
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികളിലാണ് ഏറ്റവും കൂടുതൽ മാനസിക സമ്മർദ്ദവും ആത്മഹത്യാ പ്രവണതയും കണ്ടുവരുന്നത്. 2024ൽ മാത്രം 3.6 ലക്ഷം വിദ്യാർത്ഥികളാണ് ഈ സ്ഥാപനങ്ങളിൽ നിന്ന് മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് സഹായം തേടിയത്. വിദ്യാർത്ഥികളുടെ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നിയോഗിച്ച പ്രത്യേക സംഘത്തിന്റെ പ്രാഥമിക റിപ്പോർട്ടിലാണ് ഈ വിവരമുള്ളത്. ജില്ലാ മാനസികാരോഗ്യ പദ്ധതിയുടെ ഭാഗമായും മറ്റ് സർക്കാർ ആശുപത്രികളിലും പിന്തുണ തേടിയവരുടെ എണ്ണമാണിത്. കേരളത്തിലും മറ്റും മാനസിക സമ്മർദ്ദത്തിന് ചികിത്സ തേടി വിദ്യാർത്ഥികളും മറ്റും മാനസിക രോഗ വിദഗ്ദ്ധനെ നേരിട്ട് സന്ദർശിക്കുകയോ മറ്റ് സ്വകാര്യ ആശുപത്രികളുടെ സേവനം തേടുകയോ ആണ് ചെയ്യുന്നത്. ഇതൊന്നും കണക്കിൽ വരുന്നതല്ല. അതിനാൽ മാനസിക സമ്മർദ്ദം അനുഭവിക്കുന്നതിന് ചികിത്സയും മറ്റും തേടിയവരുടെ എണ്ണം 3.6 ലക്ഷത്തിൽ കൂടാനാണ് സാദ്ധ്യത.
തെലങ്കാനയിൽ നിന്നുള്ള ഒരു ലക്ഷത്തിലേറെ വിദ്യാർത്ഥികൾ സഹായം തേടിയപ്പോൾ കേരളത്തിൽ ഇത്തരം സഹായം തേടിയവർ 200 ആണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഐ.ഐ.ടി, ഐ.ഐ.എം, കേന്ദ്ര സർവകലാശാല തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണം കേരളത്തിൽ കുറവായതും മാനസിക സമ്മർദ്ദം അനുഭവിക്കുന്ന കുട്ടികളുടെ എണ്ണം കുറവാകാൻ ഇടയാക്കിയ കാരണമാവാം. ഹിമാചൽപ്രദേശ്, യു.പി, തമിഴ്‌നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ മുപ്പതിനായിരത്തിനും നാൽപ്പതിനായിരത്തിനും ഇടയിലാണ് വിദ്യാർത്ഥികളുടെ എണ്ണമെങ്കിൽ ഡൽഹി, ചണ്ഡിഗഢ് തുടങ്ങിയ ചില സംസ്ഥാനങ്ങളിൽ നിന്ന് ഒന്നു പോലും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഇത്തരം സ്ഥലങ്ങളിലെ കുട്ടികൾ സർക്കാർ ആശുപത്രികളെ ആയിരിക്കില്ല സമീപിച്ചത് എന്ന് വേണം കരുതാൻ.
ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തന്നെ ചിന്തിക്കുകയാണെങ്കിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർത്ഥികൾ അനുഭവിക്കുന്ന മാനസിക സമ്മർദ്ദം വളരെ കൂടുതലാണെന്ന് തന്നെ വേണം അനുമാനിക്കാൻ. സംവരണത്തിലൂടെയും മറ്റും പ്രവേശനം നേടുന്ന സമൂഹത്തിലെ പിന്നാക്ക, ദളിത് വിഭാഗത്തിൽപ്പെട്ട കുട്ടികളാണ് ജാതി ഉൾപ്പെടെയുള്ള പലതരം വിവേചനങ്ങളുടെ പേരിൽ മാനസിക വിഷമങ്ങൾ നേരിടുന്നത്. 2014നും 2021നും ഇടയിൽ ഐ.ഐ.ടി, ഐ.ഐ.എം, കേന്ദ്ര യൂണിവേഴ്സിറ്റികൾ എന്നിവിടങ്ങളിൽ പഠിച്ചിരുന്ന 122 കുട്ടികളാണ് ആത്മഹത്യ ചെയ്തത്. ഇതിൽ 80 ശതമാനവും പിന്നാക്ക, ദളിത് വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളായിരുന്നു.
ഇത്തരം സ്ഥാപനങ്ങളിലെ 98 ശതമാനം പ്രൊഫസർമാരും സവർണ വിഭാഗങ്ങളിൽ നിന്നുള്ളവരാണ്. താഴ്‌ന്ന വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളോട് ഇവരിൽ ചുരുക്കം ചിലർ കാണിക്കുന്ന സമീപനം പഠനവുമായി മുന്നോട്ട് പോകാൻ കുട്ടികളെ പ്രേരിപ്പിക്കുന്നതല്ല. വീടുകളിലെ കടുത്ത സാമ്പത്തിക പ്രാരാബ്ധവും ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നുള്ള കടുത്ത അനീതിയുമാണ് പലപ്പോഴും വിദ്യാർത്ഥികളെ ആത്മഹത്യയിലേക്ക് നയിക്കുന്നത്.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അദ്ധ്യാപക നിയമനം മൂന്ന് മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്നും സംവരണ - പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ളവർക്കായി മാറ്റിവച്ചിരിക്കുന്ന സീറ്റുകൾക്ക് പ്രഥമ പരിഗണന നൽകണമെന്നും റിപ്പോർട്ട് നിർദ്ദേശിച്ചിട്ടുണ്ട്. അത് എത്രയും വേഗം നടപ്പാക്കേണ്ടതാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |