
മദ്ധ്യേഷ്യൻ ആശ്രയത്വം കുറയും
കൊച്ചി: ഹോർമുസ് ഇടനാഴിയിലെ തടസങ്ങളിൽ വലയുന്ന ഇന്ത്യയ്ക്ക് ആശ്വാസമായി രാജ്യത്തെ മുൻനിര ഓയിൽ കമ്പനികൾ വടക്കെ ആഫ്രിക്കൻ രാജ്യമായ ലിബിയയിൽ പുതിയ എണ്ണ, പ്രകൃതിവാതക ശേഖരം കണ്ടെത്തി. പൊതുമേഖല സ്ഥാപനങ്ങളായ ഇന്ത്യൻ ഓയിൽ കോർപ്പറേഷനും(ഐ.ഒ.സി) ഓയിൽ ഇന്ത്യയും ഉൾപ്പെടുന്ന കൺസോർഷ്യം ലിബിയയിലെ ഖഡാമസ് എണ്ണത്തടത്തിലെ 95/96 കോൺട്രാക്‌ട് ഏരിയയിലാണ് ഉത്പാദന പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയത്. രണ്ട് ഇന്ത്യൻ കമ്പനികൾക്കും 25 ശതമാനം വീതം ഓഹരിപ്പങ്കാളിത്തമുള്ള തടത്തിന്റെ ഓപ്പറേറ്റർ അൾജീരിയയിലെ സൈപെക്സാണ്. വിപുലമായ ഹൈഡ്രോകാർബൺ ശേഖരമുള്ള മേഖലയിൽ ദീർഘകാലമായി ഇന്ത്യൻ കൺസോർഷ്യം പര്യവേഷണം നടത്തുന്നുണ്ട്. ഈ മേഖലയിൽ ആറാമത്തെ എണ്ണകിണർ കുഴിച്ചപ്പോഴാണ് 8,440 അടിയിൽ പ്രകൃതിവാതകവും ക്രൂഡും കണ്ടെത്തിയത്. പരീക്ഷണത്തിൽ പ്രതിദിനം 130 ലക്ഷം കുബിക് അടി വാതകവും 327 ബാരൽ സാന്ദ്രീകൃത എണ്ണയും കണ്ടെത്തിയെന്ന് കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം വ്യക്തമാക്കി.
ഇന്ത്യയിലെ ഇന്ധന കമ്പനികൾ ആഗോള തലത്തിൽ പ്രവർത്തനം വിപുലീകരിക്കുന്നതിന്റെയും തന്ത്രപ്രധാന രാജ്യാന്തര പങ്കാളിത്തങ്ങളിൽ ഏർപ്പെടുന്നതിന്റെയും പ്രതിഫലനമാണ് പുതിയ കണ്ടുപിടിത്തമെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.
ഹോർമുസ് ഭയം വേണ്ട
ലിബിയയിൽ ഉത്പാദനം ആരംഭിച്ചാൽ ഹോർമുസ് ഒഴിവാക്കി ക്രൂഡോയിൽ ഇന്ത്യയിലെത്തിക്കാനാകും. ലോകത്തിലെ അഞ്ചിലൊന്ന് ചരക്കുഗതാഗതം കൈകാര്യം ചെയ്യുന്ന ഹോർമുസ് ഇടനാഴി ഇറാൻ അടച്ചതോടെ ഇന്ത്യ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. ലിബിയയിൽ നിന്നും മെഡിറ്ററേനിയൻ സീ, സീയുസ് കനാൽ, റെഡ് സീ വഴി അറബികടലിൽ എത്താൻ കപ്പലുകൾക്ക് കഴിയും. 15 മുതൽ 30 ദിവസം വരെയാണ് യാത്രാ സമയം.
ഉത്പാദനം ഉയർത്തും
ബേസിനിലെ അഞ്ചാമത്തെ എണ്ണപ്പാടമായി ലിബിയയിലെ ദേശീയ കമ്പനിയായ നാഷണൽ ഓയിൽ കോർപ്പറേഷൻ ഈ തടത്തിന് ഔദ്യോഗിക അംഗീകാരം നൽകി. എട്ട് എണ്ണക്കിണറുകളാണ് ഇവിടെ പര്യവേഷണത്തിനുള്ളത്. ഇതിൽ അഞ്ചെണ്ണം കുഴിച്ചു. 2012, 2014 വർഷങ്ങളിൽ നാല് കിണറുകളിൽ ഇന്ത്യൻ കമ്പനികൾ എണ്ണ, പ്രകൃതി വാതകം കണ്ടെത്തിയിരുന്നു. പുതിയ തടത്തിൽ നിന്നും വാണിജ്യ അടിസ്ഥാനത്തിൽ ഉത്പാദനം ആരംഭിക്കാൻ വിശദമായ പഠനം നടത്തും.
പരീക്ഷണത്തിൽ കൈവരിച്ച പ്രതിദിന ഉത്പാദനം
പ്രകൃതി വാതകം
130 ലക്ഷം കുബിക് അടി
സാന്ദ്രീകരിച്ച എണ്ണ
327 ബാരൽ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |