
''മൂന്ന് ദിവസമായി നന്നായി ഭക്ഷണം കഴിച്ചിട്ട്. ഏറെക്കാലത്തിനുശേഷം ഇന്ന് പിസ്സ കഴിക്കും""! സ്കോട്ലാൻഡിലെ ഗ്ലാസ്ഗോ വേദിയായ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ ആദ്യ സ്വർണമെഡൽ കഴുത്തിലണിഞ്ഞുവന്ന വെയ്റ്റ് ലിഫ്റ്റിംഗ് താരം മീരാബായി ചാനു ആഹ്ലാദത്തോടെ പറഞ്ഞപ്പോൾ ആദ്യം അമ്പരന്നു! റെക്കാഡുമിട്ട് തുടർച്ചയായി മൂന്നാം തവണയും സ്വർണമണിഞ്ഞശേഷമായിരുന്നു മീരാബായി സംസാരിക്കാനെത്തിയത്. ഇനി, ഏഷ്യൻ ഗെയിംസിലും മെഡൽ കിട്ടിയാൽ എന്ത് വേണം ? ''കൂമ്പാരം പോലെ പിസ്സവച്ച് അതിനു നടുവിൽ നിൽക്കണം""-രാജ്യാഭിമാനം ആകാശത്തോളമുയർത്തിയ ചാനുവിന്റെ കൗതുകമുള്ള കൊതി!
വെണ്ണയൊലിക്കുന്ന പിസ്സ എന്ന ആഗ്രഹം സുഖമുള്ള സ്വപ്നംപോലെ നിറയുകയായിരുന്നു. ഒരു പിസ്സയിൽ എന്താണിത്രയെന്ന് തോന്നാം. ചാനുവിനത് മൂന്ന് ദിവസത്തെ കഠിനമായ വിശപ്പിന് ശേഷമുള്ള ഇഷ്ടഭക്ഷണത്തിന്റെ ആദ്യ കഷ്ണത്തെക്കുറിച്ചുള്ള, വായിൽ വെള്ളമൂറുന്ന പ്രതീക്ഷയാണ്! ഭാരോദ്വഹനം പോലെ, ശരീരഭാരത്തിനനുസരിച്ച് കാറ്റഗറി നിശ്ചയിക്കുന്ന ഇനങ്ങളിലെ വലിയ വെല്ലുവിളി ഭക്ഷണകാര്യങ്ങളിലെ വർഷങ്ങളായുള്ള ആത്മനിയന്ത്രണമാണ്. ഒരു വെയ്റ്റ്ലിഫ്റ്ററുടെ പോരാട്ടം ബാർബെല്ലിലേയ്ക്ക് ചേർക്കുന്ന കിലോഗ്രാമുകളോട് മാത്രമല്ല, ശരീരത്തിൽ നിന്ന് കുറയ്ക്കേണ്ട ഓരോ ഗ്രാമിനോടും കൂടിയാണ്. വിശപ്പുപോലും പരിശീലനത്തിന്റെ ഭാഗമാകുന്ന ജീവിതം!
''കുടുംബത്തിൽ നിന്ന് അകന്നുനിൽക്കുന്നത് വളരെ ബുദ്ധിമുട്ടാണ്. അമ്മയാണ് എന്റെ ശക്തി. ഞാൻ വിജയിക്കുമെന്ന് എന്നെക്കാളേറെ അമ്മയ്ക്ക് വിശ്വാസമുണ്ട്""- മത്സരത്തിന് തൊട്ടുമുന്നേ സംസാരിച്ചപ്പോൾ ചാനുവിന്റെ കണ്ണുകളിൽ ആത്മവിശ്വാസം നിറഞ്ഞിരുന്നു. മത്സരശേഷം കഴുത്തിൽ തിളങ്ങുന്ന സ്വർണപ്പതക്കവും മുഖത്ത് മണിപ്പൂരിന്റെ നിഷ്കളങ്കചിരിയുമായി കണ്ടപ്പോൾ ചാനു പറഞ്ഞു, ''റെക്കാഡ് ഇട്ടശേഷം ആദ്യം മനസിൽ വന്നത് അമ്മയുടെ മുഖമാണ്""-മണിപ്പൂരിലെ കാടുകളിൽനിന്ന് വിറക് ചുമടുമായി വീട്ടിലേയ്ക്ക് വരുന്നൊരമ്മയുടെ മുഖംകൂടി ചാനുവിന്റെ കണ്ണുകളിൽ ഞാൻ കണ്ടു. കുഞ്ഞുനാളിൽ അമ്മ ചുമലിൽവച്ചു കൊടുത്തിരുന്ന വിറകുകെട്ടിന്റെ തഴമ്പുകൾ താങ്ങിയ ഇരുമ്പുവളയങ്ങളുടെ ഭാരമാണ് ചാനുവിന്റെ കഴുത്തിലെ സ്വർണങ്ങൾ !
കാട്ടിൽ പിറന്ന കരുത്ത്
മണിപ്പൂരിലെ ഇംഫാൽ ഈസ്റ്റിലുള്ള 'നോങ്പോക് കാക്ചിംഗ" എന്ന കൊച്ചുഗ്രാമത്തിലാണ് സായ്ഖോം മീരാബായി ചാനുവിന്റെ ജനനം. അമ്മ സായ്ഖോം ഒങ്ബി ടോംബി ലീമയുടെയും അച്ഛൻ സായ്ഖോം കൃതി മെയ്തേയിയുടെയും ആറുമക്കളിൽ ഇളയവൾ. വീട്ടിലേയ്ക്കുള്ള വിറകുകൾ കാട്ടിൽപ്പോയി വെട്ടി ചുമടുകളാക്കി കൊണ്ടുവരികയെന്നത് അച്ഛനമ്മമാരെപ്പോലെ മക്കളുടെയും കടമയായിരുന്നു. 12-ാം വയസിൽ ചാനു സഹോദരങ്ങൾക്കൊപ്പം വിറകുശേഖരിക്കാൻ പോയി. തിരിച്ചുവന്നപ്പോൾ സഹോദരൻ സനതോംബ മെയ്തെ പറഞ്ഞതു കേട്ട് അച്ഛനും അമ്മയും ഞെട്ടി. ഒരു വലിയ വിറകുകെട്ടുമായി നടന്ന സനതോംബ ഭാരം കാരണം മുന്നോട്ടുനടക്കാൻ കഴിയാതെ കെട്ട് തറയിലിട്ടു. ഇതുകണ്ട മീരാബായി തന്റെ തലയിലെ ചെറിയ കെട്ടിറക്കിവച്ച് സഹോദരന്റെ കെട്ട് അനായാസം തലയിലേറ്റി രണ്ട് കിലോമീറ്റർ ദൂരം നടന്നു വീട്ടിലെത്തി. ചാനുവിന്റെ ജീവിതത്തിലെ ആദ്യ ഭാരോദ്വഹനം ആ കാടിന്റെ വന്യതയിൽ സംഭവിച്ചു. വലിയ ഭാരങ്ങൾ അനായാസം എടുത്തുപൊക്കാനുള്ള മകളുടെ കഴിവ് തിരിച്ചറിഞ്ഞ അമ്മയാണ് അവളെ പ്രൊഫഷണൽ ഭാരോദ്വഹനത്തിലേയ്ക്ക് എത്തിച്ചത്. പക്ഷേ, കുട്ടിക്കാലത്ത് അമ്പെയത്തിനോടായിരുന്നു മീരാബായ്ക്ക് താത്പര്യം. എന്നാൽ മണിപ്പൂരിന്റെ ഇതിഹാസ താരം കുഞ്ചുറാണി ദേവിയുടെ മത്സരങ്ങളാണ് മീരയെ സ്വാധീനിച്ചത്. അവിടുന്നിങ്ങോട്ട് ഇരുമ്പ് ബാർബെല്ലുകളോടുള്ള പ്രണയം ആരംഭിക്കുകയായിരുന്നു.
ലോറികളിലെ സ്വപ്നയാത്രകൾ
ഗ്രാമത്തിൽ നിന്ന് ഇംഫാലിലെ സ്പോർട്സ് അതോറിറ്റി ഒഫ് ഇന്ത്യയുടെ പരിശീലന കേന്ദ്രത്തിലേയ്ക്ക് 25 കിലോമീറ്ററിലധികം ദൂരം. ദിവസവും മുടങ്ങാതെ അവിടെ എത്തണമെന്നത് ഏറ്റവും വലിയ വെല്ലുവിളിയും. വണ്ടിക്കൂലി പോലും കൈയിലില്ലാത്ത ദിവസങ്ങളിൽ ആ ദൂരം 25 കിലോമീറ്ററിനേക്കാളേറെ അകലെയെന്നുതോന്നും വിധത്തിൽ അവളുടെ മുന്നിൽ നീണ്ടുകിടന്നു. അപ്പോഴാണ് ഗ്രാമത്തിലൂടെ ഇഴഞ്ഞും ഇരച്ചും വന്നുകൊണ്ടിരുന്ന മണൽലോറികളിലേയ്ക്ക് ശ്രദ്ധ ചാഞ്ഞത്. ഹെവി ലോഡുമായി ഇംഫാലിലേയ്ക്ക് പോകുന്ന ലോറികൾ ചാനുവിനെ തുണച്ചു. റോഡരികിൽ കാത്തുനിന്ന് മണൽ ലോറികൾക്ക് നേരെ കൈവീശി ലിഫ്റ്റ് ചോദിക്കും. ഭാരം നിറഞ്ഞ വാഹനം ചവിട്ടി നിറുത്തി, ഭാരം ചുമലിലേറ്റാൻ പോകുന്ന കുഞ്ഞ് ചാനുവിനെ അവർ ലോറിയിലേയ്ക്ക് വലിച്ചുകയറ്റും. അന്ന് ലോറി ഡ്രൈവർമാർ തന്ന പിന്തുണയും സ്നേഹവും ഗ്ലാസ്ഗോയിലിരുന്ന് മീരാബായി ഓർത്തെടുത്തു. പ്രോട്ടീൻ സമ്പന്നമായ ഭക്ഷണവും കൃത്യമായ സപ്ലിമെന്റുകളും ആവശ്യമായ വെയ്റ്റ്ലിഫ്റ്റിംഗ് പോലൊരു കായികയിനത്തിൽ, ഉപ്പിട്ടിളക്കിയ ചോറുമാത്രം കഴിച്ച് പരിശീലനം നടത്തിയൊരാൾക്ക് എല്ലാ തടസങ്ങളും മറികടക്കാനുള്ള നിശ്ചയദാർഢ്യം അന്നേ കൂടെക്കൂട്ടിയിരുന്നു!
റിയോയിലെ കരച്ചിലും
ടോക്കിയോയിലെ ചിരിയും
2014ലെ ഗ്ലാസ്ഗോ കോമൺവെൽത്ത് ഗെയിംസിൽ വെള്ളി നേടി തുടക്കമിട്ടെങ്കിലും മീരാബായിയുടെ കായികജീവിതത്തിലെ ഏറ്റവും വലിയ ആഘാതം 2016ലെ റിയോ ഒളിമ്പിക്സിലായിരുന്നു. വലിയ പ്രതീക്ഷകളോടെ എത്തിയ ചാനു, ക്ലീൻ ആൻഡ് ജെർക്ക് വിഭാഗത്തിൽ മൂന്ന് ശ്രമങ്ങളിലും പരാജയപ്പെട്ടു. 'ഡിഡ് നോട്ട് ഫിനിഷ്"(DNF)എന്ന് പേരിനു നേരെ എഴുതപ്പെട്ടപ്പോൾ വിമർശന ശരങ്ങളായിരുന്നു ചുറ്റും. കടുത്ത വിഷാദത്തിലേയ്ക്ക് വീണുപോയ കാലം. എന്നാൽ തളരാതെ, വീഴ്ചകളിൽ നിന്ന് പാഠം ഉൾക്കൊണ്ട് കൂടുതൽ കഠിനമായി അദ്ധ്വാനിച്ചു. 2017ലെ ലോക വെയ്റ്റിലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിലും 2018ലെ ഗോൾഡ് കോസ്റ്റ് കോമൺവെൽത്ത് ഗെയിംസിലും സ്വർണമണിഞ്ഞാണ് പകരം വീട്ടിയത്. 2020 ടോക്കിയോ ഒളിമ്പിക്സ് കരിയറിലെ പൊൻതൂവലായിരുന്നു. വനിതകളുടെ 49 കിലോ വിഭാഗത്തിൽ വെള്ളിപ്പതക്കം നേടിയ മീര, ഒളിമ്പിക്സിൽ വെള്ളിയണിയുന്ന ആദ്യ ഇന്ത്യൻ താരമായി. റിയോയിൽ വീണ കണ്ണീർ, ടോക്കിയോയിൽ വിരിഞ്ഞ ആനന്ദത്തിന്റെ കൈലേസുകൊണ്ട് തുടച്ചു!2022ൽ ബർമിംഗ്ഹാമിൽ നടന്ന കോമൺവെൽത്ത് ഗെയിംസ് വേദിയിലും എതിരാളികൾക്ക് ഒരവസരവും നൽകാതെ മീര വീണ്ടും പൊന്നായി.
സഹനത്തിന്റെ ഫലം
2024ൽ പാരീസ് ഒളിമ്പിക്സിൽ ഒരു കിലോഗ്രാമിന്റെ വ്യത്യാസത്തിൽ നഷ്ടമായ ഒളിമ്പിക് മെഡൽ, അതിനുശേഷം വന്ന പരിക്കുകൾ, ശസ്ത്രക്രിയകൾ, അതിൽനിന്നും മോചിതയായശേഷം നടത്തിയ ചിട്ടയായ പരിശീലനങ്ങൾ, ഒടുവിൽ ഗ്ലാസ്ഗോയിലെ സുവർണനിമിഷം! ഗ്ലാസ്ഗോയിലെ മത്സരവേദിയിൽ ബാർബെല്ലിന് മുന്നിലേയ്ക്ക് നടന്നെത്തിയപ്പോൾ ചാനുവിന്റെ മുഖത്ത് ഭാവമാറ്റമില്ലായിരുന്നു. പതിവുപോലെ ശാന്തം. അവസാന ലിഫ്റ്റ് പൂർത്തിയാക്കി ഇന്ത്യൻ പതാക ഉയർന്നപ്പോൾ മുഖത്തേയ്ക്ക് ഒഴുകിപ്പടർന്ന കണ്ണീരിന് സ്വർണത്തിന്റെ തിളക്കം മാത്രമായിരുന്നില്ല; പരിക്കുകൾക്കെതിരായ വർഷങ്ങളുടെ പോരാട്ടത്തിന്റെയും കൈവിടാത്ത ആത്മവിശ്വാസത്തിന്റെയും വീടുവിട്ടുനിന്ന സഹനത്തിന്റെയും കരുത്തുകൂടിയുണ്ടായിരുന്നു. ആ നേട്ടം മുഴുവൻ ഇന്ത്യൻ സംഘത്തിനും ആത്മവിശ്വാസത്തിന്റെ തുടക്കമായിരുന്നു. ഓരോ തിരിച്ചുവരവും അവളെ കൂടുതൽ കരുത്തയാക്കി.
ചരിത്രം റെക്കാഡുകളെ സൂക്ഷിച്ചുവയ്ക്കും, ചാമ്പ്യൻമാരെ രേഖപ്പെടുത്തും. അതിൽ ചിലർ സവിശേഷമായ പരാമർശങ്ങൾ അർഹിക്കും. അതിനാലാണ് ചാനുവിനെ ഞാൻ ആദരവോടെ ചേർത്തുവെക്കുന്നത്. ഏത്രയോ ദിവസം വിശന്നുകിടന്ന് രാജ്യത്തിനുവേണ്ടി സ്വർണം നേടിയ ചാമ്പ്യൻ. മെഡൽ ഉറപ്പായതിന് ശേഷം കണ്ണീരൊഴുക്കിയൊരു പെൺകുട്ടി. അവസാനം, ഒരു കഷ്ണം പിസ്സ കഴിക്കാനുള്ള ആഗ്രഹം ലോകത്തോട് പറഞ്ഞ് കുട്ടിയെപ്പോലെ ചിരിച്ച ചാനു. ഇനി എവിടെ നിന്നെങ്കിലും പിസ്സ കഴിക്കുമ്പോൾ ഞാൻ ഓർക്കുന്നതും ചാനുവിന്റെ മുഖമാവും!
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |