ഹൈദരാബാദ്: അനധികൃതമായ കോടികള്‍ സമ്പാദിച്ച കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍. തെലങ്കാന പൊലീസിലെ ഡിഎസ്പി സങ്കീ റെഡ്ഡി ഭീം റെഡ്ഡിയാണ് അറസ്റ്റിലായത്. 300 കോടി രൂപയാണ് ബിനാമി ഇടപാടുകള്‍ ഉള്‍പ്പെടെ ഇയാള്‍ അനധികൃതമായി സമ്പാദിച്ചതെന്ന് അഴിമതി വിരുദ്ധ ബ്യൂറോ കണ്ടെത്തി. തിങ്കളാഴ്ച രാത്രി സ്വന്തം വീട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.
ഹൈദരാബാദ് പൊലീസിലെ കമ്പ്യൂട്ടര്‍ സര്‍വീസസ് വിഭാഗത്തില്‍ ആണ് സങ്കീ റെഡ്ഡി ജോലി ചെയ്യുന്നത്. ആന്റി കറപ്ഷന്‍ ബ്യൂറോ സങ്കീ റെഡ്ഡിയുടെ ബന്ധുക്കള്‍ ബിനാമികള്‍, സുഹൃത്തുക്കള്‍ എന്നിവരുടേത് ഉള്‍പ്പെടെ 16 സ്ഥലങ്ങളില്‍ ഒരേസമയം വിവിധ സംഘങ്ങള്‍ പരിശോധന നടത്തിയിരുന്നു. സര്‍വീസ് കാലയളവില്‍ നിരവധി തവണ ഇയാള്‍ അനധികൃതമായി പണം സമ്പാദിച്ചുവെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
സങ്കീ റെഡ്ഡി ഭീം റെഡ്ഡി എഴുതിയ സ്വന്തം ഡയറിയിലെ ചില കുറിപ്പുകളാണ് ഇയാളെ കുടുക്കിയത്. തീര്‍ത്ഥാടനത്തിന് പോകുന്നതിന് മുമ്പ് എഴുതിയ ഈ ഡയറിയില്‍ തന്റെ സ്വത്തുക്കള്‍, നിക്ഷേപങ്ങള്‍, കടബാദ്ധ്യതകള്‍, ബിനാമികളുടെ പേരുകള്‍ എന്നിവ ഇദ്ദേഹം രേഖപ്പെടുത്തിയിരുന്നു. ഈ ഡയറിയുടെ സ്‌കാന്‍ ചെയ്ത പകര്‍പ്പുകള്‍ വാട്സ്ആപ്പ് വഴി തന്റെ രണ്ട് മക്കള്‍ക്കും ഇയാള്‍ അയച്ചുകൊടുത്തിരുന്നു. ഈ രേഖകളാണ് പല സ്വത്തുക്കളെക്കുറിച്ചും സാമ്പത്തിക ഇടപാടുകളെക്കുറിച്ചും കണ്ടെത്താന്‍ ഉദ്യോഗസ്ഥരെ സഹായിച്ചത്.
ഹൈദരാബാദിലെ വിവിധ ഇടങ്ങളിലായി വില്ലകള്‍, വീടുകള്‍, ഫ്ളാറ്റുകള്‍, വാണിജ്യ സമുച്ചയങ്ങള്‍ എന്നിവ ഇയാള്‍ സ്വന്തമാക്കിയതായി കണ്ടെത്തി. തെലങ്കാനയിലും കര്‍ണാടകയിലുമായി 44 ഏക്കറിലധികം കൃഷിഭൂമി ഇദ്ദേഹത്തിനുണ്ട്.
Police officer earned over 300 crores finally caught by acb
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |