
തിരുവനന്തപുരം: വില്ലുവണ്ടി യാത്രയും കല്ലുമാല ബഹിഷ്കരണവും അടക്കം അയ്യങ്കാളി തുടക്കമിട്ട സാമൂഹ്യ വിപ്ളവത്തിന് തുടർച്ചയുണ്ടാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. മഹാത്മാ അയ്യങ്കാളിയുടെ 163-ാം ജയന്തിയോടനുബന്ധിച്ച് ചേരമ സാംബവ ഡെവലപ്പ്മെന്റ് സൊസൈറ്റി സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
അയ്യങ്കാളിയുടെ ജീവൻ പണയപ്പെടുത്തിയുള്ള പോരാട്ടങ്ങളെല്ലാം കേരളമുള്ള കാലത്തോളം നിലനിൽക്കും. സാമൂഹ്യ പരിവർത്തനത്തിന് മുൻനിരയിൽ നിന്ന നവോത്ഥാന നായകനായ അയ്യങ്കാളി നമ്മുടെയെല്ലാം മനസിൽ എന്നും അത്ഭുതമായി നിൽക്കും. പകരം വയ്ക്കാനാകാത്ത സാമൂഹ്യമാറ്റത്തിനാണ് അയ്യങ്കാളി തുടക്കം കുറിച്ചത്. ആ പോരാട്ടമാണ് ഇന്നത്തെ വലിയ സാമൂഹ്യപരിവർത്തനത്തിലേക്ക് സംസ്ഥാനത്തെ എത്തിച്ചത്. ഇനിയും മാറ്റങ്ങൾ ഉണ്ടാകണം. ആ മാറ്റങ്ങൾക്ക് സർക്കാർ കൂടെയുണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സെനറ്റ് ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യപ്രഭാഷണം നടത്തി. ചേരമ സാംബവ ഡെവലപ്പ്മെന്റ് സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് കെ.കെ.സുരേഷ് അദ്ധ്യക്ഷനായി. ചാണ്ടി ഉമ്മൻ എം.എൽ.എ, സി.എസ്.ഡി.എസ് ജനറൽ സെക്രട്ടറി സുനിൽ കെ.തങ്കപ്പൻ, ട്രഷറർ പ്രവീൺ വി.ജെയിംസ്, സാമൂഹ്യപ്രവർത്തക ധന്യരാമൻ, വൈസ് പ്രസിഡന്റ് സുമിത്ത് മോൻ, സെക്രട്ടറിമാരായ ലീലാമ്മ ബെന്നി, എം.സി. ചന്ദ്രബോസ്, അഡ്വ. എസ്.ആർ. സുരേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |