SignIn
Kerala Kaumudi Online
Friday, 29 May 2026 9.08 PM IST

'അവർ ജീവിച്ചത് മാതൃകാ ദമ്പതികളെ പോലെ, ഒടുവിൽ ആ ബന്ധം വേർപെട്ടു; ശ്രീനാഥിന്റെ മരണത്തിന് കാരണം ലാൽ ചിത്രം?'

sreenath

ഒരു കാലത്ത് മലയാളത്തിലും തമിഴിലും തിളങ്ങി നിന്നിരുന്ന അഭിനേതാവായിരുന്നു അന്തരിച്ച ശ്രീനാഥ്. ദുർബലമായ മനസിന് ഉടമയായിരുന്ന ശ്രീനാഥിന് ഒരു പ്രശ്നവും സഹിക്കാൻ കഴിയുമായിരുന്നില്ല, ഇപ്പോഴിതാ നടനും സംവിധായകനുമായ ആലപ്പി അഷ്‌റഫ് ശ്രീനാഥിന്റെ മരണത്തിനിടയാക്കിയ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞിരിക്കുന്നത്.

'അട്ടിമറി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്ന സമയത്താണ് ഞാൻ ശ്രീനാഥിനെ ഞാൻ പരിചയപ്പെടുന്നത്. മദ്രാസ് ഫിലിം ഇൻസ്​റ്റി​റ്റ്യൂട്ടിൽ നിന്നാണ് അദ്ദേഹം അഭിനയം പഠിച്ചുവന്നത്. ആ ചിത്രത്തിൽ ഞാനും ഒരു വില്ലൻ വേഷം ചെയ്തിരുന്നു. ശ്രീനാഥിനോടൊപ്പം എപ്പോഴും കുറച്ച് കൂട്ടുകാരുണ്ടാകുമായിരുന്നു. അദ്ദേഹം തമാശ പറയുന്ന സ്വഭാവമായിരുന്നു. പക്ഷെ ഞങ്ങൾ എന്തെങ്കിലും പറഞ്ഞാൽ ശ്രീനാഥിന് വലിയ വിഷമമാകുമായിരുന്നു. മദ്രാസിൽ താമസിക്കുന്ന ചിലർ ഷൂട്ടിംഗ് ലൊക്കേഷനിൽ ശ്രീനാഥിനെ കാണാനായി എത്തിയിരുന്നു. അവർ എന്നെയും പരിചയപ്പെടുത്താനായി ആവശ്യപ്പെട്ടു. അതിന് ശ്രീനാഥ് സമ്മതിച്ചിരുന്നില്ല. അയാൾക്ക് എന്നോടുളള പെരുമാ​റ്റത്തിൽ വലിയ മാ​റ്റങ്ങൾ ഉണ്ടായി. ഞങ്ങൾ നല്ല സുഹൃത്തുക്കളായി. തമിഴിൽ ടി രാജേന്ദ്രൻ സംവിധാനം ചെയ്ത റെയിൽ പയനങ്ങൾ എന്ന ചിത്രത്തിൽ അഭിനയിച്ചതോടെ ശ്രീനാഥ് തമിഴിലും സുപരിചിതനായി. ആ സിനിമ സൂപ്പർഹി​റ്റായിരുന്നു.

അതിനുശേഷവും ശ്രീനാഥിന് പല തമിഴ് സിനിമകളിൽ അഭിനയിക്കാൻ അവസരം ലഭിച്ചു. പക്ഷെ അധികനാൾ തമിഴിൽ തുടരാൻ കഴിഞ്ഞില്ല. അതിന് ചില കാരണങ്ങൾ ഉണ്ട്. മദ്യം ഉളളിൽ ചെന്നാൽ ശ്രീനാഥ് സംവിധായകരുടെയും നിർമാതാക്കളുടെയും കു​റ്റവും കുറവും ഇല്ലാ കഥകളും വിളിച്ച് പറയും. അതിന് ഞാനും സാക്ഷിയായിട്ടുണ്ട്. ഒരു പ്രശസ്ത സംവിധായകന്റെ സിനിമയിൽ അഭിനയിക്കാൻ ശ്രീനാഥിന് അഡ്വാൻസ് കൊടുത്തിരുന്നു. പിന്നീട് ആ സിനിമയിൽ അഭിനയിക്കാൻ അയാൾക്ക് അവസരം നഷ്ടമായി. അഡ്വാൻസ് ലഭിച്ചതിന് ശേഷം ശ്രീനാഥ് നിർമാതാവുമായി അടുക്കുന്നു. സംവിധായകനെ മാ​റ്റാൻ ശ്രീനാഥ് നിർമാതാവിനോട് ആവശ്യപ്പെട്ടു. ഇതറിഞ്ഞ സംവിധായകൻ ചിത്രത്തിൽ നിന്ന് ശ്രീനാഥിനെ ഒഴിവാക്കുകയായിരുന്നു.

മലയാളത്തിലെ വിസ എന്ന ചിത്രത്തിലാണ് ശാന്തി കൃഷ്ണയും ശ്രീനാഥും ഒന്നിച്ച് അഭിനയിക്കുന്നത്. തമിഴിലെ പ്രമുഖ നടി കൂടിയായിരുന്നു അവർ. ശ്രീനാഥ്-ശാന്തികൃഷ്ണ പ്രണയം വലിയ വാർത്തായായിരുന്നു. ശാന്തികൃഷ്ണയുടെ സഹോദരൻ സുരേഷ് കൃഷ്ണ തമിഴിലെ സംവിധായകനാണ്. ശാന്തികൃഷ്ണയും ശ്രീനാഥും ഗുരുവായൂരിൽ വച്ച് വിവാഹിതരായി. അതിനുശേഷം അവർ മാതൃകാദമ്പതികളെ പോലെയാണ് ജീവിച്ചത്. ഒരു ദിവസം ഞാൻ തിരുവനന്തപുരത്ത് എത്തിയപ്പോൾ പങ്കജ് ഹോട്ടലിൽ താമസിക്കാനായി എത്തി. അവിടത്തെ ബാറിൽ നിന്ന് ഇറങ്ങിവരുന്ന ശ്രീനാഥിനെ ഞാൻ കണ്ടു. എന്നെയും കൊണ്ട് അയാൾ വീട്ടിലേക്ക് പോയി. ശാന്തി കൃഷ്ണ വീട്ടിൽ ഉണ്ടായിരുന്നില്ല. അവൻ വീട്ടിൽ വച്ച് നന്നായി മദ്യപിച്ചു.

ശാന്തി കൃഷ്ണയെക്കുറിച്ച് അരുതാത്ത പല കാര്യങ്ങളും ശ്രീനാഥ് എന്നോട് പറഞ്ഞു. അതൊക്കെ കേട്ട് ഞാൻ അതിശയിച്ച് പോയി. ഞാൻ ഉറങ്ങാൻ കിടന്നപ്പോൾ ശ്രീനാഥ് കാറെടുത്ത് പുറത്തേക്ക് പോയി. തിരികെ വന്ന ശ്രീനാഥ് ഒ​റ്റയ്ക്കായിരുന്നില്ലെന്ന് എനിക്ക് മനസിലായി. അത് കണ്ട് ഞാൻ വല്ലാതെയായി. ഞാൻ അതിനെക്കുറിച്ച് ഒന്നും ചോദിക്കാൻ പോയില്ല. ശാന്തി കൃഷ്ണയുമായുളള വിവാഹമോചനം കേട്ടപ്പോൾ എനിക്ക് വലിയ അതിശയമൊന്നും തോന്നിയില്ല, ഒരു സമാധാവും അവർക്കില്ലായിരുന്നു. ദുർബലമായ മനസിന്റെ ഉടമയാണ് ശ്രീനാഥ്. കുറച്ച് നാളുകൾക്ക് ശേഷം മോഹൻലാലിനോടൊപ്പം അഭിനയിക്കാൻ അദ്ദേഹത്തിന് അവസരം ലഭിച്ചു. അത് നഷ്ടപ്പെട്ടപ്പോൾ ശ്രീനാഥ് വല്ലാതെ സങ്കടപ്പെട്ടു. അദ്ദേഹത്തിന്റെ മരണത്തിന് അതും കാരണമാണ്'- അഷ്‌റഫ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SREENATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY