''കൂടിച്ചേരലുകൾക്ക് പ്രായം ഒരു പ്രശ്നമല്ല. ഞങ്ങളുടെ പ്രധാന പ്രശ്നം ഒറ്റപ്പെടലായിരുന്നു. ഏകാന്തതയെ ഭേദിക്കാനാണ് ഞങ്ങൾ ഒന്നായത്. ഞങ്ങളെപ്പോലെ ഒന്നാകാനാഗ്രഹിക്കുന്ന ഒട്ടേറെപ്പേർ സമൂഹത്തിലുണ്ടാവാം. എവിടെയോ ഒരു പിൻവലിയൽ ഉണ്ടാവുന്നതുകൊണ്ട്, അല്ലെങ്കിൽ മറ്റെന്തെങ്കിലും തരത്തിലുള്ള സമ്മർദ്ദങ്ങളെ ഭയന്നാണ് തീരുമാനങ്ങളെടുക്കപ്പെടാതെ പോകുന്നത്. ഇതും ഒരു സ്വയം പര്യാപ്തതയുടെ ഭാഗമാണ്. ഈ പ്രായത്തിൽ ഞങ്ങൾ പരസ്പരം താങ്ങാവുകയാണ്. സമൂഹം അത്തരത്തിൽ ചിന്തിക്കുകയും അതിനെ പിന്തുണയ്ക്കുകയുമാണ് വേണ്ടത്.""
വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനിടയിലും വർഗീസിന്റെയും അശ്വതിയുടെയും മുഖത്ത് പൂർണമായ പുഞ്ചിരിയായിരുന്നു. സൗഹൃദം തുടിക്കുന്ന പുഞ്ചിരി. പുഞ്ചിരിയെക്കുറിച്ച് വർഗീസിന്റെ വെളിപ്പെടുത്തൽ ഇങ്ങനെ.
ജൂലായ് 5ന് കണ്ടനാട് സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ചിൽ വച്ച് എല്ലാവിധ കൊവിഡ് പ്രോട്ടോക്കോളുകളും പാലിച്ചായിരുന്നു ഇരുവരുടെയും വിവാഹം. കുടുംബക്കാർ മാത്രം പങ്കെടുത്ത ചടങ്ങിൽ ആകെ 20 പേരാണ് ഉണ്ടായിരുന്നത്. ഇപ്പോഴും ആശംസകൾ തേടി വരുന്നുണ്ട്.
''രണ്ടുപേരുടെയും കുടുംബത്തിലുള്ള എല്ലാവരും പൂർണ പിന്തുണയായിരുന്നു. മക്കളാണ് എല്ലാത്തിനും നേതൃത്വം വഹിച്ചത്. അവരുടെ സമ്മതത്തോടെയും പിന്തുണയോടെയും നടന്ന ചടങ്ങായിരുന്നു. കൊവിഡ് സമയത്ത് നടന്ന വിവാഹമായത് കൊണ്ട് ചടങ്ങ് ലളിതമായിരുന്നു. 20 പേർ മാത്രമാണ് പങ്കെടുത്തത്. ബിസിനസ് മേഖലയിൽ രണ്ടുപേർക്കും വ്യത്യസ്തമായ ആശയങ്ങളുണ്ട്. ആ വഴിയിൽ തന്നെ മുന്നോട്ട് പോകും. വിവാഹം കഴിഞ്ഞ് ഒരാഴ്ചമാത്രം ജോലിയിൽ നിന്ന് വിട്ടുനിന്നു. അപ്പോഴും വർക്ക് ഫ്രം ഹോം ആയിരുന്നു. അതിനുശേഷം വീണ്ടും പതിവുപോലെ രണ്ടുപേരും ഓഫീസുകളിൽ പോയിത്തുടങ്ങി.""
''പലരും ചോദിച്ചു, നിങ്ങൾ എത്രനാളായി പ്രണയത്തിലാണെന്ന്? ആ ചോദ്യം അപ്രസക്തമാണ്. ഈ സൗഹൃദത്തിനെ അല്ലെങ്കിൽ ഞങ്ങളുടെ മുഖത്ത് വിരിയുന്ന ഈ പുഞ്ചിരിക്ക് പ്രണയമെന്നാണോ പറയേണ്ടത് എന്ന് ഉറപ്പില്ല. സുന്ദരമായ പുഞ്ചിരിക്ക് പലപ്പോഴും അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയും. പരസ്പരം പുഞ്ചിരിക്കുമ്പോൾ ഞങ്ങൾ പോസിറ്റീവ് എനർജി കൈമാറുകയാണ്. ഈ പുഞ്ചിരി എന്നും നിലനിൽക്കാൻ ഈശ്വരനോട് പ്രാർത്ഥിക്കുകയാണ്. പിന്നെ ഇത് ജീവിതമാണ്. വരാൻ പോകുന്ന വാർദ്ധക്യത്തെ ഓർത്ത് പേടിയുണ്ട്. രണ്ടിലൊരാൾ ആദ്യം വിടപറയുന്ന ആ സാഹചര്യത്തെക്കുറിച്ചോർക്കുമ്പോൾ ഭയം പിന്തുടരും. പക്ഷേ, അതൊക്കെ ജീവിതയാഥാർത്ഥ്യങ്ങളല്ലേ, നേരിട്ടല്ലേ പറ്റൂ...""
വർഗീസിനും അശ്വതിക്കും പൊതുവായ ചില സുഹൃത്തുക്കളുണ്ട്. അവരിൽ പലർക്കും തോന്നിയിരുന്നു. ഇവർ രണ്ടുപേരും ഒരുമിച്ച് യാത്രചെയ്യേണ്ടവരാണെന്ന്. ഇവരെ ഒന്നിപ്പിക്കാൻ മക്കൾക്കൊപ്പം ഈ സുഹൃത്തുക്കളും ഒത്തുചേർന്നു.
''കുറെ നല്ല സുഹൃത്തുക്കളെ ഞങ്ങൾക്ക് കിട്ടിയിട്ടുണ്ട്. നമ്മളെ നന്നായി മനസിലാക്കാൻ കഴിയുന്ന നമ്മുടെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് കൂടെ നിൽക്കുന്ന സുഹൃത്തുക്കളെ മനസിലാക്കി അവർക്കൊപ്പം ഒത്തുചേരുന്നതാണ് വലിയ കാര്യം. ഞങ്ങളുടെ കാര്യത്തിൽ ബിസിനസ് രംഗത്ത് നിന്നുള്ള കുറേ നല്ല ഫ്രണ്ട്സ് ഉണ്ട്. ഞങ്ങളെ ഒന്നിപ്പിക്കുന്നതിൽ ആസുഹൃത്തുക്കൾക്കൊക്കെ വലിയ പങ്കുണ്ടായിരുന്നു.""
അശ്വതി നല്ലൊരു പാചകവിദഗ്ദ്ധ കൂടിയാണെന്ന് വർഗീസ് പറയുന്നു. ''ബ്യൂട്ടിപാർലർ ബിസിനസ് രംഗത്താണ് അശ്വതി പ്രവർത്തിക്കുന്നതെങ്കിലും പാചകത്തിന്റെ കാര്യത്തിൽ ആള് മിടുക്കിയാണ്. എല്ലാത്തരം വിഭവങ്ങളും അശ്വതി പെർഫെക്ട് ആയി കുക്ക് ചെയ്യും. നാവിൽ വെള്ളമൂറുന്ന തരത്തിലുള്ള വിഭവങ്ങളാണ് അശ്വതിയുടെ കൈപ്പുണ്യത്തിൽ ഒരുങ്ങാറുള്ളത്.""
ആദ്യമൊരിക്കൽ 'നോ" പറഞ്ഞതിനെക്കുറിച്ച് അശ്വതി ഓർത്തെടുത്തു. ''ഞങ്ങളുടെ കോമൺ ഫ്രണ്ട്സ് രണ്ടു വർഷങ്ങൾക്ക് മുമ്പ് തന്നെ ഇങ്ങനെ ഒരു വിവാഹാലോചന എനിക്ക് മുന്നിൽ വച്ചിരുന്നു. അന്ന് ഞാൻ നോ പറഞ്ഞു. പ്രത്യേകിച്ച് വൈരുദ്ധ്യങ്ങൾ ഒന്നും ഉണ്ടായിരുന്നതൊന്നും കൊണ്ടായിരുന്നില്ല അത്. പക്ഷേ കഴിഞ്ഞ കുറേ മാസങ്ങളായി മക്കൾ കാരണം ഞങ്ങൾ കൂടുതൽ അടുത്തു എന്നതാണ് സത്യം. ഞങ്ങൾ ഒറ്റപ്പെട്ടു പോകുമോ എന്ന് മക്കൾക്ക് സങ്കടമായി. പ്രത്യേകിച്ച് അദ്ദേഹത്തിന് കൊവിഡ് വന്ന അവസ്ഥയിലൊക്കെ മക്കൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടായ സാഹചര്യമായിരുന്നു. കൂടെ നിൽക്കാൻ മക്കൾക്കും സ്ഥിരമായി സാധിക്കാത്ത അവസ്ഥ. പിന്നെ മക്കൾ കൂടി ചുക്കാൻ പിടിച്ചതോടെ ഞങ്ങളുടെ സൗഹൃദം വിവാഹത്തിലേക്കെത്തുകയായിരുന്നു.""
മറ്റുള്ളവരെ മനസിലാക്കുന്നതിൽ ഏറെ മുന്നിലാണ് അശ്വതിയെന്നാണ് വർഗീസിന്റെ പക്ഷം. ''മറ്റുള്ളവരെ മനസിലാക്കുന്നതിലും സ്നേഹിക്കുന്നതിലും അശ്വതി എന്നും മുന്നിലാണ്. അശ്വതിയുടെ മുൻഭർത്താവ് അസുഖമായി കിടക്കുന്ന സമയത്ത് ഞാൻ പോയി കണ്ടിട്ടുണ്ട്.ആ സമയത്തൊക്കെ വർഷങ്ങളോളം അശ്വതി അദ്ദേഹത്തെ ഏറെ കാര്യമായാണ് ശുശ്രൂഷിച്ചുകൊണ്ടിരുന്നത്. എന്റെ മുന്നിലും ഭയാനകമായ ഒരു വാർദ്ധക്യമുണ്ട്. ഞങ്ങൾ ഞങ്ങൾക്ക് തന്നെ തുണയാകേണ്ടവരാണ്. ഓരോ അവസരത്തിലും ജീവിതത്തിലെ ഓരോ പ്രതിസന്ധിഘട്ടങ്ങളിലും തരണം ചെയ്യുന്ന സമയത്തും അശ്വതികാണിച്ചിട്ടുള്ള പക്വത ഏറെ എടുത്തുപറയേണ്ടതാണ്. ജീവിതത്തെ ഇത്രത്തോളം പക്വതയോടെ നോക്കിക്കാണാൻ കഴിയുന്ന എന്ന് പറയുന്നത് മറ്റുള്ളവർക്കൊരു മാതൃക കൂടിയാണ്."" ബന്ധങ്ങൾ ഊട്ടിയുറപ്പിക്കപ്പെടുന്നത് മനസുകൾ തമ്മിലുള്ള ഐക്യം ശക്തമാകുമ്പോഴാണ്. യഥാർത്ഥ പ്രണയം രൂപപ്പെടുന്നത് ഹൃദയത്തിലാണ്. ഹൃദയം ഹൃദയത്തെ തിരിച്ചറിയുന്നിടത്താണ് യഥാർത്ഥ സ്നേഹബന്ധം രൂപപ്പെടുന്നതെന്നാണ് അശ്വതി പറയുന്നത്.
'ഇന്ന് നമ്മുടെ ബന്ധങ്ങളെ തകർത്തെറിയുന്നത് ആവശ്യമില്ലാത്ത സ്വാർത്ഥതയും തെറ്റിദ്ധാരണകളുമൊക്കെയാണ്. നമ്മുടെ പാർട്ണറെ ആദ്യം നന്നായി മനസിലാക്കാൻ ശ്രമിക്കണം. അത് പുരുഷനാണെങ്കിലും സ്ത്രീയാണെങ്കിലും മറ്റേയാളുടെ കാഴ്ചപ്പാടുകളെ ബഹുമാനിക്കാനും അവരുടെ പ്രതീക്ഷകൾക്കനുസരിച്ച് തനിക്കെത്രത്തോളം മാറാൻ സാധിക്കുമെന്നും സ്വയം തിരിച്ചറിയുക. അവിടെ നിന്നാണ് ജീവിതത്തിന്റെ തിരഞ്ഞെടുപ്പ്. പരിപൂർണമായി പറഞ്ഞാൽ ജീവിതമെന്നത് സന്തോഷത്തെ കണ്ടെത്തലാണ്. പ്രതിസന്ധികൾക്കിടയിലും പ്രതീക്ഷകളെ മുൻനിറുത്തി സന്തോഷത്തെ തിരിച്ചറിയാനാണ് എല്ലാവരെയും പോലെ ഞങ്ങളും ശ്രമിക്കുന്നത്.""
വിവാഹത്തിനുശേഷം ഭാവി പരിപാടികളെന്തൊക്കെയെന്നു ചോദിച്ചാൽ അതിനുമുണ്ട് മറുപടി. ''തീർച്ചയായും ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന ജോലി രണ്ടുപേരും തുടരും. പിന്നെ കുറച്ച് റിലാക്സ്ഡ്ആകണം. സൗഹൃദങ്ങൾ കുറേയുള്ളവരാണ് ഞങ്ങൾ രണ്ടുപേരും. അത്തരം നല്ല സൗഹൃദങ്ങൾക്ക് വേണ്ടി സമയം മാറ്റിവയ്ക്കണം. പിന്നെ മൊത്തത്തിൽ ഒരു പോസിറ്റീവ് ഫീലിംഗ് ജീവിതത്തിൽ ഉടനീളം കൊണ്ടുവരണം. രണ്ടുപേരും ബിസിനസുകാരായതുകൊണ്ട് ഒരുമിച്ചുള്ള ബിസിനസ് ചിന്തകളുമുണ്ട്. ഒരുപക്ഷേ അതും സംഭവിച്ചേക്കാം.""
അശ്വതി നല്ലൊരു ശ്രോതാവാണെന്നാണ് വർഗീസ് പറയുന്നത്.
''പൊതുവേ അശ്വതി അങ്ങനെയാണ്. നമ്മളെ നന്നായി കേൾക്കും. അത് വലിയൊരു കാര്യം തന്നെയാണ്. ഞങ്ങൾ കൂടുതലും ഏർപ്പെടുന്നത് രണ്ടു വിഷയത്തിലുള്ള ചർച്ചകളിലാണ്. ഒന്ന് ബിസിനസ്. രണ്ട് സമൂഹത്തക്കുറിച്ച്. സാമൂഹിക പ്രതിബദ്ധത രണ്ടുപേരിലും പൊതുവേയുള്ള ഒരു കാര്യമാണ്. അശ്വതി കുറച്ചേ സംസാരിക്കൂവെങ്കിലും പറയുന്ന കാര്യങ്ങളിൽ ബൃഹത്തായ ചിലത് തീർച്ചയായും ഉണ്ടാകും."" വർഗീസിന്റെയും അശ്വതിയുടെയും ഫോണുകളിലേക്ക് അനവധി കോളുകൾ വരുന്നുണ്ട്. നവദമ്പതികൾക്ക് ആശംസകൾ നേർന്ന് വരുന്നവയാണ് ഈ കോളുകൾ.
''കുറേ കോളുകൾ വരുന്നുണ്ട്. വിദേശത്തും സ്വദേശത്തുനിന്നുമുള്ള സുഹൃത്തുക്കൾ. മക്കളുടെ സുഹൃത്തുക്കൾ, വിവാഹത്തിന് നേരിട്ട് വരാൻ പറ്റാതിരുന്ന ബന്ധുക്കൾ അങ്ങനെ എല്ലാവരും വിളിച്ചുകൊണ്ടിരിക്കുകയാണ്. ഞങ്ങളെ നേരിട്ടറിയാത്തവരും വിളിച്ച് ആശംസകൾ അറിയിക്കുന്നുണ്ട്. ഞങ്ങളുടെ ഇതേ പ്രായത്തിൽ ഒന്നിക്കാനാഗ്രഹിക്കുന്ന ഒന്നുരണ്ടുപേർ വിളിച്ചു. അവരോട് കുറേ നേരം സംസാരിച്ചു. എവിടെയൊക്കെയോ ഒരു തീരുമാനമെടുക്കുന്നതിൽ നിന്ന് എന്തൊക്കെയോ അവരെ പിന്തിരിപ്പിക്കുന്നതായി തോന്നി. ഒരുപക്ഷേ നമ്മുടെ സമൂഹം മാറിച്ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നുതന്നെ പറയാം.""
യഥാർത്ഥസൗന്ദര്യം മനസുകളിലാണെന്നാണ് ഇരുവരും പറയുന്നത്. ശരീരസൗന്ദര്യം ബാഹ്യമോടി മാത്രമാണ്.
''ഒരാളുടെ കാഴ്ചപ്പാടാണ് അയാളുടെ മനസിന്റെ സൗന്ദര്യം. ഓരോ സാഹചര്യത്തെയും അവൻ അല്ലെങ്കിൽ അവൾ എങ്ങനെ നേരിടുന്നു എന്ന സമീപന ബുദ്ധിയാണ് യഥാർത്ഥസൗന്ദര്യം അളക്കുന്നത്. മറ്റുള്ളവരെ സ്നേഹിക്കാനുള്ള കഴിവും വേദനയിൽ തളർന്നിരിക്കുന്നവരെ ഉയർത്തിക്കൊണ്ടുവരാനുള്ള നല്ലൊരു മനസുമാണ് യഥാർത്ഥസൗന്ദര്യം.""
''ഏതാണ്ട് അഞ്ചുവർഷത്തെ പരിചയമാണ് ഞങ്ങൾതമ്മിലുള്ളത്. വളരെ പ്രൊഫഷണലായ അടുപ്പം. അശ്വതി അശ്വതിയുടേതായ ബിസിനസ് മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്നു. ഞാൻ എന്റെ മേഖലയിലും. ആദ്യമൊക്കെ മീറ്റിംഗുകളിലും ഈവന്റുകളിലുമൊക്കെ വച്ച് വെറുതെ സംസാരിച്ച് കടന്നുപോകുന്ന തരത്തിലുള്ള അടുപ്പം. അത്രമാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞങ്ങൾക്ക് പൊതുവായ ചില സുഹൃത്തുക്കളുണ്ട്. അവരാണ് യഥാർത്ഥത്തിൽ ഞങ്ങൾ ഇപ്പോൾ ഒന്നിച്ചൊരു ജീവിതം ആരംഭിച്ചതിലേക്ക് വഴിതെളിച്ചത്. പിന്നെ എന്റെ മകനും അശ്വതിയുമായി നല്ല പരിചയമുണ്ടായിരുന്നു. അവരും ഇങ്ങനെയൊരു കാര്യത്തിന് മുൻപന്തിയിൽ ചുക്കാൻ പിടിച്ചു. ഏകാന്തതയെ ഭേദിക്കാനാണ് യഥാർത്ഥത്തിൽ ഇങ്ങനെയൊരു തീരുമാനത്തിലേക്കെത്തിയത്. എത്ര സന്തോഷവാനാണെങ്കിലും എത്ര സമ്പാദ്യമുണ്ടെങ്കിലും ഏകാന്തത എന്നു പറയുന്നത് നമ്മെ നയിക്കുന്നത് വലിയൊരു വിഷാദാവസ്ഥയിലേക്കായിരിക്കും. ഞങ്ങൾക്ക് രണ്ടുപേർക്കും അത്തരത്തിൽ ഏകാന്തത ഏറെ വിഷാദം സമ്മാനിച്ചിരുന്നു. പ്രത്യേകിച്ച് ഈ കൊവിഡ് കാലത്ത് മനുഷ്യർ കടന്നുപോകുന്ന ഒറ്റപ്പെടലിന്റെ അവസ്ഥ ഏറെ ഭയാനകം തന്നെയാണ്. ""
''ആത്മാർത്ഥമായ സ്നേഹമാണ് അശ്വതിയുടേത്. പരസ്പരബഹുമാനത്തിൽ നിന്ന് രൂപമെടുത്ത സൗഹൃദമാണ് ഞങ്ങളുടേത്. വിവാഹത്തിന് മുമ്പേ ഏകദേശം ഒരു നാലമാസക്കാലം സ്ഥിരമായി ഫോണിലൂടെ സംസാരിച്ചിരുന്നു. പരസ്പരം ആശയങ്ങൾ കൈമാറിയിരുന്നു. അതിനെ പ്രണയമെന്നൊന്നും വിളിക്കാൻ പറ്റുമോ എന്നറിയില്ല. ഞാൻ പറഞ്ഞില്ലേ? ഞങ്ങൾ സമാനചിന്താഗതിക്കാരും സമാനമേഖലയിൽ യാത്രചെയ്യുന്നവരാണ്. ഞങ്ങളുടെ ചിന്തകൾക്ക് ഒരേ തരംഗദൈർഘ്യമാണ്. ഒരുമിച്ച് ജീവിക്കാൻ പറ്റുമെന്ന് ഉറപ്പായത് ആ നാലുമാസക്കാലത്തെ തുടർച്ചയായ ആശയവിനിമയത്തിലൂടെയാണ്. ഇപ്പോഴും യാതൊരുകാര്യങ്ങളിലും അഭിപ്രായഭിന്നതകൾ ഉണ്ടായിട്ടില്ല. അശ്വതി നന്നായി സ്നേഹിക്കാൻ കഴിവുള്ള വ്യക്തിത്വത്തിനുടമയാണ്. ഇടക്കാലത്ത് എനിക്ക്കൊവിഡ് വന്ന സമയത്ത് കരഞ്ഞു പ്രാർത്ഥിക്കുകയായിരുന്നു അശ്വതി. ആ ഘട്ടത്തിൽ അശ്വതി കടന്നുപോയ വിഷാദാവസ്ഥ ഏറെ അപകടകരമായിരുന്നു. സ്നേഹിക്കുന്നവർക്ക് എന്തെങ്കിലും പറ്റിയാൽ ഒട്ടും താങ്ങാനാവാത്ത ഒരവസ്ഥ. നമ്മൾ മറ്റുള്ളവരെ അത്രത്തോളം സ്നേഹിക്കുമ്പോൾ മാത്രം തിരിച്ചറിയാനാവുന്ന ഒരവസ്ഥ.""
അശ്വതിയും വാചാലയാണ് വർഗീസിനെക്കുറിച്ച് പറയുമ്പോൾ. ''ആൾക്ക് കൊവിഡ് വന്ന സമയത്ത് ശരിക്കും ഭയന്നിരുന്നു. ഒന്നും വരല്ലേ എന്ന് കരഞ്ഞു പ്രാർത്ഥിച്ചു. ഞങ്ങൾ രണ്ടുപേരും പരിപൂർണ ഈശ്വരവിശ്വാസികളാണ്. അദ്ദേഹം വളരെ ദീർഘവീക്ഷണമുള്ള ഒരാളാണ്. ജീവിതത്തെ ഒരുവലിയ കാൻവാസിൽ നിന്നും നോക്കിക്കാണുന്ന ഒരാൾ. അതുതന്നെയാണ് അദ്ദേഹത്തിന്റെ വിജയവും.ജീവിതത്തിന്റെ ഓരോ ഘട്ടവും ആസ്വദിക്കണമെന്ന് ആഗ്രഹിക്കുന്നയാളാണ് ഞാൻ. പലപ്പോഴും പ്രതിസന്ധികൾ വരുമെങ്കിലും ദൈവം എന്തെങ്കിലുമൊരു വിധത്തിൽ പിടിച്ചുനിറുത്താറുണ്ട്. ഇപ്പോൾ ദൈവം എനിക്കൊപ്പം ഇങ്ങനെയൊരു സൗഹൃദത്തണൽ തന്നു. അത് ഞാൻ ഏറെ ആസ്വദിക്കുന്നു. എനിക്കെന്തും എപ്പോഴും തുറന്നുപറയാൻ സാധിക്കുന്ന ഒരു സൗഹൃദമാണിത്. അത് സമ്മാനിക്കുന്നത് ഒരു പോസിറ്റീവ് ഫീലിംഗാണ്. ഏറെ ആസ്വദിക്കുന്ന ഒരു പോസിറ്റീവ് ഫീലിംഗ്.""
ഇരുവരും പങ്കുവയ്ക്കുന്ന സന്തോഷത്തിൽ സ്നേഹത്തിന്റെ കയ്യൊപ്പുണ്ട്. പ്രതീക്ഷയുടെ ശോഭയുണ്ട്. ഒരുമിച്ചുള്ള യാത്രയിൽ അവർ ഏറെ പ്രതീക്ഷയിലാണ്. ഇനി ഒരിക്കലും ഏകാന്തതയ്ക്ക് തന്റെ സഖിയെ വിട്ടുകൊടുക്കില്ലെന്ന ഉറപ്പോടെ... ജീവിതത്തിന്റെ മുന്നോട്ടുള്ള വഴിയിൽ ഒരുമിച്ചുനടന്നുനീങ്ങുമ്പോൾ അവർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |