
കോഴിക്കോട്: എൻ.ശേഷാദ്രിനാഥനെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിച്ചതിനെതിരെ കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എം. നിയാസ് രംഗത്ത്. താൻ തുടങ്ങിയ പോരാട്ടം പാർട്ടിക്കും ജനങ്ങൾക്കും വേണ്ടിയാണെന്ന് നിയാസ് പറഞ്ഞു. ഇതിന് യു.ഡി.എഫ് വലിയ വിലകൊടുക്കേണ്ടിവരും. വരുന്ന തിരഞ്ഞെടുപ്പുകളെ ബാധിക്കും. സർക്കാർ ജനങ്ങളുടെ വികാരത്തെ മാനിക്കണമായിരുന്നെന്നും നിയാസ് പറഞ്ഞു. ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ കാണാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. മുഖ്യമന്ത്രിയെ കാണാൻ സമയം കിട്ടും വരെ തിരുവനന്തപുരത്ത് തുടരുകയാണെന്നും നിയാസ് വ്യക്തമാക്കി.
സംഘപരിവാറിന്റേയും ഇടത് സർക്കാരിന്റേയും കൈയ്യാളായി പ്രവർത്തിക്കുന്നൊരാൾ ഇത്തരം നിർണായക സ്ഥാനത്തേക്ക് വരുന്നത് അനുവദിക്കാനാവില്ല. ഏതു വഴിയാണ് ഇദ്ദേഹത്തിന്റെ പേര് കടന്നുകൂടിയതെന്നും അറിയില്ല കോൺഗ്രസുകാരനെന്ന നിലയിൽ യു.ഡി.എഫ് സർക്കാരിനെ സംഘപരിവാറിന്റെ ആലയിൽ കെട്ടാൻ അനുവദിക്കില്ലെന്നും നിയാസ് പറഞ്ഞു. ലീഗിലും ശേഷാദ്രിനാഥന്റെ നിയമനത്തിനെതിരെ പ്രതിഷേധമുയർന്നിരുന്നു. മന്ത്രി കെ.എം.ഷാജി ശേഷാദ്രിനാഥന് ക്ലീൻ ചീറ്റ് നൽകിയതായി ആരോപണമുയർന്നു.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറായി എൻ.ശേഷാദ്രിനാഥനെ നിയമിക്കാനുള്ള മന്ത്രിസഭാ ശുപാർശ ഗവർണർ ആർ.വി.ആർലേക്കർ ഇന്ന് അംഗീകരിച്ചിരുന്നു. ചെന്നൈയിലായിരുന്ന ഗവർണർ ഓൺലൈനായാണ് അംഗീകാരം നൽകിയത്. മുൻ ജില്ലാ ജഡ്ജിയാണ് ശേഷാദ്രിനാഥൻ. സർവീസിൽ നിന്ന് വിരമിച്ചതിനാൽ നിയമനത്തിന് ഹൈക്കോടതിയുടെ മുൻകൂർ അനുമതി ആവശ്യമുണ്ടായിരുന്നില്ല. കവരത്തി പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജിയും, എറണാകുളം സി.ബി.ഐ കോടതി ജഡ്ജിയുമായിരുന്നു ശേഷാദ്രിനാഥൻ. സഹകരണ ട്രൈബ്യൂണൽ, തിരുവനന്തപുരത്തും എറണാകുളത്തും വാഹനാപകട ക്ലെയിം ട്രൈബ്യൂണൽ ജഡ്ജി, എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ മേയിൽ വിരമിച്ചശേഷം ഇരിങ്ങാലക്കുട കുടുംബ കോടതി ജഡ്ജിയായി തുടരുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |