
ബെളഗാവി (കർണാടക): അയോദ്ധ്യയിലെ ശ്രീരാമക്ഷേത്ര വിവാദത്തിൽ ആർ.എസ്.എസ് പ്രാന്ത പ്രചാരകരുടെ അഖില ഭാരതീയ ബൈഠക്ക് ആശങ്ക പ്രകടിപ്പിച്ചു. കാണിക്കപ്പണത്തിലെ ക്രമക്കേടുകളിൽ യോഗം ദുഃഖം രേഖപ്പെടുത്തി. കോടിക്കണക്കിന് രാമഭക്തരുടെ വിശ്വാസത്തെ മുറിപ്പെടുത്തുന്ന സംഭവങ്ങളുണ്ടാകില്ലെന്ന് തീർത്ഥക്ഷേത്ര ട്രസ്റ്റ് ഉറപ്പുവരുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. ബൈഠക്കിന്റെ വിവരങ്ങൾ പങ്കുവച്ച അഖില ഭാരതീയ പ്രചാർ പ്രമുഖ് സുനിൽ ആംബേക്കർ നൽകിയ പത്രക്കുറിപ്പിലാണ് അയോദ്ധ്യ വിഷയത്തിൽ ആർ.എസ്.എസ് നിലപാട് ആവർത്തിച്ചത്.
ജനസംഖ്യാപരമായ അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്ന വെല്ലുവിളികളും ലഹരിവിരുദ്ധ പ്രവർത്തനങ്ങളും മൂന്ന് ദിവസത്തെ യോഗം ചർച്ചചെയ്തു. ലഹരിമുക്ത സമൂഹത്തിനായി ഊന്നൽ നൽകി പ്രവർത്തിക്കണമെന്ന് യോഗം നിർദ്ദേശിച്ചു. സന്ത് ശിരോമണി രവിദാസ് മഹാരാജിന്റെ 650-ാം ജയന്തി വർഷാചരണ പരിപാടികൾ ആസൂത്രണം ചെയ്തു. സെപ്തംബറോടെ പരമാവധി ശാഖകളെന്ന ലക്ഷ്യത്തോടെ വിപുലമായ കർമ്മപദ്ധതിക്ക് യോഗം രൂപം നൽകി. സർസംഘചാലകന്റെ 2026-27 ലെ സംഘടനായാത്രകളെക്കുറിച്ചും യോഗം ചർച്ച ചെയ്തു. യോഗത്തിൽ സർസംഘചാലക് ഡോ. മോഹൻ ഭാഗവത്, സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ എന്നിവർ മാർഗദർശനം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |