SignIn
Kerala Kaumudi Online
Sunday, 26 July 2026 12.40 PM IST

വോട്ടിടണോ,​ 15 തുന്നലിട്ട വിരലിലെ കെട്ടഴിക്കണം

READ ENGLISH VERSION

തൃശൂർ: 'ചൂണ്ടുവിരലിൽ 15 തുന്നിക്കെട്ടാണ് മാഡം. ഉണങ്ങാത്ത മുറിവിന്റെ കെട്ടഴിക്കാനാവില്ല. മറ്റൊരു വിരലിൽ മഷി പുരട്ടി വോട്ടിടാൻ അനുവദിക്കണം." കുഞ്ഞുമായെത്തിയ അക്ഷയ കേണപേക്ഷിച്ചിട്ടും പ്രിസൈഡിംഗ് ഓഫീസർ കേട്ടില്ല. വോട്ടിടണോ,​ കെട്ടഴിച്ചു മാറ്റണമെന്നായി. മെഡിക്കൽ രേഖ കാണിച്ചിട്ടും കുലുക്കമില്ല. കൈയ്ക്കും മനസിനുമേറ്റ വേദന സഹിച്ച് അഞ്ചുമണിക്കൂർ കാത്തിരിപ്പ്. ഒടുവിൽ,​ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ഇടപെട്ടാണ് സമ്മതിദാനാവകാശത്തിന് അവസരമൊരുക്കിയത്.

തൃശൂർ കൂർക്കഞ്ചേരി ബോധാനന്ദ സ്‌കൂളിലെ ബൂത്തിലാണ് 27കാരി അക്ഷയ സന്തോഷിന് ദുരനുഭവമുണ്ടായത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ നാലുവയസുകാരി മകൾ റിത്‌വിയോടൊപ്പം പോളിംഗ് ബൂത്തിലെത്തി. വോട്ടിട്ട് മടങ്ങിയത് വൈകിട്ട് 6.05ന്. മൂന്നുനാൾ മുമ്പ് മിക്‌സിയിൽ നിന്നാണ് മുറിവേറ്റത്. പ്രിസൈഡിംഗ് ഓഫീസറായ ജി.മഞ്ജു തടഞ്ഞതോടെ അക്ഷയയുടെ പിതാവ് സന്തോഷ് വീട്ടിൽ നിന്ന് മെഡിക്കൽ രേഖ കൊണ്ടുവന്ന് കാണിച്ചു. എന്നിട്ടും അനുമതി കിട്ടാതായതോടെ മുൻമന്ത്രി വി.എസ്.സുനിൽകുമാർ ഉൾപ്പെടെ പ്രിസൈഡിംഗ് ഓഫീസറുമായി വാഗ്വാദത്തിലായി. പിന്നീട് റിട്ടേണിംഗ് ഓഫീസറും എ.ഡി.എമ്മുമെത്തി പറഞ്ഞുനോക്കി. ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ വോട്ടിംഗിന് അനുവദിക്കണമെന്ന് ഫോണിൽ ആവശ്യപ്പെട്ടു. ആരുകേൾക്കാൻ. ഒടുവിൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ തന്നെ വേണ്ടിവന്നു. അദ്ദേഹത്തിന്റെ പ്രത്യേക ഉത്തരവ് പ്രകാരം കൈത്തണ്ടയിൽ മഷി പുരട്ടിയാണ് അക്ഷയ വോട്ടിട്ടത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA