ചവറ : പത്ത് വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ ചവറയുടെ മണ്ണ് യു.ഡി.എഫ് തിരിച്ചുപിടിച്ചപ്പോൾ നാട് സാക്ഷ്യം വഹിച്ചത് സമാനതകളില്ലാത്ത വിജയാഹ്ലാദത്തിനാണ്. വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂർ മുതൽ തന്നെ ഷിബു ബേബി ജോൺ വ്യക്തമായ ആധിപത്യം പുലർത്തിയതോടെ യു.ഡി.എഫ് കേന്ദ്രങ്ങളിൽ ആവേശം അണപൊട്ടിയിരുന്നു. ഓരോ റൗണ്ട് പിന്നിടുമ്പോഴും ഭൂരിപക്ഷം ഉയരുന്നത് മൊബൈൽ സ്ക്രീനുകളിൽ ഉൾപ്പെടെ തെളിഞ്ഞപ്പോൾ പ്രവർത്തകർ തെരുവുകളിലേക്ക് ആവേശത്തോടെ ഇരച്ചെത്തി. ഔദ്യോഗിക പ്രഖ്യാപനത്തിന് മുൻപ് തന്നെ ചവറയുടെ മുക്കിലും മൂലയിലും വിജയത്തിന്റെ ആരവങ്ങൾ മുഴങ്ങിക്കഴിഞ്ഞിരുന്നു. ആർ.എസ്.പിയുടെയും കോൺഗ്രസിന്റെയും കൊടികൾ ഏന്തി നൂറുകണക്കിന് പ്രവർത്തകരാണ് ഓരോ ജംഗ്ഷനുകളിലും ഒത്തുചേർന്നത്. കൂടാതെ ബേബിജോണിന്റെയും രാഹുൽഗാന്ധിയുടെയും ഉൾപ്പെടെ ചിത്രങ്ങൾ ആലേഖനം ചെയ്ത കൊടികളും പാറിപ്പറന്നു.
പരസ്പരം കെട്ടിപ്പിടിച്ചും മധുരം വിതരണം ചെയ്തും അണികൾ ഒരുപതിറ്റാണ്ട് നീണ്ട കാത്തിരിപ്പിന്റെ ഭാരം ഇറക്കിവെച്ചു. പഴയകാല ആർ.എസ്.പി പ്രവർത്തകരും യുവതലമുറയും ഒരേപോലെ ഈ വിജയലഹരിയിൽ പങ്കുചേർന്നു.വോട്ടർമാർക്ക് നന്ദി രേഖപ്പെടുത്തുന്നതിനായി രാമൻകുളങ്ങരയിൽ നിന്ന് ആരംഭിച്ച റോഡ് ഷോ മരുത്തടി, ശക്തികുളങ്ങര, നീണ്ടകര, വേട്ടുതറ, ദളവാപുരം, പള്ളിക്കോടി, നടയ്ക്കാവ്, പാവുമ്പ, കോയിവിള, തേവലക്കര, കുറ്രിവട്ടം, ഇടപ്പള്ളികോട്ട, ടൈറ്റാനിയം, ശങ്കരമംഗലം, നല്ലേഴുത്ത് മുക്ക്, ചവറയിൽ എത്തി ചവറയിലെ ബേബി ജോൺ ഷഷ്ഠി പൂർത്തി സ്മാരകത്തിൽ അവസാനിച്ചു.നൂറുകണക്കിന് പ്രവർത്തകർ അനുഗമിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |