''ഡോക്ടറെ എവിടെയോ കണ്ടിട്ടുണ്ടല്ലോ?
'' പല്ല് പരിശോധിക്കാനായി തന്റെയടുത്തെത്തുന്ന പേഷ്യന്റ്സിന്റെ സംശയത്തോടെയുള്ള ചോദ്യം കേൾക്കുമ്പോൾ മാസ്ക് നേരെ പിടിച്ച് ഹന്ന പറയും :""ഏയ്... ചാൻസില്ല, ഇപ്പോ ഇവിടെ വച്ചല്ലേ നമ്മൾ കണ്ടത്?""
''കൊവിഡ് വരുന്നതിന് മുൻപേയാണെങ്കിലും ഡെന്റിസ്റ്റുകൾ എപ്പോഴും മാസ്ക്കിട്ടിരിക്കുന്നവരാണ്. മാസ്ക് മാറ്റുമ്പോൾ പലരും ചോദിക്കാറുണ്ട്. രക്ഷാധികാരി ബൈജുവിലഭിനയിച്ച ആളല്ലേയെന്നൊക്കെ. കുടുംബ പ്രേക്ഷകർ കൂടുതൽ കണ്ടിട്ടുള്ള എന്റെ സിനിമ അതായത് കൊണ്ടാവാം. ക്ളിനിക്കിൽ വച്ചുള്ള അത്തരം ചോദ്യങ്ങൾ ഞാൻ അധികം പ്രോത്സാഹിപ്പിക്കാറില്ല.""
ദന്തഡോക്ടറായി ജോലിചെയ്യുന്നത് എവിടെയാണ്?
ഒരു സ്വകാര്യ ആശുപത്രിയിൽ ജനറൽ പ്രാക്ടീഷണറായി ജോലി ചെയ്യുന്നു. കോൾ വരുന്നതിനനുസരിച്ച് പോകുമായിരുന്നു. കൊവിഡ് വ്യാപനം വന്ന ശേഷം ഞാൻ പ്രാക്ടീസ് ചെയ്യാറില്ല.
സിനിമാ രംഗത്തുള്ളവരും വരാറുണ്ടോ?
വരാറുണ്ട്. സിനിമയ്ക്ക് പുറത്തുള്ളവർക്കായിരിക്കുമല്ലോ ഇൻഡസ്ട്രിയെക്കുറിച്ചറിയാൻ കൗതുകം. എങ്ങനെയുണ്ടായിരുന്നു ആ നടൻ , നടി എങ്ങനെ എന്നൊക്കെ ചോദിക്കും.
ഡാർവിന്റെ പരിണാമമായിരുന്നു ആദ്യ ചിത്രം.
പുതിയ ചിത്രം തീർപ്പ്. രണ്ടിലും പൃഥ്വിരാജ്?
തീർപ്പിൽ എനിക്ക് പൃഥ്വിരാജ് സാറുമായി കോമ്പിനേഷൻ സീൻസ് കൂടുതലുണ്ട്. എനിക്കിഷ്ടപ്പെട്ട അഭിനേതാക്കൾക്കൊപ്പം സ്ക്രീൻ സ്പേസ് ഷെയർ ചെയ്യാൻ പറ്റണേയെന്ന് ഞാനാഗ്രഹിച്ചിരുന്നു. തീവ്രമായി ആഗ്രഹിച്ചാൽ നമ്മൾ ആഗ്രഹിക്കുന്നതെല്ലാം യാഥാർത്ഥ്യമാകും എന്നല്ലേ പറയാറ്. ഡാർവിന്റെ പരിണാമത്തിലഭിനയിക്കുമ്പോഴേ പൃഥ്വിരാജ് സാറിനൊപ്പം ഇനിയും അഭിനയിക്കാൻ കഴിയണേയെന്ന് ഞാനാഗ്രഹിച്ചിരുന്നു. അതുപോലെ സംഭവിച്ചു.
കമ്മാര സംഭവം ചെയ്ത രതീഷ് അമ്പാട്ട് സാറാണ് തീർപ്പിന്റെ സംവിധായകൻ. മുരളി ഗോപി സാറിന്റേതാണ് സ്ക്രിപ്ട്. വിജയ് ബാബു സാറിന്റെ ഫ്രൈഡേ ഫിലിം ഹൗസാണ് നിർമ്മാണം. പൃഥ്വിരാജ് സാറിനൊപ്പം ഇഷാ തൽവാർ, സൈജുചേട്ടൻ (സൈജു കുറുപ്പ്) അങ്ങനെ വലിയ ഒരുടീം. നല്ല ഫ്രണ്ട്ലിയായിരുന്നു എല്ലാവരും. അങ്ങനെയൊരു ടീമിനൊപ്പം വർക്ക് ചെയ്യാൻ കഴിഞ്ഞത് ഭാഗ്യമാണ്. ഒരുപാട് കാര്യങ്ങൾ പഠിക്കാൻ പറ്റി. ഇനി രണ്ട് ദിവസത്തെ ഷൂട്ടിംഗ് കൂടി തീർപ്പിന് ബാക്കിയുണ്ട്.
ഒന്നിച്ചഭിനയിക്കാൻ ആഗ്രഹിക്കുന്ന അഭിനേതാക്കളുടെ ലിസ്റ്റിൽ ഇനിയുള്ളവർ
ഞാനൊരു തുടക്കക്കാരിയാണ്. എല്ലാവർക്കുമൊപ്പം അഭിനയിക്കണം. എന്നാലേ എനിക്കും വളരാൻ കഴിയൂ.സംവിധായകരുടെ കാര്യത്തിലാണെങ്കിൽ എനിക്ക് അഞ്ജലി മേനോന്റെയും ഗീതു മോഹൻ ദാസിന്റെയും സിനിമകളിലഭിനയിക്കണമെന്നുണ്ട്. സ്ത്രീശക്തിയുടെ ഒരു സംഘത്തിനൊപ്പം പ്രവർത്തിക്കണമെന്നത് ഏറെക്കാലമായുള്ള ആഗ്രഹമാണ്.
ഡെന്റൽ സർജനായിട്ടും സിനിമ, മോഡലിംഗ് എന്നൊക്കെ പറഞ്ഞ് ഒറ്റമോൾ ഒഴുകി നടക്കുമ്പോൾ
അച്ഛനും അമ്മയും എന്ത് പറയും?
പണ്ടൊക്കെ അവർക്ക് എന്റെ കാര്യത്തിൽ ഒരു ടെൻഷനും സുരക്ഷിതത്വമില്ലായ്മയുമൊക്കെ തോന്നിയിരുന്നു. സിനിമയെക്കുറിച്ചും മോഡലിംഗ് രംഗത്തെക്കുറിച്ചും പുറമേ കേൾക്കുന്നത് പലതും അങ്ങനെയാണല്ലോ. മാതാപിതാക്കൾ വേറൊരു തലമുറയാണ്. അവരുടെ കാഴ്ചപ്പാട് വേറെയാണ്. എനിക്ക് പോലും തെറ്റിദ്ധാരണയുണ്ടായിരുന്നു. ഈ ലോകത്തുള്ള എല്ലാ മേഖലകളെയും വിഭാഗങ്ങളെയും കുറിച്ച് എല്ലാവർക്കും തെറ്റിദ്ധാരണകളുണ്ട്. നമ്മൾ എങ്ങനെയാണോ അതു പോലെയായിരിക്കും നമ്മുടെ ചുറ്റുവട്ടവുമെന്നാണ് ഞാൻ മനസിലാക്കുന്നത്.
സിനിമയിൽ ഇടവേളകൾ വരുന്നത്
എന്തുകൊണ്ടാണ്?
2018ൽ അനൂപ് മേനോൻ നായകനായ എന്റെ മെഴുതിരി അത്താഴങ്ങളിലഭിനയിച്ചു. അതുകഴിഞ്ഞ് രണ്ട് വർഷം ബ്രേക്കെടുത്തു. പി.ജിക്ക് ജോയിൻ ചെയ്യാൻ പ്ളാനിട്ടിരുന്നതായിരുന്നു ഒരു കാരണം. മിസ് ഇന്ത്യ യൂണിവേഴ്സ് മത്സരത്തിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പ് നടത്തുന്നതായിരുന്നു മറ്റൊരു കാരണം. ഒരു വർഷത്തെ തയ്യാറെടുപ്പിനു ശേഷമാണ് ആ മത്സരത്തിന് പോയത്. മുംബയിൽ മോഡലിംഗ് ജോലികളുമായി സജീവമാകുകയും ചെയ്തു.
മിസ് ഇന്ത്യ യൂണിവേഴ്സ് മത്സരത്തിൽ പങ്കെടുക്കാൻ വേണ്ടി ഞാൻ നന്നായി മെലിഞ്ഞിരുന്നു. അത്തരമൊരു ശരീര പ്രകൃതി മലയാള സിനിമയിൽ ഒരു കഥാപാത്രത്തിന് അനുയോജ്യമാകുമെന്ന് എനിക്ക് തോന്നിയില്ല. അങ്ങനെ എന്നെ തേടി വന്ന പല ഓഫറുകളും സ്വീകരിക്കാൻ പറ്റിയില്ല. വന്ന ഓഫറുകളിൽ പലതും സ്റ്റീരിയോ ടൈപ്പായിരുന്നു. എന്റെ മെഴുതിരി അത്താഴങ്ങൾ റിലീസാകുന്നതിന് മുൻപായിരുന്നു അത്.
തീർപ്പിലെ കഥാപാത്രം വളരെ വ്യത്യസ്തമായി എനിക്ക് തോന്നി. എനിക്ക് തന്നെ എന്നെ പരീക്ഷിക്കാനും പറ്റിയ ഒരു കഥാപാത്രമായി തോന്നി. ഒരുപാട് സിനിമകൾ ചെയ്യാനല്ല വ്യത്യസ്തമായ സിനിമകൾ ചെയ്യാനാണ് എനിക്ക് താത്പര്യം. അതുകൊണ്ടാണ് ഇടവേളകളുണ്ടാകുന്നത്.
നായികയായോ ക്യാരക്ടർ വേഷമോ ഒക്കെ അഭിനയിക്കാം. പക്ഷേ, സിനിമ കണ്ട് കഴിയുമ്പോൾ ആ കഥാപാത്രത്തെ ഒഴിച്ചുകൂടാനാവാത്തതാണെന്ന് തോന്നണം. എന്നെ തേടി വന്ന ഓഫറുകളിൽ പലതും ഒരു സ്ത്രീ സാന്നിദ്ധ്യത്തിന് വേണ്ടി മാത്രമുള്ള കഥാപാത്രങ്ങളായിരുന്നു. ആ കഥാപാത്രമില്ലെങ്കിലും അത് സിനിമയെ ബാധിക്കില്ല. അങ്ങനെയുള്ള കഥാപാത്രങ്ങൾ എനിക്ക് വേണ്ട.
നായികാ വേഷങ്ങൾ തന്നെയാണ് ആഗ്രഹിക്കുന്നത്. രക്ഷാധികാരി ബൈജുവിൽ നായികയായി. ഡാർവിന്റെ പരിണാമത്തിലും എന്റെ മെഴുതിരി അത്താഴങ്ങളിലുമൊക്കെ രണ്ടാമത്തെ നായികയായി.
സൗന്ദര്യ മത്സരങ്ങളും മോഡലിംഗും സിനിമയും ഡെന്റൽ സർജന്റെജോലിയുമെല്ലാം കൂടി ബാലൻസ് ചെയ്യുന്നതെങ്ങനെയാണ്?
സിനിമയിലേക്ക് യാദൃശ്ചികമായി വന്ന ഒരാളാണ് ഞാൻ. ഓരോ സിനിമയും ചെയ്തുകഴിഞ്ഞ് ഞാൻ ഓരോ ബ്യൂട്ടി പേജന്റിൽ പങ്കെടുത്തു. എന്റെ മെഴുതിരി അത്താഴങ്ങൾ കഴിഞ്ഞ് ഞാൻ മിസ് ഇന്ത്യ യൂണിവേഴ്സ് മത്സരത്തിൽ പങ്കെടുത്തു. പേജന്റ് സിനോട് ഒരു പ്രത്യേക ഇഷ്ടമുള്ളതുകൊണ്ടാണ് ഞാൻ പലപ്പോഴും സിനിമകൾ പോലും ഒഴിവാക്കിയിട്ട് അതിൽ പങ്കെടുക്കാൻ പോകുന്നത്.
ഇനി കൂടുതൽ ഫോക്കസ് ഏത്
മേഖലയിലായിരിക്കും?
തീർപ്പിന് ശേഷം സിനിമയിൽ നിന്ന് ചില ഓഫറുകൾ സംസാരിച്ച് വച്ചിട്ടുണ്ട്. ഫൈനലൈസ് ചെയ്തിട്ടില്ല. എത്ര വർഷം കഴിഞ്ഞാലും എല്ലാവരുടെയും മനസിൽ തങ്ങിനിൽക്കുന്ന നല്ല സിനിമകൾ ചെയ്യണം. മോട്ടിവേഷണൽ സ്പീക്കറാകാനും മോഹമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |