തിരുവനന്തപുരം: തന്റെ അനുമതിയില്ലാതെ കുഞ്ഞിനെ ദത്തുനൽകിയ സംഭവത്തിൽ അമ്മ അനുപമ ഹൈക്കോടതിയിലേക്ക്.വഞ്ചിയൂർ കുടുംബ കോടതിയിലെ ദത്ത് നടപടികൾ റദ്ദാക്കണമെന്നാണ് ആവശ്യം. നാളെ ഹേബിയസ് കോർപസ് ഹർജിയും ഫയൽ ചെയ്യും. അനുപമയുടെ അച്ഛൻ ജയചന്ദ്രൻ, അമ്മ സ്മിത,സഹോദരി, സഹോദരിയുടെ ഭർത്താവ്, ജയചന്ദ്രന്റെ രണ്ട് സുഹൃത്തുക്കൾ ഉൾപ്പടെയുള്ളവരെ പൊലീസ് ഉടൻ ചോദ്യം ചെയ്യും.
അതേസമയം സംഭവത്തിൽ വനിത-ശിശുവികസന വകുപ്പ് നടത്തുന്ന അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോർട്ട് ഇന്ന് നൽകിയേക്കില്ല. കൂടുതൽ ജീവനക്കാരുടെ മൊഴിയെടുത്ത ശേഷമായിരിക്കും പ്രാഥമിക റിപ്പോർട്ട് നൽകുക എന്നാണ് സൂചന.
ശിശുക്ഷേമ സമിതിയ്ക്കും, ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയ്ക്കും ഗുരുതര വീഴ്ചയുണ്ടായെന്നാണ് വിലയിരുത്തൽ. പ്രാഥമിക റിപ്പോര്‍ട്ട് ഞായറാഴ്ച സമര്‍പ്പിക്കും എന്നായിരുന്നു ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇന്നലെ പറഞ്ഞത്.
കഴിഞ്ഞ വർഷം ഒക്ടോബർ 22ന് പ്രസവിച്ച ശേഷം ആശുപത്രിയിൽ നിന്ന് മടങ്ങും വഴി തിരുവനന്തപുരം ജഗതിയിൽ വച്ച് അമ്മയും അച്ഛനും ചേർന്ന് കുഞ്ഞിനെ ബലമായി എടുത്തുകൊണ്ടുപോയി എന്നായിരുന്നു അനുപമയുടെ പരാതി. ഏപ്രിൽ 19 ന് പേരൂർക്കട പൊലീസിലാണ് അനുപമ ആദ്യം പരാതി നൽകിയത്. പിന്നീട് ഡി ജി പി, മുഖ്യമന്ത്രി, ചൈൽഡ് വെൽഫെയർ കമ്മിറ്റി, സി പി എം നേതാക്കൾ തുടങ്ങി പലർക്കും പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്നാണ് ആരോപണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |