
തോരാതെ പെയ്യുന്ന ഓർമ്മകളുടെ കുളിർമയിൽ തളിർക്കുന്ന തിരിച്ചറിവുകളാണ് ടി.കെ.നിയാസിന്റെ കുതിപ്പിന്റെ കരുത്ത്. മരുഭൂമി പഠിപ്പിച്ച നല്ലപാഠങ്ങൾ നാട്ടിലേക്കു മടങ്ങിയപ്പോൾ മറന്നെങ്കിലും കാലം കൈവിട്ടില്ല. കാത്തിരുന്നത് പുതിയ നിയോഗങ്ങളായിരുന്നു. ആ യാത്രയിൽ വലിയൊരു കൂട്ടുകുടുംബത്തെ ചേർത്തുനിറുത്താനും മറന്നില്ല. ജെ.എൻ ഫിഷറീസ്, സൂപ്പർമാർക്കറ്റ് ശൃംഖലയുടെ ഈ അമരക്കാരന്റെ ജീവിതം പുതിയ തലമുറയ്ക്കു പാഠപുസ്തകം. നന്മകളുടെ കർമ്മകാണ്ഡത്തിൽ ഈ 49കാരൻ ന്യൂജെൻ ചിന്തകൾക്ക് വഴികാട്ടുന്നു. നാല് സൂപ്പർമാർക്കറ്റുകളടക്കമുള്ള വ്യവസായ ശൃംഖല കുടുംബക്കാർക്കും നാട്ടുകാർക്കും തണലൊരുക്കുന്നു.
കോട്ടയം ജില്ലയിലെ മണർകാട്, പാമ്പാടി, ആലാംപള്ളി, ഞാലിയാകുഴി, പുതുപ്പള്ളി, ഇല്ലിക്കൽ, ചുങ്കം, ഏറ്റുമാനൂർ, പെരുവ, കടുത്തുരുത്തി, കോട്ടയം എന്നിവിടങ്ങളിലെ ഹൈടെക് ഫിഷ് സ്റ്റാളുകളിൽ പിടയ്ക്കുന്ന സമൃദ്ധി. പാമ്പാടി, മണർകാട്, ചുങ്കം, പുതുപ്പള്ളി സൂപ്പർമാർക്കറ്റുകൾക്കു പുറമേ പുതിയ സ്ഥാപനങ്ങൾക്കുള്ള തയ്യാറെടുപ്പിൽ. എല്ലായിടത്തും നൂറുശതമാനം സംശുദ്ധിയോടെ ഓഫറുകളുടെ പെരുമഴ. നിയാസിനെ വ്യത്യസ്തനാക്കുന്നത് ലാഭക്കൊതിയില്ലാത്ത ഈ നിലപാടുകൾ.
ജെ.എൻ. ഫിഷറീസ് ശൃംഖലകൾക്ക് സമൃദ്ധിയുടെ കടലാഴമുണ്ടാകണമെന്ന് നിയാസിന് നിർബന്ധമുണ്ട്. ട്രോളിംഗ് നിരോധനമായാലും സീസൺമാറിയാലും എല്ലാ മീനുകളും ഇവിടെയുണ്ട്. രാസവസ്തുക്കൾ കലർത്തി സൂക്ഷിക്കുന്നവയല്ല. കേരളത്തിൽ ട്രോളിംഗ് നിരോധനമാണെങ്കിൽ അതില്ലാത്ത തീരങ്ങളിൽ നിന്ന് ഹൈടെക് സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി മത്സ്യങ്ങൾ എത്തിക്കുന്നു. നാട്ടിലെ വറുതിക്കാലത്ത് കിലോയ്ക്ക് 150 രൂപയ്ക്ക് പിടയ്ക്കുന്ന വറ്റ നൽകിയ ചരിത്രമുണ്ട്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിൽനിന്നും മത്സ്യം എത്തിക്കുന്നു.
കുട്ടികളടക്കം കഴിക്കുന്ന ഭക്ഷണത്തിൽ കൃത്രിമം കാട്ടുന്നതാണ് ഏറ്റവും വലിയ പാപമെന്ന് വിശ്വസിക്കുന്നു. ഒരാൾ പരാതിയുമായി വന്നാൽ പണം മടക്കിക്കൊടുക്കും. അല്ലെങ്കിൽ അതേതൂക്കത്തിൽ ഇഷ്ടമുള്ള ഏതു മത്സ്യവും എടുക്കാം. വൈകുംവരെ പണിചെയ്തു കിട്ടുന്ന കൂലികൊടുത്തു മത്സ്യം വാങ്ങുന്നവരുടെ മനസറിയുന്നതാണ് കച്ചവടത്തിന്റെ വിജയരഹസ്യം.
വള്ളക്കാരുടെയും ചൂണ്ടക്കാരുടെയും മീനുകൾ വാങ്ങാൻ പ്രത്യേകം ശ്രദ്ധിക്കുന്നു. ദിവസങ്ങളോളം കടലിൽ തങ്ങുന്ന വലിയ ബോട്ടുകളിലെ മത്സ്യം വാങ്ങാറില്ല. കായൽ-പുഴ മത്സ്യങ്ങളും, ഫാമുകളിൽ വളർത്തുന്നവയും കടകളിലുണ്ട്. ഏതായാലും ഉറപ്പിക്കാം. ഗുണനിലവാരത്തിൽ വിട്ടുവീഴ്ചയില്ല. മത്സ്യ സ്റ്റാളുകളോടനുബന്ധിച്ച് മാംസ വിൽപ്പനയുമുണ്ട്. ക്രിസ്മസ്, ഈസ്റ്റർ, പെരുനാൾ ഉൾപ്പെടെയുള്ള വിശേഷദിവസങ്ങളിൽ വില കുറച്ചുവിൽക്കുന്നതാണ് മറ്റൊരു പ്രത്യേകത.
പരീക്ഷണങ്ങളുടെ പെരുമഴക്കാലം
ഒന്നു പരീക്ഷിക്കാതെ മരുഭൂമി ഒന്നും തരില്ലെന്ന് ഗൾഫുകാർക്കിടയിലൊരു പഴഞ്ചൊല്ലുണ്ട്. തുടക്കക്കാരായ പ്രവാസികളെ പരുക്കൻ ഭാവങ്ങളുമായി കുറച്ചുകാലം പരീക്ഷിക്കുകയും പിന്നെ വാരിക്കോരി നൽകുകയും ചെയ്യും.
1997ൽ 17ാം വയസിൽ സൗദിയിലേക്കു പുറപ്പെട്ട നിയാസ് അവിടെനിന്നാണ് കച്ചവടത്തിന്റെ ബാലപാഠങ്ങൾ പഠിച്ചത്. അമ്മാവൻ ഷെരീഫായിരുന്നു ഗുരു. അദ്ദേഹത്തിന്റെ പച്ചക്കറി കടയിൽ ഏഴുവർഷം ജോലി ചെയ്തപ്പോൾ കച്ചവടത്തിന്റെ രസതന്ത്രം ഹൃദിസ്ഥമാക്കി. ഏതു സ്ഥാപനവും നിലനിൽക്കണമെങ്കിൽ സത്യത്തിന്റെ അടിത്തറയുണ്ടായിരിക്കണമെന്ന് അമ്മാവൻ പഠിപ്പിച്ചു. നല്ല വരുമാനവും ഉണ്ടായിരുന്നു. എന്നാൽ വിവാഹത്തിനായി നാട്ടിലേക്കു മടങ്ങിയതോടെ ചിത്രം മാറി. ജീവിതത്തിലെ ഏറ്റവും വലിയ പരീക്ഷണ ഘട്ടത്തിലേക്കായിരുന്നു ആ മടക്കം. പൊതുവേ ഗൾഫുകാർക്ക് പറ്റുന്ന തെറ്റ്. അക്കാലത്തെ സുഹൃത്തുകളുമൊത്തുള്ള ആഘോഷജീവിതത്തിൽ കീശ കാലിയായി. ജീവിതം പ്രതിസന്ധിയിലായപ്പോൾ, കോട്ടയം മത്സ്യമാർക്കറ്റിൽ തൊഴിലാളിയായ പിതാവ് കുഞ്ഞുമുഹമ്മദിനെ സഹായിക്കാൻ തീരുമാനിച്ചു. ഒരു യൂണിയനിൽ ചേർന്നു മാർക്കറ്റിലെ തൊഴിലാളിയായി. മീൻ വൃത്തിയാക്കുന്നതായിരുന്നു ജോലി. ഓരോ മീനിന്റെയും പ്രത്യേകതകൾ, ഓരോ സീസണിലെയും രുചി, വെട്ടുന്ന രീതികൾ എന്നിവയെല്ലാം പഠിച്ചെടുത്തു. വിശേഷദിവസങ്ങളിലും മറ്റും വിശ്രമമില്ലായിരുന്നു. മൂന്നുദിവസം വരെ ഉറങ്ങാതെ രാവും പകലും ജോലി ചെയ്യേണ്ടിവന്നു. ഗൾഫിൽ പഠിക്കാത്തത് നാട്ടിൽ പഠിച്ചു.
അപ്പോഴും, സ്വന്തമായൊരു ചെറിയ കട തുടങ്ങണമെന്ന മോഹം മനസിൽ പച്ചപിടിച്ചുനിന്നു. ഇതിനായി ഓരോ ദിവസവും കാശ് മിച്ചംവച്ചു. പരിചയക്കാരനായ ജലീലിക്കയോട് ഇക്കാര്യം പറഞ്ഞപ്പോൾ പ്രോത്സാഹിപ്പിച്ചു. അദ്ദേഹത്തിന്റെ പാർട്ണറായി. നന്മകൾ മാത്രം പകർന്നുതന്ന ആത്മമിത്രമായിരുന്നു. ജെ.എൻ ഫിഷറീസ് എന്ന സ്ഥാപനത്തിന്റെ തുടക്കം അങ്ങനെ. ജലീലിന്റെ 'ജെ'യും നിയാസിന്റെ 'എ'യും ചേർത്താണ് ആ പേരിട്ടത്. എട്ടുമാസം ആയപ്പോഴേക്കും ജലീലിക്ക ഹൃദയാഘാതം മൂലം മരിച്ചതോടെ തളർന്നുപോയി. എല്ലാം അവസാനിപ്പിച്ചാലോ എന്നു തോന്നിയപ്പോൾ സൗദിയിലെ പാഠങ്ങളും, നാട്ടിലെ അനുഭവങ്ങളും ഓർത്തു. ആത്മാർത്ഥതയുള്ള ചില സുഹൃത്തുക്കൾ പിന്തുണനൽകി. തട്ടിയും മുട്ടിയും കച്ചവടം മുന്നോട്ടുനീങ്ങി. അപ്പോഴാണ് മണർകാട് ഒരു സ്ഥാപനം ഒത്തുവന്നത്. മറ്റൊരു പരീക്ഷണമായിരുന്നു അത്. നഷ്ടമായപ്പോൾ കട വിൽക്കാൻ തീരുമാനിച്ചെങ്കിലും ഒരുവർഷംകൂടി നടത്തിനോക്കാൻ സുഹൃത്തുക്കൾ ഉപദേശിച്ചു. മായം കലരാത്ത മത്സ്യം കുറഞ്ഞവിലയ്ക്ക് വിൽപന നടത്തിയതോടെ സമീപമേഖലകളിൽനിന്നുവരെ ആളുകളെത്തി. പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. സ്ഥാപനങ്ങളുടെ എണ്ണം ഉയർന്നു. മറ്റു ജില്ലകളിൽ കടകൾ തുടങ്ങാൻ ആവശ്യമുയരുന്നുണ്ടെങ്കിലും ആൾക്ഷമമാണ് പ്രധാന വെല്ലുവിളി. ദുബായിലടക്കം കടകൾ തുടങ്ങാൻ സുഹൃത്തുക്കൾ നിർബന്ധിക്കുന്നുണ്ട്.
വരും സ്വപ്നത്തിലെ 'കറിക്കൂട്ടുകാർ"
മത്സ്യവിഭവങ്ങൾ മാത്രമുള്ള ഒരു ഹോട്ടൽ നിയാസിന്റെ സജീവ പരിഗണനയിലാണ്. പലതരം കറികളും ഫ്രൈകളും മാത്രമല്ല, ഗ്രിൽഡ് ഫിഷും മറ്റു വിഭവങ്ങളും ഉണ്ടാകും. പൊറോട്ട, അപ്പം, ഇടിയപ്പം, പുട്ട്, ദോശ തുടങ്ങിയവയ്ക്കൊപ്പം രാവിലെ മുതൽ ഇവയെല്ലാം ലഭ്യമാക്കും. ഉച്ചയ്ക്ക് വിവിധയിനം ഫിഷ് ബിരിയാണികൾ. കടയ്ക്കു മുന്നിൽ വലിയ അക്വേറിയം പോലുള്ള സംവിധാനമൊരുക്കിയാകും മീനുകളെ സൂക്ഷിക്കുക. ഇഷ്ടമുള്ളവയെ ആവശ്യക്കാരുടെ താത്പര്യമനുസരിച്ച് പാചകം ചെയ്തു നൽകുന്ന രീതിയാണ് ആലോചിക്കുന്നത്. മത്സ്യവിഭവങ്ങൾ ഇഷ്ടപ്പെടുന്നവരുടെ എണ്ണം കൂടിവരുന്നതിനാലാണ് ഇത്തരമൊരു ആശയം. രുചിക്കൂട്ടുകളുടെ കലവറയാണ് കേരളം. മലബാർ, കോഴിക്കോട്, മലപ്പുറം, കൊച്ചി, കോട്ടയം, തെക്കൻ ജില്ലകൾ എന്നിവിടങ്ങളിലെല്ലാം തനത് രുചിക്കൂട്ടുകളുണ്ട്. മീനുകളുടെ കാര്യത്തിലുമുണ്ട് പ്രത്യേകത. ഓരോ മേഖലയിലെയും മീനുകളുടെ രുചിയിൽ വ്യത്യാസമുണ്ടാകും. മദ്ധ്യതിരുവിതാംകൂർ മുതൽ തെക്കോട്ടുള്ളവർക്ക് പ്രിയപ്പെട്ട കരിമീനിന്റെ രുചി മലബാറുകാർക്ക് ഇഷ്ടപ്പെടണമെന്നില്ല. മസാലക്കൂട്ടുകളുടെ കാര്യത്തിലും ഇങ്ങനെയുള്ള വ്യത്യാസങ്ങൾ കാണാം. എങ്കിലും, കേരളത്തിലെ എല്ലാ രുചിക്കൂട്ടുകളും പൊതുവേ മലയാളികൾ ഇഷ്ടപ്പെടുന്നു. യാത്രകൾ ഇഷ്ടപ്പെടുന്ന മലയാളികൾ എല്ലാ രുചികളെയും ചേർത്തുനിറുത്തുവരാണ്. മലബാറിൽ വെളുപ്പിന് ചെന്നാലും പൊറോട്ടയും മീൻ 'മെളകിട്ടതും' കിട്ടും. ഒരിക്കൽ രുചിച്ചാൽ ഇതിൽനിന്ന് പിടിവിടില്ല.
മത്തി, അയല, മോത, കൊഴുവ തുടങ്ങിയവയാണ് മലയാളികളുടെ ഇഷ്ടമത്സ്യങ്ങൾ. ഇതിൽ ഏറ്റവും ജനകീയൻ മത്തിയാണ്. നെയ്യുള്ള ഉരുളൻ മത്തിക്കു മുന്നിൽ വീഴാത്തവരില്ല. പലയിനങ്ങൾ ഉണ്ടെങ്കിലും ഒരുമത്തിയും മലയാളി വിടില്ല. മത്തി പൊള്ളിച്ചത്, പൊരിച്ചത്, പലഞ്ഞീൻ (മുട്ട) തോരൻ, ട്യൂണ കട്ലറ്റ്, ഫിഷ് ടിക്ക, ചുക്ക, കബാബ് എന്നിങ്ങനെ മത്സ്യലോകത്ത് രുചിയുടെ വലയെറിഞ്ഞാൽ സാദ്ധ്യതകളുടെ ആഴങ്ങളിലേക്കു പോകും. ഇവയ്ക്കെല്ലാമൊരു ഇടമാണ് ലക്ഷ്യം.
ഫാമുകളിൽ ശാസ്ത്രീയമായ വളർത്തുന്ന മീനുകൾക്കും ആവശ്യക്കാർ കൂടുതലാണ്. തിലാപ്പിയ, പിരാന തുടങ്ങിയവ തീൻമേശകളിലെ താരങ്ങളായിട്ട് കുറേക്കാലമായി. ആരോഗ്യകരമായി വളർത്തുന്ന ഇവയുടെ ലഭ്യത കൂടുതലുമാണ്.
കച്ചവടം ഉഷാറാകാൻ സാധാരണക്കാർ വരണം. ദിവസക്കൂലിക്കും മറ്റും ജോലിചെയ്യുന്നവർ മീൻ വാങ്ങുന്നതിൽ വിട്ടുവീഴ്ച കാട്ടാറില്ല. മാസശമ്പളക്കാർ നിശ്ചിത തുക ഓരോ കാര്യത്തിനും മറ്റിവയ്ക്കുന്നതിനാൽ കൈവിട്ടുകളിക്കാറില്ലെന്നാണ് അനുഭവം. കഷ്ടപ്പെട്ടുണ്ടാക്കുന്ന പണംകൊണ്ടു മീൻ വാങ്ങി കഴിക്കാനിരിക്കുമ്പോൾ മോശമെന്നു തോന്നുന്നതിലും വലിയ സങ്കടമില്ല. ആ വിഷമം കച്ചവടത്തെ ബാധിക്കുമെന്നു തിരിച്ചറിയണമെന്നാണ് പിതാവിൽ നിന്നും അമ്മാവനിൽ നിന്നും പഠിച്ചത്.
ഒപ്പമുണ്ട് ഭാര്യയും മക്കളും
കച്ചവടത്തിലും ഭാര്യയും മക്കളും ഒപ്പമുണ്ട്. നിയാസിനും ഭാര്യ സബീനയ്ക്കും നാല് ആൺമക്കൾ. യാസിൻ, റിഹാൻ, റിസ്വാൻ, റിഫാൻ എന്നിവർ. മൂത്തമക്കളിൽ ഒരാൾ സൂപ്പർ മാർക്കറ്റുകളുടെയും മറ്റൊരാൾ ഫിഷ് സ്റ്റാളുകളുടെയും ചുമതല വഹിക്കുന്നു.
അറിയാവുന്ന പണിക്കേ കാശ് മുടക്കാവൂ എന്നതാണ് കച്ചവടത്തിലെ അടിസ്ഥാന പാഠമെന്ന് നിയാസ് പറയുന്നു. ഊണും ഉറക്കവും വേണ്ടെന്നു വച്ച് കഷ്ടപ്പെട്ടിട്ടാണ് ഈ നിലയിലെത്തിയത്. പുലർച്ചെ രണ്ടിന് എഴുന്നേറ്റ് പുറപ്പെടും. എല്ലായിടത്തും കണ്ണെത്തണം. ഉച്ചയോടെയെത്തി അൽപം ഉറക്കം. ഉച്ചയൂണ് വൈകിട്ട് മൂന്നരയോടെ. വീണ്ടും പുറപ്പെട്ടാൽ തിരികെയെത്തുക പാതിരാത്രിക്കു ശേഷം. വീട്ടിലെ ജോലിയൊതുക്കി ഭാര്യ സബീന ഉച്ചയ്ക്കുശേഷം കടയിലെത്തും.
ഏത് വിജയത്തിന്റെയും അടിസ്ഥാനം ജീവകാരുണ്യ പ്രവർത്തനങ്ങളാണെന്ന് നിയാസും കുടുംബവും വിശ്വസിക്കുന്നു. എന്തൊക്കെ ചെയ്യുന്നുവെന്ന് ചോദിച്ചാൽ ചിരിയാണ് മറുപടി. ചെയ്യുന്നതൊന്നും ആരും അറിയരുതെന്ന് നിർബന്ധമുണ്ട്. നാട്ടിൽ ലഭിക്കുന്ന ആദരവിലുണ്ട് ഒട്ടേറെ ഉത്തരങ്ങൾ.
ചെറുതല്ല വെല്ലുവിളികൾ
മത്സ്യക്കച്ചവടം എളുപ്പമുള്ള ഏർപ്പാടല്ല.വെല്ലുവിളികൾ നേരിട്ട് വിജയിക്കണമെങ്കിൽ ജീവിതം അർപ്പിക്കണം. ഈ വിശ്വാസമാണ് വിവാഹ അരങ്ങുകളിലും ഹോട്ടലുകളിലുമെല്ലാം നിയാസിന് വി.ഐ.പി പരിവേഷം നൽകുന്നത്. ആരോഗ്യമാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നു. മത്സ്യത്തിൽ അനാരോഗ്യകരമായ ഒരു ഘടകവും ഉണ്ടാകരുത്. വൃത്തിയിലും പാടില്ല വിട്ടുവീഴ്ച. എന്തെങ്കിലും പാളിച്ചയുണ്ടായാൽ സ്ഥാപനം അടച്ചുപൂട്ടേണ്ടിവരുമെന്നു മാത്രമല്ല, വിശ്വാസ്യത തകരുകയും ചെയ്യും. മത്സ്യത്തിന്റെ അവശിഷ്ടങ്ങൾ ദിവസവും ശേഖരിക്കാൻ ഏജൻസികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതൊന്നും വഴിയോരക്കച്ചവടം ചെയ്യുന്നവർക്ക് ബാധകമല്ല. ചട്ടങ്ങൾ ലംഘിച്ചുള്ള കച്ചവടമാണ് ഏറ്റവും വലിയ വെല്ലുവിളി.
കലർപ്പില്ലാത്ത കച്ചവടം
കേരളത്തിൽ ജനപ്രിയനായ കരിമീനിൽ കൂടുതലും ഇപ്പോൾ ആന്ധ്രയിലെ ഫാമുകളിൽ നിന്നാണ്. വലിപ്പവും ദശയ്ക്ക് കട്ടിയുമുണ്ട്. രുചിയിൽ ഒട്ടും പിന്നിലല്ല. മത്സ്യമേഖലയിൽ ഏറ്റവും ഗവേഷണം നടക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് ആന്ധ്ര. എല്ലാ സംസ്ഥാനങ്ങളിൽ നിന്നും നൂതന സംവിധാനങ്ങളോടെ നിയാസ് മത്സ്യമെത്തിക്കുന്നു. സ്വാഭാവിക രുചി നഷ്ടപ്പെടാതെ എത്തിക്കാൻ സംവിധാനമുണ്ട്. ചെലവ് കൂടുമെന്നുമാത്രം. രാസവസ്തുക്കളും മറ്റും ഉപയോഗിക്കാറില്ല. പരമാവധി വില കുറച്ചുകൊടുക്കാൻ ശ്രദ്ധിക്കുന്നു. കലർപ്പില്ലാത്ത കച്ചവടമാണ് വിജയരഹസ്യം.
പുഴയും കായലും കടലും ചേർന്നു കിടക്കുന്ന കേരളത്തിലെ മീനുകളുടെ രുചി ഇഷ്ടപ്പെടാത്തവരില്ലെന്ന് നിയാസ് പറയുന്നു. മീൻവിഭവങ്ങൾ തേടിവരുന്ന വിനോദസഞ്ചാരികളേറെയാണ്.
വരാൽ, മുഷി, കാരി, പൂളോൻ, കുറുവ പരൽ എന്നിങ്ങനെ മലയാളികളുടെ ഇഷ്ടപ്പെട്ട നാടൻ ഇനങ്ങൾക്കായി നിയാസിന്റെ സ്ഥാപനങ്ങളിൽ പ്രത്യേക ഇടമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |