
മലയാള സിനിമയിൽ നായകനായി അഭിനയിക്കണമെന്ന ആര്യയുടെ സ്വപ്നവും ആഗ്രഹവും സഫലമാക്കി 'അനന്തൻകാട്". മലയാളിയായ ആര്യ തമിഴിൽനിന്ന് മലയാളത്തിലേക്ക് അതിഥിയായി വന്നുപോകുന്നത് കണ്ടതാണ്. തൃക്കരിപ്പൂരുകാരൻ ജംഷാദ് , സിനിമയിൽ ആര്യയായി രണ്ടു പതിറ്റാണ്ട് പിന്നിടുമ്പോഴാണ് മലയാളത്തിൽ നായക വേഷം. മലയാളികളും തമിഴ് പ്രേക്ഷകരും ഒരുപോലെ സ്നേഹവും അംഗീകാരവും നൽകുന്നതിന്റെ ആഹ്ളാദത്തിൽ ആര്യ സംസാരിച്ചു.
മലയാളത്തിൽ എങ്ങനെ ഇടവേള സംഭവിച്ചു?
മനഃപ്പൂർവം എടുത്തതല്ല. തമിഴിൽ ഒരുപാട് കമ്മിറ്റ്മെന്റുകൾ ഉണ്ടായിരുന്നതിനാലാണ് സംഭവിച്ചത്. അതിനൊപ്പം ഓഗസ്റ്റ് സിനിമയുടെയും ഷായുടെ പങ്കാളിത്തത്തോടെയും നിർമാണ പ്രവർത്തനങ്ങൾ ഉണ്ടായിരുന്നു. അതിൽ എല്ലാം ഏറെ ശ്രദ്ധ കേന്ദ്രീകരിച്ചു. മുരളി ഗോപി തിരക്കഥയെഴുതി ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയ്ത വലിയ സിനിമയാണ് 'അനന്തൻകാട് ". ആദ്യമായാണ് 50 കോടിയിലധികം ബഡ്ജറ്റ് വരുന്ന സിനിമ ചെയ്യുന്നത്. നിർമ്മാണച്ചെലവ് മാത്രമാണ് അത്രയും . മിനി സ്റ്റുഡിയോയും എന്റെ നിർമാണക്കമ്പനിയായ ദ ഷോ പീപ്പിളും ഗോകുലം ഗോപാലനും ചേർന്നാണ് അവതരിപ്പിക്കുന്നത്. മലയാള സിനിമയെ സംബന്ധിച്ച് ഇത് വളരെ വലിയൊരു പ്രോജക്ടാണ്. ആദ്യമായി മലയാള സിനിമയിൽ നായകനായി അഭിനയിക്കുന്നതിനാൽ വളരെ ആവേശത്തിലാണ്.
അനന്തൻ കാട് എന്ന ചിത്രത്തിലേക്ക് ആകർഷിച്ചത് എന്ത് ?
കേരളത്തിന്റെ പശ്ചാത്തലത്തിൽ രാഷ്ട്രീയ ആക്ഷൻ ഡ്രാമയാണ് 'അനന്തൻകാട് ". സാങ്കല്പിക കഥയാണെങ്കിലും യാഥാർത്ഥ്യത്തോട് വളരെ അടുത്തുനിൽക്കുന്നു. പ്രേക്ഷകർക്ക് എളുപ്പത്തിൽ പരിചിതമാകും എന്നാണ് വിശ്വാസം. കഥയുടെ വ്യാപ്തിയും വലിപ്പവും കൃത്യമായി അവതരിപ്പിക്കാൻ വലിയ ബഡ്ജറ്റും മികച്ച നിർമാണ മൂല്യവും ആവശ്യമായിരുന്നു. മലയാളത്തിലും തമിഴിലുമായാണ് ഒരുക്കുന്നത്. മുരളി ഗോപിയുടെ തിരക്കഥയും സംഭാഷണവും ഏറെ ഇഷ്ടപ്പെട്ടു. ഇത് എല്ലാം അനന്തൻകാടിന്റെ ഭാഗമാകാൻ എന്നെ പ്രേരിപ്പിച്ചു. വിജയരാഘവൻ, ഇന്ദ്രൻസ്, മുരളി ഗോപി, ഷൈൻ ടോം ചാക്കോ, നിഖില വിമൽ, സുനിൽ തുടങ്ങിയവരെല്ലാം ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
പാ രഞ്ജിത്തിന്റെ 'സാർപട്ടൈ പരമ്പരൈ" കരിയറിൽ എന്തെല്ലാം മാറ്രം വരുത്തി?
വലിയ മാറ്റം സംഭവിച്ചു . എന്നെക്കുറിച്ച് ആളുകളുടെ പ്രതീക്ഷകൾ വളരെയധികം ഉയർന്നു.അതൊരു നല്ല കാര്യമായാണ് കാണുന്നത്. കൂടുതൽ വലിയ സിനിമകളുടെ ഭാഗമാകാനും ആഗ്രഹിക്കുന്ന തരം കഥാപാത്രങ്ങൾ തിരഞ്ഞെടുക്കാനും ഇപ്പോൾ അവസരം ലഭിക്കുന്നുണ്ട്. അതിനാൽ വരാൻ പോകുന്ന സിനിമകളെക്കുറിച്ചും പുതിയ വെല്ലുവിളികളെക്കുറിച്ചും ഏറെ ആവേശത്തിലാണ്. പാ രഞ്ജിത് സാർ സംവിധാനം ചെയ്യുന്ന 'വേട്ടുവം' സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞു. അടുത്ത മാസം ' സാർപട്ടൈ പരമ്പരൈ 2"ആരംഭിക്കും . അതുകൊണ്ട് പ്രതീക്ഷകൾ വീണ്ടും വലുതാകുന്നു.
കഥാപാത്രമായി മാറാൻ തയ്യാറെടുപ്പും രൂപമാറ്റവും തുടക്കം മുതൽ തന്നെ സ്വീകരിക്കാൻ എന്താണ് കാരണം?
കഥാപാത്രത്തിനായി രൂപമാറ്റം വരുത്താൻ ഒരുപാട് ഇഷ്ടമാണ്. കാരണം, ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നതിൽ ഏറ്റവും പ്രധാനം ആ കഥാപാത്രമായി മാറുക എന്നതാണ്. കഥാപാത്രത്തിന്റെ ശാരീരിക രൂപവും ഭാവവും കൈവരിക്കുമ്പോൾ കൂടുതൽ ആത്മവിശ്വാസം ലഭിക്കും. തീർച്ചയായും അഭിനയം, കഥയുടെ പശ്ചാത്തലം, തിരക്കഥ ഇവയെല്ലാം അത്രയും പ്രധാനമാണ്. എന്നാൽ രൂപഭാവത്തിന്റെ കാര്യത്തിൽ ആ കഥാപാത്രമായി പൂർണമായി മാറാൻ കഴിഞ്ഞാൽ, വെല്ലുവിളിയുടെ 50 ശതമാനവും പൂർത്തിയായതുപോലെയാണ്. ബാക്കി കാര്യങ്ങൾ അഭിനയത്തിലൂടെയും അവതരണത്തിലൂടെയും പ്രേക്ഷകരെ വിശ്വസിപ്പിക്കാൻ കഴിയും. കഥാപാത്രത്തിന്റെ രൂപവും ശരീരഭാഷയും സ്വന്തമാക്കി അതിൽ ജീവിക്കുക എന്നത് വളരെ വലിയൊരു ഘടകമാണ്.
തുടർച്ചയായി മലയാള സംവിധായകരോടൊപ്പം അല്ലേ ?
യാദൃച്ഛികമായി സംഭവിച്ചതാണ്.ജിയെൻ കൃഷ്ണകുമാറിനുശേഷം നിഖിൽ മുരളിക്ക് ഒപ്പം പ്രവർത്തിക്കാൻ കഴിഞ്ഞു. 'പ്രണയവിലാസം" സംവിധാനം ചെയ്ത നിഖിൽ മുരളിക്കൊപ്പമാണ് 'ആര്യ 40" . പ്രണയവിലാസം ഒരുപാട് ഇഷ്ടപ്പെട്ടു. റൊമാന്റിക് കോമഡി ചെയ്യണമെന്ന ആഗ്രഹം ഉണ്ടായിരുന്നു. 'രാജാ റാണി" പോലൊരു ഫീൽഗുഡ് ആയ പ്രണയവും വികാരങ്ങളും നിറഞ്ഞ സിനിമ. നിഖിൽ മുരളി വളരെ മനോഹരമായി കഥ പറഞ്ഞു. അത് ഒരുപാട് ഇഷ്ടപ്പെട്ടു. ആ സിനിമ സെപ്തംബറിലോ ഒക്ടോബറിലോ റിലീസ് ചെയ്യും. ഇപ്പോൾ ചെയ്യുന്നതും വരാനിരിക്കുന്ന സിനിമകളും ഭൂരിഭാഗവും തമിഴ് സംവിധായകരോടൊപ്പമാണ്.
'മിസ്റ്റർ എക്സി'ലെ അതിസാഹസികമായ അണ്ടർവാട്ടർ രംഗങ്ങൾക്ക് ഡ്യൂപ്പിനെ ഉപയോഗിക്കാമായിരുന്നില്ലേ ?
ആ സീനിൽ ഷർട്ട് ധരിക്കാത്തതിനാൽ ഡ്യൂപ്പിനെ ഉപയോഗിക്കാൻ സാധിക്കില്ലായിരുന്നു. ഒട്ടുമിക്ക രംഗങ്ങളും ക്ലോസപ്പായിരുന്നു. മാത്രമല്ല കഥാപാത്രത്തിന്റെ ഇൻട്രഡക്ഷൻ സീനായതിനാൽ എന്റെ മുഖം തന്നെ വ്യക്തമായി കാണിക്കേണ്ടതുണ്ട്. കഥാപാത്രത്തിന്റെ പിറകുവശത്തിന്റെ രംഗങ്ങൾക്കായി ഡ്യൂപ്പിനെ ഉപയോഗിക്കാനാകും. പക്ഷേ മറ്റ് എല്ലാ ഷോട്ടുകൾക്കും എന്നെത്തന്നെ ആവശ്യമായിരുന്നു. വെള്ളത്തിനടിയിലെ സീനുകൾ ചെയ്യുന്നതിൽ നല്ല പരിചയമുണ്ട്. മുമ്പും അത്തരം രംഗങ്ങൾ ചെയ്തതിനാൽ അതൊരു പ്രശ്നമായി തോന്നിയില്ല. വാസ്തവത്തിൽ അത് നല്ല വെല്ലുവിളി കൂടിയായിരുന്നു. അതുകൊണ്ട് ഡ്യൂപ്പിനെ ഉപയോഗിച്ച് തീവ്രത കുറയ്ക്കുന്നതിനേക്കാൾ ഞാൻ തന്നെ ചെയ്യുന്നതാണ് നല്ലതെന്ന് തോന്നി.
സംവിധാനം ആര്യ എന്ന ടൈറ്റിൽ കാണാൻ കഴിയുമോ ?
സംവിധാനത്തെക്കുറിച്ച് എന്തെങ്കിലും പറയാൻ ഇനിയും സമയമായില്ല. ഭാവിയിൽ എന്ത് സംഭവിക്കുമെന്ന് നോക്കാം. ഇൻഷാ അല്ലാഹ്. എല്ലാം നല്ല രീതിയിൽ നടന്നാൽ സാധ്യത ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |