
തുറവൂർ: തൈക്കാട്ടുശ്ശേരി ബീവറേജസ് ഔട്ട്‌ലെറ്റ് വളപ്പിനുള്ളിൽ യുവാവിനെ ക്രൂരമായി മർദ്ദിച്ച കേസിൽ രണ്ടുപേരെ കൂടി പൂച്ചാക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ കേസിലെ അഞ്ച് പ്രതികളും പിടിയിലായി. തണ്ണീർമുക്കം പഞ്ചായത്ത് മരുത്തോർവട്ടം മറ്റത്തിൽ വീട്ടിൽ വിജയ് (അപ്പു–23), തൈക്കാട്ടുശ്ശേരി പഞ്ചായത്ത് 16-ാം വാർഡിൽ ഷാനവിലാസത്തിൽ അശ്വിൻ ഷാജി (ഉണ്ണി–23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ റിമാൻഡ് ചെയ്തു.
തണ്ണീർമുക്കം പഞ്ചായത്ത് മരുത്തോർവട്ടം മറ്റത്തിൽ വീട്ടിൽ വിഷ്ണു സന്തോഷ് (26), അരൂക്കുറ്റി പഞ്ചായത്ത് 14-ാം വാർഡിലെ നദുവത്ത് നഗർ പാലപ്പറമ്പിൽ അനുരാഗ് (25) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. പ്രായപൂർത്തിയാകാത്ത മറ്റൊരു പ്രതിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയതായി പൊലീസ് അറിയിച്ചു. ഞായറാഴ്ച വൈകിട്ട് അഞ്ചോടെയാണ് തൈക്കാട്ടുശ്ശേരി ബീവറേജസ് ഔട്ട്‌ലെറ്റ് വളപ്പിൽ സംഭവം നടന്നത്.
മദ്യം വാങ്ങാനെത്തിയവരുടെ വരി മറികടക്കാൻ ചിലർ ശ്രമിച്ചതിനെ തുടർന്നുണ്ടായ തർക്കത്തിനിടെപ്പെട്ട വയോധികനെ രക്ഷിക്കാൻ ശ്രമിക്കവെയാണ് സ്വകാര്യ സ്ഥാപനത്തിലെ ഡ്രൈവറായ അനീഷ് കുമാറിനെ സംഘം ആക്രമിച്ചത്. നിലത്തുവീണ അനീഷ് കുമാറിനെ പ്രതികൾ നെഞ്ചിലും തലയിലും ചവിട്ടുകയും ശരീരത്തിലേക്ക് പലതവണ ഹെൽമെറ്റ് എറിയുകയും ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി.
അസഭ്യം പറയുകയും ഷർട്ട് വലിച്ചുകീറുകയും ചെയ്തതായും പൊലീസ് പറഞ്ഞു. ആദ്യഘട്ടത്തിൽ കേസെടുക്കേണ്ടെന്ന് അനീഷ് പൊലീസിനോട് അറിയിച്ചതിനാൽ കേസ് രജിസ്റ്റർ ചെയ്തിരുന്നില്ല. എന്നാൽ, ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് അനീഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പൂച്ചാക്കൽ പൊലീസ് കേസെടുക്കുകയായിരുന്നു. എക്‌സ്-റേ പരിശോധനയിൽ അനീഷ് കുമാറിന്റെ താടിയെല്ലിന് പൊട്ടലുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി.
ശസ്ത്രക്രിയ വേണ്ടിവന്നേക്കാമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചിരിക്കുന്നത്. തലയിൽ രണ്ട് തുന്നലുണ്ട്. പൂച്ചാക്കൽ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.ജി. ശ്യാമിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ടി. അനിൽകുമാർ, സുനിൽ രാജൻ, സി.പി.ഒമാരായ സാലി, കലേഷ്, ബിജോയ്, അഭിലാഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഔട്ട്‌ലെറ്റ് പരിസരത്ത് പ്രതികളെ എത്തിച്ച് തെളിവെടുപ്പും നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |