കണ്ണൂർ: പാലത്തായി പോക്സോ കേസിൽ ജാമ്യം ലഭിച്ച പ്രതി കെ പത്മരാജൻ ഇന്ന് പുറത്തിറങ്ങും. വിചാരണക്കോടതി വിധിച്ച ജീവപര്യന്തം തടവ് ഹൈക്കോടതി ഇന്നലെ മരവിപ്പിച്ചിരുന്നു. വിചാരണക്കോടതി വിധിയിൽ പ്രഥമദൃഷ്ട്യാ തെറ്റുണ്ടെന്ന് കാട്ടിയായിരുന്നു ഹൈക്കോടതിയുടെ നടപടി.
ഇരയായ കുട്ടിയുടെ മൊഴികളിൽ കാര്യമായ വൈരുദ്ധ്യങ്ങളും തിരുത്തുകളുമുണ്ടെന്ന പ്രതിഭാഗത്തിന്റെ വാദം പ്രസക്തമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. അറുന്നൂറോളം വിദ്യാര്‍ത്ഥികൾ പഠിക്കുന്ന സ്കൂളിൽ ആരുടേയും ശ്രദ്ധയിൽപ്പെടാതെ ഇത്തരമൊരു സംഭവം നടക്കാനുള്ള സാദ്ധ്യതയിലും സംശയം പ്രകടിപ്പിച്ചാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
കഴിഞ്ഞ വര്‍ഷം നവംബറിലാണ് ബിജെപി നേതാവും അദ്ധ്യാപകനുമായ പത്മരാജനെ വിചാരണക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. 2020 ജനുവരിക്കും ഫെബ്രുവരിക്കുമിടയിൽ കണ്ണൂർ പാലത്തായിയിലെ 10 വയസുകാരിയെ സ്‌കൂളിനകത്തും പുറത്തും വച്ച് മൂന്ന് തവണ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിലാണ് കെ പത്മരാജന് ജീവപര്യന്തം തടവും പിഴയും ശിക്ഷിച്ചത്.
ഒരു ലക്ഷം രൂപ ബോണ്ട്, രണ്ടാൾ ജാമ്യവ്യവസ്ഥ തുടങ്ങി ഉപാധികളോടെയാണ് പത്മരാജന് ജാമ്യം അനുവദിച്ചത്. കേസിൽ അഞ്ച് തവണ അന്വേഷണ സംഘത്തെ മാറ്റിയതും ഇടക്കാല കുറ്റപത്രത്തിൽ പോക്സോ ചുമത്താത്തതും നേരത്തെ വിവാദമായിരുന്നു.
പത്മരാജന് ജാമ്യം ലഭിച്ചത് പ്രോസിക്യൂഷന്റെ ഒത്തുകളികൊണ്ടാണെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് ഇന്നലെ ആരോപിച്ചിരുന്നു. എൽഡിഎഫ് സർക്കാർ പ്രതിക്ക് ശിക്ഷ വാങ്ങി നൽകിയതാണ്. സർക്കാർ ഇടപെടൽ ഇല്ലാതെ പ്രോസിക്യൂഷൻ ലാഘവ ബുദ്ധിയോടെ കേസിനെ സമീപിക്കില്ല. ഉത്തരവാദിത്തത്തിൽ നിന്ന് സർക്കാരിന് ഒഴിഞ്ഞുമാറാൻ ആകില്ലെന്നും കെ കെ രാഗേഷ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
K. Padmarajan, accused in the Palathai POCSO case, will be released today after the High Court stayed his life imprisonment. The court cited prima facie errors in the trial court's verdict, noting inconsistencies in the victim's statements and expressing doubts about the incident occurring unnoticed in a school. He was sentenced last November for sexually assaulting a minor.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |