
ആലപ്പുഴ: കാറിന്റെ ഇൻഡിക്കേറ്റർ ഇട്ടില്ലെന്ന് ആരോപിച്ച് സഹോദരങ്ങളെ മർദ്ദിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. നിരവധി കേസുകളിൽ പ്രതികളായ ഓച്ചിറ മേമന മുറിയിൽ കുറച്ചി രേത്ത് വീട്ടിൽ ഇർഫാദ് (24), ഓച്ചിറ പായിക്കുഴി മുറിയിൽ വേലശേരിൽ പടീറ്റതിൽ ഷെഫീക്ക് (26), ഓച്ചിറ പായിക്കുഴി മുറിയിൽ മാരൂർ കിഴക്കതിൽ വീട്ടിൽ അനീഷ് (25) എന്നിവരെയാണ് കായംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച വൈകിട്ട് നാലിന് ഓച്ചിറ സത്യാലയം ജംഗ്ഷനിലായിരുന്നു സംഭവം.
ഇൻഡിക്കേറ്റർ ഇടാതെ കാർ തിരിച്ചുവെന്ന് ആരോപിച്ച് കാറിലുണ്ടായിരുന്ന സഹോദരങ്ങളെ മർദ്ദിക്കുകയായിരുന്നു. കൂടാതെ കഴുത്തിന് കുത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും എയർഗണ്ണിന് സമാനമായ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. പ്രതികൾ ചുറ്റിക ഉപയോഗിച്ച് കാർ തല്ലിത്തകർത്തതായും പൊലീസ് പറഞ്ഞു. രക്ഷപ്പെട്ട പ്രതികളെ സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് കണ്ടെത്തിയത്. കായംകുളം ഡിവൈ.എസ്.പി ബിനുകുമാറിന്റെ നേതൃത്വത്തിൽ സി.ഐ അരുൺ ഷാ, എസ്.ഐമാരായ ജസ്റ്റിൻ മണ്ഡപം, ജയസൂര്യ, എ.എസ്.ഐ ഹരി, പൊലീസ് ഉദ്യോഗസ്ഥരായ അഖിൽ മുരളി, അരുൺ, അനു, ബിനു, ഷിഹാബ്, പ്രവീൺ, ഗോപകുമാർ, ഹരീഷ്, മോനിഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |