
തിരുവനന്തപുരം: സംസ്ഥാനത്തെ ജൈവ വൈവിദ്ധ്യ സംരക്ഷണത്തിന് വിദ്യാർത്ഥികളുടെ പാങ്കാളിത്തം ഉറപ്പാക്കാനുള്ള പദ്ധതികളുമായി ജൈവവൈവിദ്ധ്യ ബോർഡ്. തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിലടക്കം നടക്കുന്ന ജൈവവൈവിദ്ധ്യ സംരക്ഷണ പ്രവർത്തനങ്ങൾക്കൊപ്പം വിദ്യാർത്ഥികൾകൂടി ഈരംഗത്ത് പ്രവർത്തിക്കുന്നത് നേട്ടമാകുമെന്നാണ് വിലയിരുത്തൽ.
ഇതിന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് 'ക്യാമ്പസ് ജൈവവൈവിദ്ധ്യ രജിസ്റ്റർ' തയ്യാറാക്കും. വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പരിസരത്തെ സസ്യങ്ങൾ, ജന്തുക്കൾ, സൂക്ഷ്മാണുക്കൾ എന്നിവയെക്കുറിച്ച് കൃത്യമായും ചിട്ടയോടെയും രേഖപ്പെടുത്തുന്ന പട്ടികയാണ് ഇതിൽ പ്രധാനം. തദ്ദേശസ്ഥാപന അടിസ്ഥാനത്തിൽ ജൈവവൈവിദ്ധ്യ രജിസ്റ്ററുകളുകൾ ഇതിനകം തയ്യാറാക്കിയിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇവ വരുന്നതോടെ കൂടുതൽ വിവരശേഖരണം സാദ്ധ്യമാകും. രജിസ്റ്ററിന്റെ അടിസ്ഥാനത്തിൽ ജൈവ വൈവിദ്ധ്യ സംരക്ഷണത്തിനുള്ള പദ്ധതികളും രൂപപ്പെടുത്താം. തിരഞ്ഞെടുക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബോർഡ് പരിശീലനവും നൽകും.
ജൈവ വൈവിദ്ധ്യ
പ്രദർശനം നടത്തും
ക്യാമ്പസുകളിൽ ജൈവവൈവിദ്ധ്യ പ്രദർശനം നടത്തുന്ന പദ്ധതി നടപ്പാക്കും. ഔഷധ സസ്യങ്ങൾ, തദ്ദേശവിളകൾ, പക്ഷികൾ, ചിത്രശലഭങ്ങൾ എന്നിവയെക്കുറിച്ച് അറിവ് പകരുന്ന സ്റ്റാളുകൾ സജ്ജമാക്കും. നാട്ടുവൈദ്യം, ജൈവകൃഷി രീതികൾ, പരമ്പരാഗത ഭക്ഷണങ്ങൾ എന്നിവയും ഉൾപ്പെടുത്തും. വിദ്യഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ജൈവൈവിധ്യ ക്വിസ്, സെമിനാർ, ചർച്ചകൾ, ഫീൽഡ് സ്റ്റഡി എന്നിവയും സംഘടിപ്പിക്കും. വരും മാസങ്ങളിൽ പദ്ധതി നടപ്പാക്കുകയാണ് ലക്ഷ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |