ്യ വാരം നടക്കുന്ന റിസർവ് ബാങ്കിന്റെ ധന നയ രൂപീകരണ യോഗത്തിൽ മുഖ്യ പലിശ നിരക്ക് കാൽ ശതമാനം ഉയർത്തിയേക്കും.
സംസ്ഥാനങ്ങളിൽ തെലങ്കാന ഒന്നാമത്
ഉയർന്ന ജനസംഖ്യയുള്ള സംസ്ഥാനങ്ങളിൽ തെലങ്കാനയാണ് ഏറ്റവും ഉയർന്ന നാണയപ്പെരുപ്പം രേഖപ്പെടുത്തിയത്. തെലങ്കാനയിൽ വിലക്കയറ്റത്തോത് 5.18 ശതമാനമാണ്. കർണാടക, കേരളം എന്നിവയാണ് തൊട്ടടുത്ത്. ഛത്തിസ്ഗഡ്, ഡെൽഹി എന്നീ സംസ്ഥാനങ്ങളിലാണ് നാണയപ്പെരുപ്പം കുറവ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |