ജീവിതത്തിലുണ്ടായ പുതിയ സന്തോഷങ്ങളും സൗഹൃദങ്ങളും...ബിഗ്ബോസിന് ശേഷം ആദ്യമായി
മണിക്കുട്ടൻ വിശേഷങ്ങൾ പങ്കിടുന്നു...
ബിഗ്ബോസ് മലയാളത്തിന്റെ മൂന്നാം സീസണിന്റെ വിജയിയായത് മണിക്കുട്ടനായിരുന്നു. ടെലിവിഷനിലൂടെ തുടക്കം കുറിച്ച് പിന്നീട് സിനിമയിലെത്തിയ മണിക്കുട്ടൻ വ്യത്യസ്തമായ ഒട്ടേറെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകമനം കവർന്നു. ബിഗ് ബോസ് ഷോയിലെ വിജയം മണിക്കുട്ടനെ സംബന്ധിച്ചിടത്തോളം പ്രേക്ഷകർ സമ്മാനിച്ചതാണ്. ബിഗ് ബോസ് ഷോയിൽ ഏറ്റവും മികച്ച രീതിയിൽ മത്സരിച്ച മണിക്കുട്ടനെ പ്രേക്ഷകർ ഏറ്റെടുക്കുകയായിരുന്നു. ബിഗ്ബോസ് വിജയത്തിനു ശേഷം മണിക്കുട്ടൻ മനസ് തുറക്കുന്നു.
ബിഗ് ബോസ് മലയാളം സീസൺ ത്രീയുടെ വിജയത്തെ എങ്ങനെ നോക്കിക്കാണുന്നു?
ബിഗ് ബോസ് ഷോ എന്നത് നൂറ് ദിവസത്തെ ഒരു യാത്രയാണ്. വിജയിയാവുക എന്നത് ഷോയിൽ പങ്കെടുക്കുന്ന എല്ലാവരുടെയും ആഗ്രഹമാണ്. ബിഗ് ബോസ് ഷോയുടെ നൂറ് ദിവസങ്ങൾ പൂർത്തിയാക്കുക എന്നതിനപ്പുറം നമ്മുടെ ജീവിതത്തിലെ നൂറ് ദിവസങ്ങൾ പൂർത്തീകരിക്കുക എന്ന ഒരു ഉത്തരവാദിത്തമാണ് ഓരോ മത്സരാർത്ഥിയും അവിടെ ഏറ്റെടുക്കേണ്ടത്. അതിന് ഏറ്റവും അത്യാവശ്യം പ്രേക്ഷകരുടെ പിന്തുണയും സ്നേഹവും തന്നെയാണ്. ഒരു നടൻ എന്ന നിലയിൽ പ്രേക്ഷകരുടെ പിന്തുണയില്ലെങ്കിൽ ഷോയിൽ മുന്നോട്ട് പോകാൻ എനിക്ക് സാധിക്കുമായിരുന്നില്ല. അതുകൊണ്ട് തന്നെ ബിഗ് ബോസ് എന്നത് എന്റെ ജീവിതത്തിലെ ഒരു പ്രത്യേക യാത്രയായിരുന്നു. അത് ഞാൻ ഏറെ ആസ്വദിച്ചു. പ്രേക്ഷകരുടെ സ്നേഹവും പിന്തുണയും ഏറെ അടുത്തറിഞ്ഞ ഒരു യാത്ര. ഈ വിജയം എന്റെ പ്രിയപ്രേക്ഷകർ സമ്മാനിച്ചതാണ്. അതിൽ ഏറെ സന്തുഷ്ടനാണ്.
ബിഗ്ബോസ് എന്ന ഷോ മണിക്കുട്ടൻ എന്ന വ്യക്തിയിൽ എന്തുമാറ്റമാണ് വരുത്തിയത്?
അഭിനയത്തിൽ ഞാൻ ഇപ്പോഴും ഒരു വിദ്യാർത്ഥിയാണ്. ഒരു നടൻ എന്ന നിലയിലാണ് ഞാൻ ബിഗ് ബോസിലേക്ക് പോകുന്നത്. വ്യക്തി എന്ന നിലയിൽ എനിക്ക് മാറ്റങ്ങളൊന്നും സംഭവിച്ചതായി പറയാനില്ല. ബിഗ് ബോസ് എന്ന ഷോയെ എന്റെ കരിയറുമായാണ് ഞാൻ ബന്ധിപ്പിക്കുന്നത്. ഒരു നടൻ എന്ന നിലയിലും വ്യക്തി എന്ന നിലയിലും പ്രേക്ഷകരുടെ സ്നേഹം കൂടുതൽ അടുത്തറിയാൻ കഴിഞ്ഞു എന്നതാണ് ബിഗ് ബോസുമായി ബന്ധപ്പെടുത്തി പറയാനുള്ളത്.
ഷോയിൽ നിന്നും ലഭിച്ച സൗഹൃദങ്ങൾ?
ബിഗ് ബോസ് ഷോയുടെ ആ വീട് ഒരിക്കലും വേറൊരു സീസണുവേണ്ടിയോ വേറൊരു ഭാഷയിലെ ബിഗ് ബോസ് ഷോയ്ക്കു വേണ്ടിയോ വീണ്ടും ഉപയോഗിക്കാറില്ല. അത് ബിഗ് ബോസ് ഷോയുടെ ഒരു പ്രത്യേകതയാണ്. ഒരു പുതുമയാണ് അവിടെ കാത്തുസൂക്ഷിക്കാൻ ശ്രമിക്കുന്നത്. നമ്മുടെ മനസിൽ എന്തെങ്കിലും ബുദ്ധിമുട്ടുകളോ ദേഷ്യമോ ഒക്കെയുണ്ടെങ്കിലും അതൊക്കെ മാറ്റിവച്ചിട്ട് എപ്പോഴും പുതുമയോടെ ജീവിതത്തെ നോക്കിക്കാണണമെന്ന സന്ദേശം അതിലുണ്ട്. ബിഗ് ബോസ് ഷോയിലെ സൗഹൃദങ്ങളിലും അത് പ്രകടമാണ്. ഓരോ ദിവസങ്ങളിലും ഓരോ ആഴ്ചകളിലും എന്തൊക്കെ സംഭവിച്ചാലും എപ്പോഴും അവിടെയൊരു പുതുമയോടെയുള്ള തുടക്കത്തിന് മത്സരാർത്ഥികൾ മനസുകൊണ്ട് തയ്യാറെടുക്കാറുണ്ട്. അതുകൊണ്ടാണ് ഷോ കഴിഞ്ഞാലും മത്സരാർത്ഥികൾ തമ്മിലുള്ള സൗഹൃദം അതേപോലെ തുടരുന്നത്. ഷോയിൽ എന്നോടൊപ്പം ഉണ്ടായിരുന്ന എല്ലാവരും എന്റെ സുഹൃത്തുക്കളാണ്. കൂട്ടത്തിൽ എടുത്തുപറയേണ്ടത് ഡിമ്പലിന്റെയും (ഡിമ്പൽ ഭാൽ), അനൂപിന്റെയും (അനൂപ് കൃഷ്ണൻ) പേരാണ്. മനസ് കൊണ്ട് ഒരുപടി കൂടുതൽ എന്നോടടുത്ത് നിന്നത് അവർ രണ്ടുപേരും തന്നെയാണ്. എന്നിരുന്നാലും ബിഗ് ബോസ് ഫാമിലിയിലെ എല്ലാവരും എന്റെ ഉറ്റമിത്രങ്ങൾ തന്നെ.
മണിക്കുട്ടൻ - ഡിമ്പൽ സൗഹൃദം പ്രേക്ഷകർ ഏറ്റെടുത്തല്ലോ?
സത്യം പറഞ്ഞാൽ ഞങ്ങളുടെ യഥാർത്ഥ കാരക്ടറുകൾ തമ്മിൽ വലിയ അന്തരമുണ്ട്. ഡിമ്പൽ മോഡേൺ കാഴ്ചപ്പാടിൽ ജീവിതത്തെ നോക്കിക്കാണുന്ന ആളാണ്. ഞാൻ തികച്ചും നാടൻ പ്രകൃതക്കാരനാണ്. ഡിമ്പൽ എല്ലാം വെട്ടിത്തുറന്നു പറയുന്ന സ്വഭാവത്തിനുടമയാണ്. ഞാൻ അങ്ങനെയല്ല, കുറച്ചുകൂടി സമയമെടുത്ത് കാര്യങ്ങൾ കൂടുതൽ മനസിലാക്കിയിട്ടേ പ്രതികരിക്കൂ. പക്ഷേ ഞങ്ങളുടെ രണ്ട് കാരക്ടറുകളിലും പൊതുവായ ചിലതുണ്ട്. മറ്റുള്ളവരോടുള്ള കരുണ, സ്നേഹം, സഹിഷ്ണുത അങ്ങനെ പലതും. ഞങ്ങളുടെ സൗഹൃദം പ്രേക്ഷകർ ആഘോഷിക്കുന്നു എന്നത് ഞങ്ങൾക്കും സന്തോഷം തരുന്ന കാര്യം തന്നെയാണ്. ഞാൻ ഡിമ്പലിനെ തോളിലേറ്റുന്നതും ഞങ്ങൾ പരസ്പരം ഭക്ഷണം വാരിക്കൊടുക്കുന്നതുമൊക്കെ ആ സൗഹൃദത്തിന്റെ ഉദാത്തമായ ശക്തിയിലാണ്. യഥാർത്ഥ സൗഹൃദത്തിന് ആൺ - പെൺ വ്യത്യാസമില്ലല്ലോ.
ബിഗ് ബോസ് വിജയത്തിന്റെ സമ്മാനമായ ഫ്ലാറ്റ് കിട്ടിയോ?
അതിന്റെ നടപടിക്രമങ്ങൾ നടക്കുകയാണ്. കൊവിഡ് കാലമായതുകൊണ്ട് കുറച്ചുസമയം എടുത്തേക്കും. ഫ്ളാറ്റ് എവിടെ വേണമെന്ന് എനിക്ക് തന്നെ തിരഞ്ഞെടുക്കാനുള്ള അവസരമുണ്ടായിരുന്നു. തിരുവനന്തപുരം അല്ലെങ്കിൽ കൊച്ചി എന്നുള്ളതാണ് എന്റെ ഓപ്ഷൻ. രണ്ടു സ്ഥലങ്ങളിലും പോയി ഫ്ളാറ്റുകൾ കണ്ടു. ഇനി അതിന്റെ മറ്റു നടപടികൾ പൂർത്തീകരിക്കുന്ന സമയമാണ്. കുടുംബം തിരുവനന്തപുരത്തായതുകൊണ്ട് അവിടെ വേണമോയെന്ന് ചിന്തിക്കുന്നുണ്ട്. പ്രൊഫഷന്റെ ഭാഗമായി ചിന്തിക്കുമ്പോൾ കൊച്ചിയും. ഏത് വേണമെന്ന് ഒരുമാസത്തിനുള്ളിൽ തീരുമാനിക്കും.
ബിഗ് ബോസ് ഷോയിൽ പോകാൻ മടിച്ചിരുന്നോ?
ബിഗ് ബോസ് മലയാളത്തിന്റെ ആദ്യ രണ്ടു സീസണുകളിലും എന്നെ വിളിച്ചിരുന്നു. ചിലരൊക്കെ പറഞ്ഞു അത് നിനക്ക് പറ്റിയ ഷോയല്ല പോകണ്ട എന്ന്. പക്ഷേ ഷൂട്ടിംഗും മറ്റു പല കാരണങ്ങൾ കൊണ്ടും പോകാൻ പറ്റിയില്ല. മൂന്നാം സീസൺ തുടങ്ങുന്ന സമയത്ത് കൊവിഡ് കാലമായിരുന്നു. സിനിമാഷൂട്ടിംഗുകളൊന്നുമുണ്ടായിരുന്നില്ല. ആ സമയത്ത് കാലൊടിഞ്ഞിരിക്കുവായിരുന്നു. സാമ്പത്തിക പ്രതിസന്ധിയുമുണ്ടായിരുന്നതുകൊണ്ട് മറ്റൊന്നും ചിന്തിച്ചില്ല. ഒരു ശ്രമം നടത്തുക എന്നതായിരുന്നു ഉദ്ദേശ്യം. ഭയവും മടിയും ഒരിക്കലും നമ്മെ ഒരു വിജയത്തിലേക്കും എത്തിക്കില്ലല്ലോ.
മോഹൻലാലിനോടുള്ള ആരാധന എത്രത്തോളമാണ്?
ലാലേട്ടൻ പഠിച്ചിരുന്ന കോളേജിൽ അഡ്മിഷൻ കിട്ടണമെന്ന് ഏറെ ആഗ്രഹിച്ച് ഒടുവിൽ അവിടെ എത്തിപ്പെട്ടപ്പോൾ ഏറെ സന്തോഷിച്ചയാളാണ് ഞാൻ. അത് തന്നെ വലിയൊരു അച്ചീവ്മെന്റായിട്ടാണ് ഞാൻ കാണുന്നത്. പിന്നീട് ലാലേട്ടനോടൊപ്പം സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞുവെന്നത് ഭാഗ്യമാണ്. ബിഗ് ബോസ് ഷോയിൽ ശനി, ഞായർ ദിവസങ്ങളിൽ ലാലേട്ടനൊപ്പമുള്ള സമയങ്ങൾ ഏറെ ആസ്വദിച്ചിരുന്നു.
ഷോയിലെ വിജയം വീട്ടുകാരെ സന്തോഷത്തിലാക്കിയോ?
എന്റെ ഭാവിയെക്കുറിച്ചുള്ള ഉത്കണ്ഠ എന്നും വീട്ടുകാർക്കുണ്ടായിരുന്നു. ബിഗ് ബോസ് ഷോയിൽ വിജയിച്ചു എന്നതിനപ്പുറം ഞാൻ ഷോയിൽ പങ്കെടുത്തു എന്നുപറയുന്നത് തന്നെ അവരെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷിപ്പിക്കുന്ന കാര്യമാണ്. പിന്നെ ഒന്നാം സമ്മാനം ലഭിച്ചു എന്നതിൽ ഇപ്പോൾ എല്ലാവരും സന്തോഷത്തിലാണ്. എല്ലാത്തിനുമുപരി ഒരു വീടായി എന്നതാണ് സന്തോഷം.
ഷോയിൽനിന്നും പിന്തിരിഞ്ഞു പോയി, പിന്നീട് തിരികെ വന്നു. പ്രതിസന്ധികളെ അതിജീവിച്ചുള്ള ഈ
വിജയത്തെക്കുറിച്ച്?
ഒരു ഷോയെ ഒരു മത്സരാർത്ഥി എങ്ങനെ സമീപിക്കുന്നുവെന്നത് വളരെ പ്രധാനപ്പെട്ടൊരു കാര്യമാണ്. പുരുഷന്മാർ കരയാൻ പാടില്ല എന്ന് പറയുന്ന ഒരു പോളിയിസുണ്ടല്ലോ? കരച്ചിൽ ആർക്കും വരാം. വികാരങ്ങൾ എല്ലാവർക്കും ഉള്ളതല്ലേ? ശാരീരികാരോഗ്യം പോലെ പ്രധാനപ്പെട്ടതാണ് മാനസികാരോഗ്യവും. ഞാൻ മാനസികാരോഗ്യത്തിനും പ്രാധാന്യം കൊടുക്കുന്നൊരാളാണ്. മനസ് കംഫർട്ടബിളായേ പറ്റൂ. അങ്ങനെയല്ലെങ്കിൽ ഒന്നും ശരിയാകില്ല.
വേദനിപ്പിച്ച ചില സംഭവങ്ങൾ ഉണ്ടായല്ലോ?
കൊവിഡ് കേസുകൾ കൂടിയപ്പോൾ ഷോ പെട്ടെന്ന് നിറുത്തേണ്ടിവരുകയും വോട്ടിംഗ് തുടരുകയും ചെയ്തു. ആ സമയത്ത് ഈ സീസണിലുണ്ടായിരുന്ന ചിലരൊക്കെ മറ്റു മത്സരാർത്ഥികൾക്ക് പിന്തുണ നൽകിയതിനൊപ്പം എനിക്ക് വിജയത്തിനുള്ള അർഹതയില്ലെന്ന് കൂട്ടിച്ചേർത്ത് പറഞ്ഞത് ഏറെ വിഷമിപ്പിച്ചിരുന്നു. സപ്പോർട്ട് ആർക്കുവേണമെങ്കിലും കൊടുത്തോട്ടെ പക്ഷേ എനിക്ക് അർഹതയില്ലെന്ന് കൂട്ടിച്ചേർക്കേണ്ട ആവശ്യമുണ്ടോ? മറ്റു സീസണുകളിലെ ചില മത്സരാർത്ഥികളും ഇതേപോലെ തന്നെ ചെയ്തു. ആസൂത്രിതമായൊരു ശ്രമം പോലെ. അതിനേക്കാളുമൊക്കെ വേദനിപ്പിച്ചത് സിനിമാമേഖലയിലെ ചിലർ അത്തരത്തിൽ എനിക്കെതിരെ പ്രതികരിച്ചതാണ്. കഴിഞ്ഞ പതിനഞ്ച് വർഷം ഞാൻ സിനിമാ മേഖലയിൽ കടന്നുപോയ വഴികൾ അടുത്തറിയാമായിരുന്നവർ കൂടെ നിൽക്കാതിരുന്നത് വേദനിപ്പിച്ചു. പക്ഷേ ആ വോട്ടിംഗ് കാലം കഴിഞ്ഞ് റിസൾട്ട് വന്നപ്പോൾ ഏകദേശം ഒമ്പതരക്കോടിയോളം വോട്ടുകളുമായി ഒന്നാംസ്ഥാനം അത് പ്രേക്ഷകർ തന്ന വിജയമാണ്. പ്രേക്ഷകരുടെ സ്നേഹമാണ്.
ബിഗ്ബോസ് ഷോ കഴിഞ്ഞപ്പോൾ മിസ് ചെയ്യുന്ന കാര്യങ്ങൾ?
കൂടെയുണ്ടായിരുന്ന മത്സരാർത്ഥികൾ എല്ലാവരുമായും ഇപ്പോഴും ഫോണിലൂടെയും മറ്റും സൗഹൃദം തുടരുന്നുണ്ട്. മിസ് ചെയ്യുന്നത് ബിഗ് ബോസിന്റെ ശബ്ദവും കൺഫെഷൻ റൂമുമാണ്.
മണിരത്നം സാർ അന്വേഷിച്ചിരുന്നല്ലോ?
യൂ ട്യൂബിൽ നവരസയുടെ ട്രെയിലറിന്റെ കമന്റ് ബോക്സിൽ എന്റെ പേര് കുറെ കണ്ടിട്ട് മണിസാർ പ്രിയൻ സാറിനോട് (പ്രിയദർശൻ) എന്നെക്കുറിച്ച് വിളിച്ചുചോദിക്കുകയായിരുന്നു. പ്രിയൻ സാറിന്റെ സിനിമകൾ ഞാൻ ചെയ്തിട്ടുണ്ട്. മണിസാറിനെപ്പോലൊരാൾ നമ്മളെക്കുറിച്ചൊക്കെ അറിയാൻ ശ്രമിക്കുക എന്നു പറയുന്നത് നമുക്ക് കിട്ടുന്ന അംഗീകാരമല്ലേ.
വിവാഹത്തെപ്പറ്റിയുള്ള ചിന്തകൾ? പ്രണയമുണ്ടോ?
ബിഗ്ബോസ് ഷോയിൽ പോകുന്നതിനുമുമ്പും ഇപ്പോഴും ഒരേ സ്റ്റാറ്റസാണ്. അപ്പോഴും ഇപ്പോഴും പ്രണയമില്ല. വിവാഹം ജീവിതത്തിന്റെ ഒരു ഭാഗമാണ്. അത് വന്നുചേരേണ്ടതാണ്. വിവാഹത്തെക്കുറിച്ച് ചിന്തിച്ചുതുടങ്ങുന്നുണ്ട്. പക്ഷേ ആലോചനകളൊന്നും തുടങ്ങിയിട്ടില്ല.
സ്വപ്നങ്ങളും പ്രതീക്ഷകളും?
ഞാൻ ആഗ്രഹിക്കുന്ന സിനിമകളിലേക്കും കഥാപാത്രങ്ങളിലേക്കും എത്തിപ്പെടാൻ പറ്റുമെന്നുള്ളതാണ് എന്റെ സ്വപ്നവും പ്രതീക്ഷയും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |