
കൊൽക്കത്ത: ബിരിയാണി വെറും ഭക്ഷണമല്ല, വികാരമാണെന്ന് തെളിയിച്ചിരിക്കുകയാണ് കൊൽക്കത്ത സ്വദേശി പ്രമിത് കുമാർ ദാസ്. നഗരത്തിലെ പ്രശസ്തമായ ഷിറാസ് ഗോൾഡൻ റെസ്റ്റോറന്റ് സംഘടിപ്പിച്ച ബിരിയാണി തീറ്റമത്സരത്തിൽ 45 മിനിറ്റിനുള്ളിൽ അഞ്ച് പ്ലേറ്റ് (ഏകദേശം 3.5 കിലോ) മട്ടൺ ബിരിയാണി കഴിച്ചാണ് അദ്ദേഹം ‘കൊൽക്കത്തയുടെ ആദ്യ ബിരിയാണി മാൻ’ എന്ന ബഹുമതി സ്വന്തമാക്കിയത്.
ഇതോടൊപ്പം ജീവിതകാലം മുഴുവൻ ആഴ്ചയിൽ ഒരു പ്ലേറ്റ് സൗജന്യ മട്ടൺ ബിരിയാണി ലഭിക്കുന്ന 'ലൈഫ് ടൈം ഫ്രീ ബിരിയാണി കാർഡും' സമ്മാനമായി ലഭിച്ചു. കൊൽക്കത്തയിലെ പ്രശസ്തമായ ഷിറാസ് ഗോൾഡൻ റെസ്റ്റോറന്റിന്റെ 85-ാം വാർഷികാഘോഷത്തിന്റെ ഭാഗമായാണ് വ്യത്യസ്തമായ ഈ ബിരിയാണി കഴിക്കൽ മത്സരം സംഘടിപ്പിച്ചത്. ജൂലായ് 1 മുതൽ 21 വരെ രാജ്യവ്യാപകമായി റെസ്റ്റോറന്റിന്റെ ശാഖകളിലൂടെയും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെയും രജിസ്ട്രേഷൻ നടത്തി. തുടർന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്ത 25 പേരാണ് ഫൈനലിലേക്ക് യോഗ്യത നേടിയത്.
മത്സരത്തിൽ പോയിന്റ് നേടാൻ കുറഞ്ഞത് രണ്ട് പ്ലേറ്റ് ബിരിയാണിയെങ്കിലും കഴിച്ചുതീർക്കണമെന്ന നിബന്ധനയുണ്ടായിരുന്നു. എന്നാൽ പ്രമിത് കുമാർ ദാസ് എല്ലാ മത്സരാർത്ഥികളെയും പിന്നിലാക്കി അഞ്ച് പ്ലേറ്റ് മട്ടൺ ബിരിയാണി മുഴുവൻ കഴിച്ചുതീർത്തത് വിജയിയായി. ഫൈനലിൽ പങ്കെടുത്ത മറ്റ് 24 പേർക്കും മൂന്ന് വർഷത്തേക്ക് ഭക്ഷണ ഇളവുകൾ ലഭിക്കുന്ന ലോയൽറ്റി കാർഡുകൾ റെസ്റ്റോറന്റ് സമ്മാനിച്ചു.
കൊൽക്കത്തയുടെ ഭക്ഷണസംസ്കാരത്തിൽ ബിരിയാണിക്ക് പ്രത്യേക സ്ഥാനമുണ്ട്. മസാലയുടെ സുഗന്ധവും പാചകപാരമ്പര്യത്തിന്റെ അഭിമാനവും ചേർന്ന ഈ വിജയം സോഷ്യൽ മീഡിയയിലും ശ്രദ്ധ നേടുകയാണ്. പ്രമിത് കുമാർ ദാസിനെ അഭിനന്ദിച്ച് ബിരിയാണി പ്രേമികൾ കൈയടിക്കുമ്പോൾ, സമീപത്ത് ഒരു ആന്റാസിഡ് കുപ്പി കരുതണമെന്ന് ഓർമിപ്പിക്കുന്ന തമാശയും ഒപ്പമുണ്ട്!
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |