യുവ നായിക ദിവ്യപിള്ള വിശേഷങ്ങൾ പങ്കുവയ്ക്കുന്നു
അയ്യോ... അത് വേണോ! ശരിയാകുമോ!.. അച്ഛനും അമ്മയ്ക്കും ഇഷ്ടമാകില്ല... ആൾക്കാർ അത് എങ്ങനെ സ്വീകരിക്കും... ടൊവിനോ തോമസ് നായകനായ കളയിലെ 'ലവ് മേക്കിംഗ്" രംഗങ്ങളെക്കുറിച്ചൊക്കെ സംവിധായകൻ രോഹിത് വി.എസ്. വിശദീകരിച്ചോൾ നായിക ദിവ്യപിള്ളയുടെ മനസിൽ ഒരുപാട് സംശയങ്ങളും ചോദ്യങ്ങളും ഒരുമിച്ചുയർന്നു.
''പറഞ്ഞാൽ പലരും വിശ്വസിക്കില്ല. എന്റെ അപ്പിയറൻസുൾപ്പെടെ പല കാര്യങ്ങളിലും അല്പം ആത്മവിശ്വാസക്കുറവുള്ളയാളാണ് ഞാൻ. അങ്ങനെയുള്ള എനിക്ക് ചുംബന രംഗങ്ങളിലും ലവ് മേക്കിംഗ് സീനുകളിലുമൊക്കെ അഭിനയിക്കാൻ ഭയങ്കര ബുദ്ധിമുട്ടായിരുന്നു. എല്ലാ ഇമോഷൻസും പ്രകടിപ്പിക്കാൻ ഒരു ആക്ടർക്ക് സാധിക്കണമെന്ന കാര്യം രോഹിത് എനിക്ക് ബോദ്ധ്യപ്പെടുത്തി തന്നു. മറ്റേതൊരു ഇമോഷനും പോലെ തന്നെയാണ് ഇതും. മറിച്ചുള്ള മനസ്ഥിതി മാറ്റണം. ഇന്നത്തെ തലമുറയുടെ കാഴ്ചപ്പാടുകൾ മാറിവരികയാണ്.
പുകവലിക്കുന്ന രംഗമാണെങ്കിലോ മദ്യപിക്കുന്ന രംഗമാണെങ്കിലോ അത് ഏറ്റവും നന്നായി അവതരിപ്പിക്കുകയെന്നതാണ് ഒരഭിനേതാവ് ചെയ്യേണ്ടത്.
അച്ഛനോടും അമ്മയോടുമാണ് ഞാൻ കളയിലെ ലവ് മേക്കിംഗ് സീനുകളെപ്പറ്റി ആദ്യം പറഞ്ഞത്. ''നീയെത്ര ഹോളിവുഡ് സിനിമകൾ കാണുന്നതാ... അത്തരം രംഗങ്ങൾ എത്ര സ്വാഭാവികമായാണ് അവർ ചെയ്യുന്നത്. തിംഗ് ബിഗ്..." എന്നായിരുന്നു അച്ഛൻ പറഞ്ഞത്. അഭിനയത്തോട് ഇഷ്ടമുള്ളതുകൊണ്ട് അച്ഛന് അത് മനസിലാകും. പക്ഷേ അമ്മയ്ക്ക് അത്ര ഇഷ്ടമായിരുന്നില്ല. ഞാൻ അതേക്കുറിച്ച് വിശദീകരിച്ചപ്പോൾ അമ്മ പറഞ്ഞു: ''നിനക്ക് വിശ്വാസമുണ്ടെങ്കിൽ ചെയ്തോ..."
''നീ ഒരഭിനേതാവാണ്. ഇതൊക്കെ ഒരു പ്രശ്നമായി ചിന്തിക്കേണ്ട കാലം കഴിഞ്ഞു. നീ മലയാളത്തിൽ മാത്രമല്ല സിനിമ ചെയ്യാൻ പോകുന്നത്. ബോളിവുഡിലും ചിലപ്പോൾ ഹോളിവുഡിലും അഭിനയിച്ചെന്നിരിക്കും. അപ്പോൾ ഇതൊന്നും ഒരു ഒഴിവ് കഴിവേ അല്ല. മറ്റേതൊരു ഇമോഷനും പോലെയേയുള്ളൂ ഇതും." എന്നായിരുന്നു സുഹൃത്തുക്കൾ പറഞ്ഞത്.
ചേച്ചിയും അമ്മയുമാണ്ഏറ്റവും വലിയ വിമർശകർ
എന്റെ ഏറ്റവും വലിയ വിമർശക ചേച്ചിയും അമ്മയുമാണ്. അച്ഛന് അഭിനയത്തോടുള്ള ഇഷ്ടം ഉള്ളിലുള്ളത് കൊണ്ടാവും എന്റെ എല്ലാ സിനിമകളും ഇഷ്ടമാണ്. എന്റെ ഏറ്റവും വലിയ 'ചിയർ ലീഡർ" അച്ഛനാണ്. ''മോള് ബ്രില്ല്യന്റായിട്ടഭിനയിച്ചു"വെന്ന് അച്ഛൻ അഭിമാനത്തോടെ പലരോടും പറയാറുണ്ട്.
പത്താം ക്ളാസ് കഴിഞ്ഞപ്പോൾ എനിക്ക് പൂനഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പോയി അഭിനയം പഠിക്കണമെന്ന് അപ്പൂപ്പനോട് പറഞ്ഞയാളാണ് അച്ഛൻ. പക്ഷേ അപ്പൂപ്പൻ അച്ഛനെ അതിനനുവദിച്ചില്ല. അച്ഛനെ ഡോക്ടറാക്കണമെന്നായിരുന്നു അപ്പൂപ്പന്റെ ആഗ്രഹമെങ്കിലും അച്ഛൻ ഡോക്ടറായില്ല, ബിസിനസുകാരനായി. ദുബായിലെ ബിസിനസൊക്കെ അവസാനിപ്പിച്ച് അച്ഛൻ ഇപ്പോൾ നാട്ടിൽ മാവേലിക്കരയിലൊരു ഫിഷ് ഫാമൊക്കെ തുടങ്ങി. കുറേ ന്യൂസ് ചാനലുകളൊക്കെ വന്ന് അച്ഛന്റെ മീൻ വളർത്തൽ കേന്ദ്രമൊക്കെ കവർ ചെയ്തിരുന്നു. അങ്ങനെ അച്ഛനും ലോക്കൽ സെലിബ്രിറ്റിയായി. (ചിരി) എന്റെ ആദ്യ സിനിമയായ അയാൾ ഞാനല്ലായിൽ ആൾക്കൂട്ടത്തിനൊപ്പം അച്ഛനും അമ്മയും 'അഭിനയിച്ചിരുന്നു." ഒരു പാർട്ടി സീനിൽ. ആ സിനിമ എപ്പോൾ ടിവിയിൽ വന്നാലും അച്ഛനിരുന്ന് കാണും. അച്ഛനെ തന്നെ കാണാനുള്ള ആഗ്രഹം കൊണ്ടാണെന്ന് തോന്നുന്നു. നാരായണപിള്ളയെന്നാണ് അച്ഛന്റെ പേര്. അമ്മ ചന്ദ്രിക പിള്ള. ചേച്ചി പൂജ പിള്ള.
ഷൂട്ടിംഗിന് പോകുമ്പോൾ അച്ഛനോ അമ്മയോ എന്റെയൊപ്പമുണ്ടാകും. അമ്മ ഞാനഭിനയിക്കുമ്പോൾ ഒന്നും പറയില്ല. ഷൂട്ടിംഗ് കഴിഞ്ഞ് തിരിച്ച് താമസിക്കുന്ന ഹോട്ടൽ മുറിയിലെത്തുമ്പോൾ പറയും: ''അത് കുറച്ചൂടെ നന്നാക്കാമായിരുന്നു"വെന്ന്. അമ്മയെ ശുണ്ഠിപിടിപ്പിക്കുന്നത് ഇഷ്ടമായത് കൊണ്ട് ഞാൻ പറയും: "എന്നാൽ അമ്മയൊന്ന് അഭിനയിച്ച് കാണിച്ച് താ..."" പാവം അമ്മ എന്റെ മുന്നിൽ അഭിനയിച്ച് കാണിക്കുകയും ചെയ്യും.
എടക്കാട് ബറ്റാലിയൻ 06 എന്ന സിനിമയിൽ ഞാൻ ടൊവിനോയുടെ സഹോദരിയായിരുന്നു. കളയിൽ നായികയും. വേഷം വലുതാണോ ചെറുതാണോ എന്നൊന്നും നോക്കാറില്ല.
എടക്കാട് ബറ്റാലിയന്റെ കഥ എന്നോട് പറയുമ്പോൾ അവസാനം ഞാൻ പൊലീസ് ഓഫീസറായി വരുന്നതൊക്കെയുണ്ടായിരുന്നു. സിനിമയല്ലേ.. പിന്നീട് അതിൽ കുറേ മാറ്റങ്ങൾ വന്നു. മാസ്റ്റർപീസിന് ശേഷം വീണ്ടും പൊലീസ് യൂണിഫോമിൽ വരുന്ന ഒരു കഥാപാത്രം ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. അതുകൊണ്ട് കൂടിയാണ് ഞാൻ എടക്കാട് ബറ്റാലിയനിലെ കഥാപാത്രം ഏറ്റെടുത്തത്. പക്ഷേ എന്റെ പല സീനുകളും പല കാരണങ്ങളാൽ ഷൂട്ട് ചെയ്യാൻ പറ്റിയില്ല.
കല്യാണത്തിനിടയിൽഒരു പെണ്ണ് കാണൽ
ഒരു കല്യാണച്ചടങ്ങിനിടയിലായിരുന്നു തന്റെ പെണ്ണുകാണൽ നടന്നതെന്ന് ദിവ്യ പറയും. കാവ്യാമാധവന്റെ ചേട്ടൻ മിഥുൻ കല്യാണം കഴിച്ചിരിക്കുന്നത് എന്റെ ബെസ്റ്റ് ഫ്രണ്ട് റിങ്കുവിനെ (റിയ)യാണ്. ആ കല്യാണത്തിന്റെ സത്കാരച്ചടങ്ങിൽ വച്ച് എന്നെ കണ്ട വിനീതേട്ടൻ (വിനീത്കുമാർ) ആദ്യമായി സംവിധാനം ചെയ്ത അയാൾ ഞാനല്ല എന്ന സിനിമയിലേക്ക് ക്ഷണിക്കുകയായിരുന്നു.
റിങ്കുവാണ് ''ടാ.. സിനിമ ഒരു രസമാണ്.""എന്നൊക്കെ പറഞ്ഞ് എനിക്ക് അഭിനയിക്കാനുള്ള ആത്മവിശ്വാസം തന്നത്. വീക്കെൻഡിൽ കാത്തിരുന്ന് സിനിമകൾ കണ്ടിരുന്ന ഒരു സാധാരണ പെൺകുട്ടിയായ എന്നെത്തേടി സിനിമയിൽ നിന്ന് ഓഫറുകൾ വരുമെന്നോ എനിക്ക് അഭിനയിക്കാൻ കഴിയുമെന്നോ എന്നൊന്നും ഞാൻ കരുതിയിരുന്നില്ല.
എന്റെ നായകന്മാർ
കാറിൽ വന്നിറങ്ങി ഫഹദിനോട് ' ഹായ് " എന്ന് പറയുന്നതായിരുന്നു എന്റെ ഫസ്റ്റ് ഷോട്ട്. സിനിമയെ കുറേക്കൂടി മനസിലാക്കാൻ സാധിച്ചത് ഉൗഴത്തിലഭിനയിച്ചപ്പോഴാണ്. ജീത്തുച്ചേട്ടനെപ്പോലെ എന്റെയുള്ളിലെ അഭിനേത്രിയുടെ പരമാവധി കഴിവ് പുറത്തെടുക്കാൻ രാജുച്ചേട്ടനും (പൃഥ്വിരാജ്) ഒരുപാട് സഹായിച്ചു. ഉൗഴത്തിലഭിനയിച്ചശേഷം തിരിച്ച് ദുബായിൽ വന്നപ്പോൾ എനിക്ക് പ്രൊമോഷൻ കിട്ടി. എൻജിനീയറിംഗ് ആണ് പഠിച്ചത്. എയർലൈൻ മാനേജ്മെന്റിൽ മാസ്റ്റേഴ്സ് ചെയ്യണമെന്നായിരുന്നു ആഗ്രഹം. ഞാൻ ജോലിക്കൊപ്പം സിനിമയിലും ശ്രദ്ധിച്ചു.കുറച്ചുദിവസം കൊണ്ട് പൂർത്തിയാക്കാൻ കഴിയുന്ന സിനിമകളേ ഞാൻ ഏറ്റെടുത്തുള്ളു. അങ്ങനെ ചെയ്ത ഒരു ചിത്രമാണ് മമ്മുക്കയുടെ മാസ്റ്റർ പീസ്. ചെറിയ വേഷമാണെങ്കിലും അതിലെ പൊലീസ് കാരക്ടർ എനിക്ക് പ്രിയപ്പെട്ടതാണ്.
മമ്മുക്കയുടെയൊക്കെ സിനിമകൾ കണ്ടിരുന്ന സമയത്ത് ഒരിക്കലും അദ്ദേഹത്തോടൊപ്പം അഭിനയിക്കാൻ കഴിയുമെന്ന് വിചാരിച്ചിരുന്നില്ല. മമ്മുക്കയെക്കുറിച്ച് പലരും പറഞ്ഞ് പേടിപ്പിച്ച് സെറ്റിൽ ടെൻഷനടിച്ച് നിൽക്കുമ്പോഴാണ് കാരവനിൽനിന്ന് അദ്ദേഹം പുറത്തേക്കിറങ്ങി വന്നത്. ആ പേഴ്സണാലിറ്റി കണ്ട് ഞാൻ വണ്ടറടിച്ച് നിന്നുപോയി.
ജയറാമേട്ടനോടൊപ്പമായിരുന്നു അടുത്ത സിനിമ. മൈ ഗ്രേറ്റ് ഗ്രാൻഡ് ഫാദർ. പിന്നെ മിഥുനൊപ്പം ജിമ്മി ഇൗ വീടിന്റെ ഐശ്വര്യം.അനൂപ് മേനോനൊപ്പം അഭിനയിച്ച കിംഗ് ഫിഷ്, നിസാർ സംവിധാനം ചെയ്ത തമിഴ് ചിത്രം കളേഴ്സ്, ജി.പി. നായകനാകുന്ന സൈമൺ ഡാനിയേൽ എന്നീ സിനിമകളാണ് ഇനി റിലീസാകാനുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |