
നഗരത്തിൽ ഇറങ്ങുന്ന കാട്ടുപന്നികളെ തുരത്താൻ ഹ്യമനോയിഡ് റോബോട്ട്. സയൻസ് ഫിക്ഷൻ സിനിമകളെ ഓർമ്മിപ്പിക്കുന്ന മനുഷ്യരുപത്തിലുള്ള റോബോട്ടിന്റെ ദൃശ്യങ്ങളാണ് ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പോളണ്ട് തലസ്ഥാനമായ വാർസയിലാണ് സംഭവം. യൂറോപ്യൻ നഗരങ്ങളിൽ കാട്ടുപന്നികളുടെ ശല്യം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ അവയെ തുരത്താൻ റോബോട്ടിനെ ഇറക്കിയെന്ന രീതിയിലാണ് വീഡിയോ പ്രചരിക്കുന്നത്.
മൂന്ന് കാട്ടുപന്നികൾക്ക് പിന്നാലെ റോബോട്ട് ഓടുന്നതും, പന്നികൾ പേടിച്ച് ദൂരേക്ക് ഓടിപ്പോകുന്നതും ദൃശ്യങ്ങളിൽ കാണാം. പന്നികളെ പിടികൂടാൻ സാധിച്ചില്ലെങ്കിലും അവയെ തുരത്തുന്നതിൽ റോബോട്ട് വിജയിച്ചു. പന്നികൾ ഓടിപ്പോയ ശേഷം മനുഷ്യർ ചെയ്യുന്നതുപോലെ കൈകൾ വീശി ആംഗ്യം കാണിക്കുന്ന റോബോട്ടിന്റെ രീതിയും സോഷ്യൽ മീഡിയയിൽ ചർച്ചയായി.
വീഡിയോ വൈറലായതോടെയാണ് ഇതിന് പിന്നിലെ സത്യാവസ്ഥ പുറത്തുവന്നത്. ഇതൊരു പ്രമോഷണൽ സ്റ്റണ്ട് ആകാനാണ് സാദ്ധ്യതയെന്നാണ് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്. ചൈനീസ് കമ്പനിയായ യൂണിട്രീ നിർമ്മിച്ച ജി-വൺ ഹ്യൂമനോയിഡ് റോബോട്ട് ആണിത്. എഡ്വേർഡ് വാർചോക്കി എന്നാണ് പേര്. ലോകത്തിലെ ഏറ്റവും വേഗതയേറിയ ഹ്യൂമനോയിഡ് റോബോട്ടുകളെ നിർമ്മിക്കുന്നതിൽ മുൻപന്തിയിലുള്ള കമ്പനിയാണ് യൂണിട്രീ. അതേസമയം സാങ്കേതികവിദ്യ ഇത്രത്തോളം വളർന്നോ എന്ന അത്ഭുതത്തിലാണ് ടെക് ലോകം.
സ്റ്റേജിൽ പാട്ടുപാടിയും മാരത്തൺ ഓട്ടക്കാരെ പിന്തുടർന്നും പോളണ്ട് പാർലമെന്റ് സന്ദർശിച്ചും മുമ്പും വാർത്തകളിൽ ഇടംനേടിയ താരമാണ് എഡ്വേർഡ് എന്ന ഈ റോബോട്ട്. മുപ്പത് ലക്ഷത്തിലധികം ആളുകൾ കണ്ട എഡ്വേർഡിന്റെ പുതിയ വീഡിയോയ്ക്കും രസകരമായ പ്രതികരണങ്ങളാണ് ലഭിക്കുന്നത്. കാട്ടുപന്നികൾ തിരിച്ചുവരുമെന്നും അടുത്ത റൗണ്ട് പോരാട്ടത്തിന് തയ്യാറെടുക്കണമെന്നും ചിലർ തമാശയായി കുറിച്ചു. ഇതൊരു അത്യാധുനിക പേടിപ്പിക്കൽ യന്ത്രമാണെന്നാണ് മറ്റൊരാളുടെ അഭിപ്രായം. എന്നാൽ ഭാവിയിൽ ഇത്തരം റോബോട്ടുകൾ മനുഷ്യരെയും സമാനമായ രിതിയിൽ ഓടിക്കുമോ എന്ന ആശങ്കയും ചിലർ പങ്കുവയ്ക്കുന്നുണ്ട്.
zaganiam dziki do lasu pic.twitter.com/Pjxkn0kfob
— Edward Warchocki (@edwardwarchocki) April 12, 2026
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |