SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.23 AM IST

തിരഞ്ഞെടുപ്പ് ലഹരിക്ക് പൂട്ടിടാൻ എക്സൈസ്, പരിശോധന ലിസ്റ്റിൽ ടാറ്റു സെന്ററും ബ്യൂട്ടിപാർലറും

d

പരിശോധന ലിസ്റ്റിൽ ടാറ്റു സെന്ററും ബ്യൂട്ടിപാർലറും

കൊച്ചി: കഞ്ചാവും ചരസുമെല്ലാം പഴങ്കഥ. കേരളത്തിലേക്കൊഴുകുന്ന ന്യൂജെൻ ലഹരിയെ പൂട്ടിക്കെട്ടാൻ എക്സൈസ്. നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ എക്സൈസ് നിരീക്ഷണവും ‘അടിമുടി’മാറുകയാണ്. തിരഞ്ഞെടുപ്പ് കാലത്തെ പ്രത്യേക പരിശോധനകൾ ബാറുകളിലും കള്ളുഷാപ്പുകളിലും ഡി.ജെ പാർട്ടികളിലും ഒതുങ്ങില്ല. എക്സൈസ് ഉദ്യോഗസ്ഥർ ജില്ലയിലെ ടാറ്റു സെന്ററുകളും ബ്യൂട്ടി പാർലറുകളും പരിശോധിക്കും.

ഇതാദ്യമായാണ് ടാറ്റു സെന്ററുകൾ എക്സൈസിന്റെ റഡാറിൽ പെടുന്നത്. തിരുമ്മൽ കേന്ദ്രങ്ങൾ കഴിഞ്ഞ തിരഞ്ഞെടുപ്പ് മുതൽ നിരീക്ഷണത്തിലാണ്. ലഹരി ഉപയോഗം ഇത്തരം സ്ഥലങ്ങളിൽ വ്യാപകമായേക്കാമെന്ന സംശയമാണ് കാരണം. പച്ചകുത്താനെന്ന മറവിൽ ചിലയിടത്തെങ്കിലും ലഹരി കൈമാറ്റവും ഉപയോഗിക്കുന്നതായും സൂചനയുണ്ട്.

നിരന്തരം നിരീക്ഷിക്കേണ്ട പത്തിടങ്ങളിൽ ജിമ്മുകളും ടർഫുകളും കളിക്കളങ്ങളും ഉൾപ്പെടും. അന്തർസംസ്ഥാന ബസ് സ്റ്റേഷനുകൾ, ബാറുകൾ, ഡി.ജെ പാർട്ടി കേന്ദ്രങ്ങൾ, പാഴ്സൽ, കൊറിയർ സ്ഥാപനങ്ങൾ, അരിഷ്ട കടകൾ, എഫ്.എൽ 1, എഫ്.എൽ 9 മദ്യശാലകൾ, അന്യസംസ്ഥാന ക്യാമ്പുകൾ എന്നിവ ഇത്തവണയും പട്ടികയിലുണ്ട്.

കസ്റ്റംസുമായി കൈകോർക്കും

ആർ.പി.എഫുമായി കൈകോർത്ത് റെയിൽവേ സ്റ്റേഷനുകളിലും കോസ്റ്റ് ഗാർഡ്, കോസ്റ്റൽ പൊലീസ് എന്നിവയുമായി ചേർന്ന് തീരപ്രദേശത്തും പരിശോധന പണ്ടേ പതിവാണ്. അടുത്തകാലത്താണ് കസ്റ്റംസുമായി ചേർന്ന് വിമാനത്താവളങ്ങൾ പരിശോധിക്കാൻ തുടങ്ങിയത്. വിമാനത്താവളങ്ങൾ വഴി അന്യസംസ്ഥാനങ്ങളിൽ നിന്ന് ലഹരി കടത്തിയേക്കാമെന്ന മുന്നറിയിപ്പിനെ തുടർന്നാണിത്.

സമൂഹമാദ്ധ്യമങ്ങൾ നിരീക്ഷിക്കും

പൊലീസ്, എക്സൈസ് നീക്കങ്ങൾ മറികടക്കാൻ ലഹരി സംഘങ്ങൾ വാട്സാപ്പ് കൂട്ടായ്മ മുതൽ ഡാർക്ക് വെബ് വരെ ഉപയോഗിക്കുന്നു. സാമ്പത്തിക ഇടപാടുകൾ ഓൺലൈനായി നടത്തും. ഇവ കണ്ടെത്തുക പ്രയാസമാണ്. നവമാദ്ധ്യമങ്ങളിലൂടെയുള്ള രാസലഹരിയുടെയും ആംപ്യൂളുകളുടെയും വിതരണം തിരഞ്ഞെടുപ്പ് കാലത്ത് വ്യാപകമാകുമെന്ന ആശങ്കയുണ്ട്. ലഹരിവസ്തുക്കളുടെ നിർമ്മാണം, വിതരണം, ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട് ഇതുവരെയില്ലാത്ത നൂതനമാർഗങ്ങൾ അവലംബിക്കാൻ സാദ്ധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും എക്സൈസിന്റെ പ്രത്യേക എൻഫോഴ്സ്മെന്റ് മുന്നറിയിപ്പിൽ പറയുന്നു.

അബ്കാരി ഗുണ്ടകൾ

എക്സൈസിന് സ്ഥിരം കുറ്റവാളികളുടെ പട്ടികയുണ്ട്. അവരുടെ നീക്കങ്ങൾ നിരീക്ഷിക്കാനും അബ്കാരി, മയക്കുമരുന്ന് കേസുകളിൽ ഒളിവിൽ കഴിയുന്ന പ്രതികളെ ഉടൻ പിടികൂടാനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം കിട്ടി. എൻ.ഡി.പി.എസ് ആക്റ്റിലെ 34, ബി.എൻ.എസ് നിയമത്തിലെ 129 വകുപ്പുകൾ പ്രകാരം മുൻ കുറ്റവാളികളെ കൊണ്ട് കുറ്റകൃത്യങ്ങളിൽ ഏർപ്പെടില്ലെന്ന് ബോണ്ട് വയ്പ്പിക്കാനുള്ള നടപടികളാരംഭിച്ചു. വാറന്റുകളും സമൻസുകളും മുൻഗണനാക്രമത്തിൽ നടപ്പാക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM, DRUGGS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY