ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടും വിദ്യാഭ്യാസ രംഗത്ത് പരിഷ്‌കാരങ്ങൾ ആവശ്യപ്പെട്ടും കോക്രോച്ച് പാർട്ടി (സിജെപി) നടത്തിയ മാർച്ചിനെതിരെ പൊലീസ് നടപടി. സിജെപി പ്രതിഷേധത്തിനിടെ പൊലീസ് ലാത്തിവീശി. കേരള ഹൗസിന് സമീപത്ത് സ്ഥാപിച്ച ബാരിക്കേഡുകൾ മറികടക്കാൻ പ്രക്ഷോഭകർ ശ്രമിച്ചതോടെയാണ് പൊലീസ് ലാത്തിവീശിയത്. പൊലീസ്, സിആർപിഎഫ്, മറ്റ് അർദ്ധസൈനിക വിഭാഗങ്ങൾ ചേർന്നാണ് വിദ്യാർത്ഥികളടക്കമുള്ളവരെ മർദ്ദിച്ചത്. പിന്നീട് ഉന്നത ഉദ്യോഗസ്ഥർ എത്തിയാണ് സ്ഥിതി ശാന്തമാക്കിയത്.
ജന്തർ മന്തറിൽ ആരംഭിച്ച സിജെപി പ്രകടനം തലസ്ഥാനത്ത് കാര്യമായ ഗതാഗത തടസ്സത്തിന് കാരണമായിരുന്നു. പ്രതിഷേധത്തെ നിയന്ത്രിക്കാൻ വലിയ തോതിൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബിഎൻഎസ്എസ്) സെക്ഷൻ 163 പ്രകാരമുള്ള നിരോധനാജ്ഞ ഡൽഹിയിൽ പ്രാബല്യത്തിൽ തുടരുന്നുവെന്ന് ഡൽഹി പൊലീസ് പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം, സിജെപിയുടെ മാർച്ചിന് അനുമതി തേടുന്നതിനായി സംഘടന ഇതുവരെ തങ്ങളെ സമീപിച്ചിട്ടില്ലെന്ന് ഡൽഹി പൊലീസ് അറിയിച്ചു. നിരാഹാര സമരത്തിനിടെ ആശുപത്രിയിലേക്ക് മാറ്റിയ ആക്ടിവിസ്റ്റ് സോനം വാങ്‌ചുക്കാണ് മാർച്ച് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ പാർലമെന്റിലേക്കുള്ള ഒരു മാർച്ചിനും സിജെപി അനുമതി തേടുകയോ അനുവദിക്കുകയോ ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കി ഡൽഹി പൊലീസ് പ്രസ്താവന പുറത്തിറക്കി. നിരോധനാജ്ഞ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.
ഇന്ന് പാർലമെന്റിന്റെ മൺസൂൺ സമ്മേളനം ആരംഭിച്ചതോടെ വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. നിരോധന ഉത്തരവുകൾ ലംഘിക്കുന്നതായി കണ്ടെത്തിയാൽ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 223 പ്രകാരവും മറ്റ് ബാധകമായ നിയമ വ്യവസ്ഥകൾ പ്രകാരവും നിയമനടപടികൾക്ക് വിധേയരാകുമെന്ന് ഡൽഹി പൊലീസ് മുന്നറിയിപ്പ് നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |