
കണ്ണൂർ: സെൻട്രൽ ജയിലിലെ തടവുകാരന് നിരോധിത മയക്കുമരുന്ന് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. ചെരുപ്പിൽ ഒളിപ്പിച്ച ഹാഷിഷ് ഓയിലും സിഗരറ്റുമായി കണ്ണൂർ ഏച്ചൂർ മാവിലച്ചാൽ സ്വദേശി എം.സുഹൈൽ (30) ആണ് പിടിയിലായത്. റിമാൻഡ് തടവുകാരൻ മുഹമ്മദ്, ലഹരി മരുന്ന് എത്തിച്ച മുബീൻ എന്നിവർക്കെതിരെ ടൗൺപൊലീസ് കേസെടുത്തു. തടവുകാരനുമായി നടത്തിയ കോൺഫറൻസ് കോൾ സംഭാഷണത്തിലായിരുന്നു ലഹരിക്കടത്തിൻ്റെ ആസൂത്രണം.
തിങ്കളാഴ്ച്ച വൈകിട്ട് 4.40 മണിയോടെയാണ് സംഭവം. സന്ദർശക പാസെടുത്ത് തടവുകാരനെ കാണാനെത്തിയ ഏച്ചൂർ സ്വദേശി സുഹൈലിനെ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് ഹാഷിഷ് ഓയിൽ അടങ്ങിയ 0.50 ഗ്രാം തൂക്കമുളള പ്ലാസ്റ്റിക് പാക്കറ്റും സിഗരറ്റും കണ്ടെത്തിയത്. പ്രതിക്കായി വാങ്ങിയ ചെരുപ്പിൽ കീറലുണ്ടാക്കി അതിനുള്ളിലായിരുന്നു ഹാഷിഷ് ഓയിലിൻ്റെ പാക്കറ്റ് ഒളിപ്പിച്ചത്. സംശയം തോന്നി പൊലീസ് ചോദ്യം ചെയ്തതോടെയാണ് ഹാഷിഷ് ഓയിൽ ലഭിച്ചത്. തടവുകാരനുമായി ഫോൺ വഴി ബന്ധപ്പെട്ടതിൻ്റെ വിവരങ്ങളും ലഭിച്ചു.
തടവുകാരൻ മുഹമ്മദിന്റെ ഭാര്യ മറിയബി കോൺഫറൻസ് കോൾ വഴി മുഹമ്മദുമായും സുഹൈലുമായും സംസാരിച്ചതിന് ശേഷമാണ് ഹാഷിഷ് ഓയിലുമായി യുവാവ് ജയിലിൽ എത്തിയത്. മുഹമ്മദ് പറഞ്ഞ പ്രകാരം മുബീനിൽ നിന്നും ഹാഷിഷ് ഓയിൽ വാങ്ങി ചെരുപ്പിൽ ഒളിപ്പിച്ചതായും പ്രതി സമ്മതിച്ചു.
ടൗൺ ഇൻസ്‌പെക്ടർ മഹേഷ് കണ്ടമ്പേത്തിന്റെ നിർദ്ദേശപ്രകാരം ടൗൺ എസ്.ഐ ടി.കെ.അഖിൽ, സീനിയർ സി.പി.ഒ ബൈജു, സി.പി.ഒ സനൂപ്, ഡ്രൈവർ സി.പി.ഒ സനൂപ് എന്നിവർ ചേർന്നാണ് പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |