SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.23 AM IST

രണ്ടു കോടിയുടെ ആഭരണ മോഷണത്തിൽ​ കവടിയാർ കൊട്ടാരത്തിൽ പൊലീസ് പരിശോധന  

palace

തിരുവനന്തപുരം: രണ്ടു കോടി രൂപയുടെ അമൂല്യ ആഭരണങ്ങൾ മോഷണം പോയ കവടിയാർ കൊട്ടാരത്തിൽ സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിൽ പരിശോധന നടത്തി. പൗരാണിക ആഭരണങ്ങൾ വിൽക്കുന്ന രാജ്യാന്തര സംഘങ്ങളെ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചു.

തിങ്കളാഴ്ച ഡി.സി.പി കൊട്ടാരത്തിലെത്തി അശ്വതി തിരുനാൾ ഗൗരി ലഷ്മി ബായിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. പിന്നാലെയാണ് പൊലീസ് പരിശോധന. സിറ്റി പൊലീസ് കമ്മിഷണർ കെ.കാർത്തിക്കിനു പുറമെ കേസ് അന്വേഷിക്കുന്ന പേരൂർക്കട പൊലീസും കന്റോൺമെന്റ് സ്‌റ്റേഷനിലെ മുതിർന്ന ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു. ആഭരണങ്ങൾ മോഷണം പോയ അലമാരയും മുറിയും പരിശോധിച്ചു. മോഷണം നടന്ന മുറിയിലേക്ക് ഏതൊക്കെ മുറികളിൽ നിന്നു കടക്കാൻ കഴിയുമെന്നതും പരിശോധിച്ചു. അവിടേക്കു കടക്കാൻ അനുവാദമുള്ളവരുടെ വിവരങ്ങൾ ശേഖരിച്ചു. അലമാരയിൽ ശേഷിക്കുന്ന ആഭരണങ്ങൾ പൊലീസിന്റെ നിർദ്ദേശപ്രകാരം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. പരാതി നൽകിയ അശ്വതി തിരുനാൾ ഗൗരി ലഷ്മി ബായിയുമായി കമ്മിഷണർ കൂടിക്കാഴ്ച നടത്തി. അലമാരയുടെ താക്കോൽ എവിടെയാണ് സൂക്ഷിക്കുന്നതെന്ന് കൃത്യമായി അറിയുന്നവരാണ് മോഷണത്തിനു പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു. താക്കോൽ ഉപയോഗിച്ച് അലമാര പലതവണ തുറന്ന് ആഭരണങ്ങൾ കടത്തിയെന്ന നിഗമനത്തിലാണ് പൊലീസ്.

വിശദമായ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് കമ്മിഷണർ പറഞ്ഞു. സംശയമുള്ള കാര്യങ്ങളിൽ കൃത്യമായ പരിശോധന നടത്തും. രജിസ്റ്റർ ചെയ്ത കേസ് പൊലീസ് അന്വേഷിക്കട്ടെയെന്നും കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താനാകില്ലെന്നും കമ്മിഷണർ പറഞ്ഞു. ഒക്‌ടോബറിനും നവംബറിനും ഇടയിലാണ് മോഷണം. തെളിവെടുപ്പ് പൊലീസിന് വെല്ലുവിളിയാണ്. മോഷ്ടിച്ച ആഭരണങ്ങൾ പുറത്ത് എത്തിക്കുന്നതിനും മറിച്ചു വിൽക്കുന്നതിനും യഥേഷ്ടം സമയം മോഷ്ടാക്കൾക്ക് ലഭിച്ചു. തെളിവുകൾ നഷ്ടമാകാൻ ഇതിടയാക്കും രണ്ടു കോടിയാണ് ആഭരണങ്ങളുടെ മൂല്യമെന്ന് കണക്കാക്കുന്നുണ്ടെങ്കിലും രാജ്യാന്തര വിപണയിൽ ഇതിന്റെ യഥാർത്ഥ മൂല്യം പലമടങ്ങാകും. ഇത്തരത്തിൽ പൗരാണിക ആഭരണങ്ങൾ രാജ്യത്തിന് അകത്തും പുറത്തും വില്പന നടത്തുന്ന സംഘങ്ങളെക്കുറിച്ചും പൊലീസ് അന്വേഷണം തുടങ്ങി.

മൊഴിയെടുപ്പ് തുടരുന്നു

കൊട്ടാരം ജീവനക്കാരുടെ മൊഴിയെടുപ്പ് പേരൂർക്കട സ്‌റ്റേഷനിൽ തുടരുകയാണ്. കൊട്ടാരത്തിലെത്തിയ വിദേശികളടക്കമുള്ളവരുടെ പട്ടിക തയ്യാറാക്കി. കൊട്ടരം ചിത്രീകരിക്കാനെത്തിയ യൂട്യൂബർമാരും പട്ടികയിലുണ്ട്. കൊട്ടാരത്തിൽ താമസിക്കുന്നവരുടെ മൊഴിയും ഉടൻ രേഖപ്പെടുത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY