ലക്‌നൗ: ഭർത്താവിന് പാലിൽ മയക്കുമരുന്ന് കലർത്തി നൽകി ബോധം കെടുത്തിയശേഷം തലയ്‌ക്കടിച്ചു കൊലപ്പെടുത്തിയതായി യുവതിക്കെതിരെ പരാതി. മകളുടെയും സുഹൃത്തിന്റെയും സഹായത്തോടെയാണ് യുവതി കൊലപാതകം നടത്തിയതെന്നാണ് പരാതി. ഇവരെയും പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. ഉത്തർപ്രദേശിലെ മഥുരയിലാണ് സംഭവം.
മനോജ് സോണിയെന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളുടെ ഭാര്യ നൈന, ഇളയ മകൾ ഭക്തി, മകളുടെ സുഹൃത്ത് വിമൽ ചൗധരി എന്നിവരെ പൊലീസ് ചോദ്യം ചെയ്‌തുവരികയാണ്. മൃതദേഹം യമുനാ നദിക്ക് സമീപത്തെ വനമേഖലയിലെത്തിച്ച് കത്തിച്ച് കുഴിച്ചുമൂടിയതായി പൊലീസ് പറയുന്നു. ഇവിടെ മൂന്ന് ദിവസമായി വ്യാപക തെരച്ചിൽ നടത്തുന്നുണ്ടെങ്കിലും ഇതുവരെയും മൃതദേഹം കണ്ടെത്താനായിട്ടില്ല. തെരച്ചിലിന്റെ ഭാഗമായി പ്രദേശത്തെ മണ്ണ് നീക്കുന്നതിന് തുടർച്ചയായി പെയ്യുന്ന കനത്ത മഴ തടസമാകുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.
ഇക്കഴിഞ്ഞ ഏപ്രിൽ 18നാണ് മനോജിനെ കാണാതായത്. ഏപ്രിൽ 21ന് നൈന തന്റെ ഭർത്താവിനെ കാണാനില്ലെന്നുകാട്ടി പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ, അടുത്തദിവസംതന്നെ പരാതി പിൻവലിച്ചു. ആഴ്‌ചകൾ കഴിഞ്ഞിട്ടും മനോജിനെക്കുറിച്ച് വിവരമൊന്നും ലഭിക്കാതായതോടെ സഹോദരൻ രാംബാബുവാണ് പൊലീസിനെ സമീപിച്ചത്. തുടർന്ന് മുഖ്യമന്ത്രിയുടെ പരാതി പരിഹാര പോർട്ടലിലൂടെ പരാതിനൽകുകയും ചെയ്‌തു.
വിമൽ ചൗധരിയുമായുള്ള മകളുടെ ബന്ധത്തെ മനോജ് എതിർത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. മനോജിനെ കൊലപ്പെടുത്തിയെന്ന് പ്രതികൾ തങ്ങളോട് സമ്മതിച്ചെന്ന് രാംബാബു പരാതിയിൽ പറയുന്നുണ്ട്. എന്നാൽ, മൃതദേഹം കണ്ടെത്തുന്നതുവരെ കൊലപാതകം ഔദ്യോഗികമായി സ്ഥിരീകരിക്കാനാകില്ലെന്ന് പൊലീസ് വ്യക്തമാക്കി.
A Mathura woman allegedly killed her husband by sedating him and hitting him on the head, with help from her daughter and the daughter’s friend. The body was allegedly burned and buried near the Yamuna, but police have not recovered it yet.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |