SignIn
Kerala Kaumudi Online
Tuesday, 26 May 2026 7.22 PM IST

പതിനാറുകാരിക്ക് പീഡനം: പ്രതിക്ക് 50വർഷം തടവ്

തിരുവനന്തപുരം: പതിനാറുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് അമ്പത് വർഷം കഠിന തടവും 30,000 രൂപ പിഴയും ശിക്ഷ. തിരുവല്ലം വേട്ടകല്ല് സ്വദേശി ഷൈനുവിനാണ് (37) പ്രത്യേക അതിവേഗ കോടതി ജഡ്ജി അഞ്ജു മീര ബിർള വിവിധ വകുപ്പുകളിലായി ശിക്ഷ വിധിച്ചത്. ഡി എൻ എ പരിശോധനയിലൂടെയാണ് പൊലീസ് പ്രതിയെ കണ്ടെത്തിയത്.

2018 ഡിസംബർ 31നായിരുന്നു ആദ്യ പീഡനം. ന്യൂഇയർ ആഘോഷിക്കാൻ പെൺകുട്ടിയും സുഹൃത്തുക്കളും പ്രതിയോടൊപ്പം കോവളത്ത് പോയിരുന്നു. മടക്കയാത്രയിൽ പ്രതി എല്ലാവരെയും അയാളുടെ ബന്ധുവീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി. അവിടെ വച്ച് പ്രതി കുട്ടിയെ പീഡിപ്പിച്ചു. കുട്ടി ഇക്കാര്യം പുറത്ത് പറഞ്ഞില്ല.ആദ്യ പീഡന വിവരം മറ്റുള്ളവരോട് പറയുമെന്ന് ഭീഷണിപ്പെടുത്തി കുട്ടിയുടെ വീട്ടിലെത്തി പ്രതി ഒരാഴ്ചക്കകം വീണ്ടും പീഡിപ്പിച്ചു. രണ്ട് ദിവസം കഴിഞ്ഞ് കുട്ടിയും സഹോദരിയും ക്ഷേത്രോത്സവം കാണാൻ പോയി തിരികെ വരാൻ വൈകി. കുട്ടികളെ ഫോണിൽ കിട്ടാതെ വന്നപ്പോൾ പിതാവ് പൊലീസിൽ പരാതി നൽകി. പൂന്തുറ പൊലീസ് കുട്ടികളെ കണ്ടെത്തുകയും നടപടിക്രമങ്ങളുടെ ഭാഗമായി ഇരുവരെയും വൈദ്യ പരിശോധനക്ക് വിധേയമാക്കുകയും ചെയ്തപ്പോഴാണ് പതിനാറുകാരി പീഡിപ്പിക്കപ്പെട്ടതായി വ്യക്തമായത്.കുട്ടിയിൽ നിന്ന് ശേഖരിച്ച പുരുഷ ബീജം പൊലീസ് ഡി.എൻ.എ പരിശോധനക്ക് അയച്ചു. പ്രതി ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് വിവരം പുറത്ത് പറയാത്തതെന്ന് കുട്ടി പൊലീസിന് മൊഴി നൽകി.ഒരു മോഷണ കേസിൽ കസ്റ്റഡിയിലായ പ്രതിയെ ഈ കേസിൽ പൊലീസ് കസ്റ്റഡിയിൽ വാങ്ങി ഡി.എൻ.എ സാമ്പിൾ ശേഖരിച്ചു.പത്ത് മാസത്തിനു ശേഷം ഫലം വന്നപ്പോൾ അത് പ്രതിയുടെതാണെന്ന് തെളിഞ്ഞു. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ് വിജയ് മോഹൻ ഹാജരായി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ