കാലങ്ങളായി മനുഷ്യജീവിതവും പ്രകൃതിയും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്ന വിധത്തിലുള്ള ധാരാളം ആചാരങ്ങളും വിശ്വാസങ്ങളും നമുക്ക് ചുറ്റും നിലനിൽക്കുന്നുണ്ട്. വിവിധവിശ്വാസങ്ങളുടെ ഭാഗമായി ജന്തുജാലങ്ങൾക്ക് ഭക്ഷണം നൽകുന്ന രീതി അതിനുദാഹരണങ്ങളാണ്. കേരളത്തിലെ പല സ്ഥലങ്ങളിലും ചില പ്രത്യേക ദിവസങ്ങളിൽ കുരങ്ങുകൾക്കും മീനുകൾക്കുമെല്ലാം ഭക്ഷണം നൽകുന്നത് അതിന്റെ ഭാഗമാണ്.
മഴയെ കാത്തിരിക്കുന്ന മണ്ണിന്റെ പ്രതീക്ഷകൾക്കും പലപ്പോഴും ജീവജാലങ്ങളുമായി ബന്ധപ്പെട്ട വിചിത്രമായ ആചാരവിശ്വാസങ്ങളുടെ നിറം ഉണ്ടാകാറുണ്ട്. അത്തരമൊരു കൗതുകകരമായ കാഴ്‌ചയ്‌ക്കാണ് ശനിയാഴ്‌ച മദ്ധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാൽ സാക്ഷിയായത്. നല്ല മഴ ലഭിക്കുമെന്ന പ്രതീക്ഷിയിൽ കഴുതകൾക്ക് ഗുലാബ് ജാമുൻ നൽകിയിരിക്കുകയാണ് ഇവിടുത്തെ ജനങ്ങൾ.
മദ്ധ്യപ്രദേശിലെ 35 ജില്ലകളിൽ ഈ മൺസൂൺ കാലത്ത് സാധാരണ ലഭിക്കേണ്ടതിലും കുറവ് മഴയാണ് ലഭിച്ചതെന്ന ഔദ്യോഗിക കണക്കുകൾ പുറത്തുവന്ന സാഹചര്യത്തിലാണ് കഴുതയ്‌ക്ക് ഗുലാബ് ജാമുൻ നൽകാൻ ഗ്രാമവാസികൾ തീരുമാനിച്ചത്. ഇതിലൂടെ മഴയുടെ ദേവനായ ഇന്ദ്രനെ പ്രീതിപ്പെടുത്താൻ കഴിയുമെന്നാണ് ഇവിടുത്തുകാരുടെ വിശ്വാസം. ഇന്നലെ രാവിലെ 11 മണിയോടെ ഭോപ്പാലിലെ കോലാർ റോഡിൽ പ്രത്യേക ചടങ്ങുകളും പ്രാർത്ഥനകളും സംഘടിപ്പിച്ചതിനൊപ്പമാണ് കഴുതകൾക്ക് ഗുലാബ് ജാമുൻ നൽകിയത്.
വിശ്വാസത്തിന്റെ ഭാഗമായ ഈ ചടങ്ങിലൂടെ പ്രകൃതിയോടുള്ള മനുഷ്യന്റെ പ്രതീക്ഷകൾ വീണ്ടും ശ്രദ്ധ നേടി. ശാസ്‌ത്രീയ കാലാവസ്ഥാ പ്രവചനങ്ങൾക്കൊപ്പം മനുഷ്യരുടെ പഴയ വിശ്വാസങ്ങളും പ്രതീക്ഷകളും ഇന്നും നമ്മുടെ സമൂഹത്തിൽ എത്രത്തോളം ആഴത്തിൽ നിലനിൽക്കുന്നു എന്നതിന്റെ മറ്റൊരുദാഹരണമാണിത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |