
തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ എൻജിനീയറിംഗ് കോളേജിനെ (സി.ഇ.ടി) സംസ്ഥാന സാങ്കേതിക സർവകലാശാലയുടെ ഘടക കോളജ് (കോൺസ്റ്റിറ്റ്യുവെന്റ്)ആക്കാനുള്ള നീക്കം സാമൂഹ്യ, വിദ്യാഭ്യാസ, സാമ്പത്തിക രംഗത്ത് വൻ പ്രത്യാഘാതമുണ്ടാക്കുമെന്ന് ആശങ്ക. കോളജിന്റെ നിയന്ത്രണം സർക്കാരിൽ നിന്നും മാറുന്നതിനൊപ്പം, കുറഞ്ഞ ചെലവിൽ, മികച്ച നിലവാരമുള്ള സാങ്കേതിക വിദ്യാഭ്യാസം വിദ്യാർത്ഥികൾക്ക് അന്യമാകും.
5000ത്തോളം വിദ്യാർത്ഥികളാണ് സി.ഇ.ടിയിൽ പഠിക്കുന്നത്. കോളേജിന്റെ വാർഷികച്ചെലവ് 400 കോടിയിലധികമാണ്. 300 ഓളം അദ്ധ്യാപകരും, 327ഓളം അനദ്ധ്യാപകരും ഉൾപ്പെടെ 627 ജീവനക്കാരാണുള്ളത്. ശമ്പളത്തിന് മാത്രം 80 കോടിയിലേറെ വേണം. ഈ ചെലവ് സംസ്ഥാന ഖജനാവിൽ നിന്നാണ് വഹിക്കുന്നത്. ഘടക കോളേജാകുമ്പോൾ സാങ്കേതിക സർവകലാശാല ഈ ചെലവ് വഹിക്കേണ്ടി വരും. അഫിലിയേറ്റഡ് കോളേജുകളിൽ നിന്നുള്ള വരുമാനം മാത്രം ഉപയോഗിച്ച് ഈ ബാദ്ധ്യത ഏറ്റെടുക്കാൻ കെ.ടി.യുവിന് സാധിക്കില്ല. വിദ്യാർത്ഥികളിൽ നിന്ന് ഉയർന്ന ഫീസ് ഈടാക്കുകയോ അഫിലിയേഷൻ ഫീസ് വർദ്ധിപ്പിക്കുകയോ വേണം. 8650 രൂപയാണ് സി.ഇ.ടിയിലെ വാർഷിക ഫീസ്. ഘടക കോളേജാവുമ്പോൾ ചെലവിനായി 5000 വിദ്യാർത്ഥികളിൽ നിന്ന് 4 ലക്ഷം രൂപ വീതം വാർഷിക ഫീസീടാക്കേണ്ടി വരും.
ഉയർന്ന എൻട്രൻസ് റാങ്കുള്ള വിദ്യാർത്ഥികൾ തിരഞ്ഞെടുക്കുന്ന സി.ഇ.ടി ,സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് അപ്രാപ്യവും, മെരിറ്റ് അപ്രസക്തവുമാകും.
ജീവനക്കാരുടെ സേവന വ്യവസ്ഥകളെയും ഇത് പ്രതികൂലമായി ബാധിക്കും. സർവകലാശാലയ്ക്ക് ഗ്രാന്റ് ഇൻ എയ്ഡ് അനുവദിച്ചിട്ടില്ലാത്തതിനാൽ ശമ്പളം ഉൾപ്പെടെയുള്ളവ കൃത്യമായി ലഭിക്കുമെന്ന് ഉറപ്പില്ല. സർക്കാർ എൻജിനീയറിംഗ് കോളേജുകളിൽ എൻ.ഐ.ആർ.എഫ് റാങ്കിംഗ് നേടിയ ഏക സ്ഥാപനമാണ് സി.ഇ.ടി. സാങ്കേതിക സർവകലാശാലയ്ക്ക് ദേശീയ റാങ്കിംഗ് ലഭിച്ചിട്ടില്ല. സാങ്കേതിക സർവകലാശാല നിലനിൽക്കണമെങ്കിൽ ഡിപ്പാർട്ട്‌മെന്റോ ,സെന്ററോ, ഘടക കോളേജോ ആവശ്യമാണ്. പ്രവർത്തനം തുടങ്ങി 10 വർഷമായിട്ടും കോളേജ് തുടങ്ങാൻ കഴിഞ്ഞിട്ടില്ല. സർവകലാശാലയിലെ 5 എം.ടെക് കോഴ്സുകളിലായി ഏഴു വിദ്യാർത്ഥികളാണുള്ളത്. തൽക്കാലിക അദ്ധ്യാപകരാണ് പഠിപ്പിക്കുന്നത്. സർവകലാശാലയുടെ ഘടക കോളജാകുമ്പോൾ,സി.ഇ.ടിയിൽ ക്യാമ്പസ് റിക്രൂട്ട്‌മെന്റ് വഴി വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന തൊഴിലവസരങ്ങളും നഷ്ടപ്പെടും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |