
എറണാകുളം: പെൺസുഹൃത്തിനെ കഴുത്ത് ഞെരിച്ച ശേഷം മരിച്ചെന്ന് കരുതി വഴിയരികിൽ ഉപേക്ഷിച്ച യുവാവ് പിടിയിൽ. കഴിഞ്ഞ ദിവസം കോതമംഗലത്താണ് സംഭവം. പ്രതി കോതമംഗലം ചേലാട് സ്വദേശി തുമ്പ്രത്തുകുടി നിതിനെ (31) പട്ടിമറ്റം പൊലീസ് അറസ്റ്റ് ചെയ്തു. തൊട്ടടുത്ത ദിവസം മറ്റൊരു യുവതിയുമായി ഇയാളുടെ വിവാഹം നടക്കാനിരിക്കുകയായിരുന്നു. വിവാഹത്തിന്റെ ഒരുക്കത്തിനിടെയാണ് നിതിൻ പിടിയിലായത്. തുടർന്ന് വിവാഹം മുടങ്ങി. പ്രമുഖ സ്വകാര്യ ബാങ്കിലെ സ്റ്റാഫാണ് പ്രതി. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പ്രതിക്കെതിരെ കേസ്.
ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് സംഭവം. പട്ടിമറ്റം സ്വദേശിനിയായ യുവതിയെ മർദ്ധിക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്ത ശേഷം കൈകൾ ബന്ധിച്ച് കോതമംഗലത്ത് കോഴിപ്പിള്ളി ഭാഗത്തെ കുറ്റിക്കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു. യുവതി മരിച്ചുവെന്ന് കരുതിയാണ് ഉപേക്ഷിച്ചത്. എന്നാൽ ബോധക്ഷയം സംഭവിച്ച യുവതിക്ക് ബോധം വീണ്ടുകിട്ടിയപ്പോൾ ഞായറാഴ്ച പുലർച്ചെ ജംഗ്ഷനിലെത്തി അവിടെയുണ്ടായിരുന്നവരോട് കാര്യം പറഞ്ഞു.
സ്ഥലത്തുണ്ടായിരുന്നവരാണ് കൈകളുടെ കെട്ടഴിച്ചത്. നാട്ടിലെത്തിയ യുവതി ആശുപത്രിയിൽ ചികിത്സ തേടി. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പൊലിസ് പിടികൂടിയത്. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ് ആക്രമണത്തിനിരയായ യുവതി. മറ്റൊരു യുവതിയുമായി തന്റെ വിവാഹം നടക്കാനിരിക്കെ ബന്ധത്തിൽ നിന്ന് പിന്മാറാൻ യുവതി തയ്യാറാകാതെ വന്നതോടെയാണ് കൊലപ്പെടുത്തി ഒഴിവാക്കാൻ നിതിൻ തീരുമാനിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |