
തിരുവനന്തപുരം: ലഹരി ഉപയോഗവും വ്യാപനവും തടയാൻ കോൺഗ്രസ് സന്നദ്ധ പ്രവർത്തകരെ ഉൾപ്പെടുത്തി മഹാത്മാഗാന്ധിയുടെ പേരിൽ മാനവ സേനയ്ക്ക് രൂപം നൽകും.
ലഹരിക്കെതിരായ ബോധവത്കരണവും മയക്കുമരുന്നു വിതരണക്കാരെ കണ്ടെത്തി നിയമ സംവിധാനങ്ങളെ അറിയിക്കലുമാണ് മാനവസേനയുടെ പ്രധാന പ്രവർത്തനം.
അതോടൊപ്പം കുട്ടികൾക്കായി നിയോജക മണ്ഡലം,ബ്ലോക്ക് എന്നിവ കേന്ദ്രീകരിച്ച് കൗൺസിലിംഗ് സെന്ററുകളും ആരംഭിക്കും. ഭീതിജനകമായിക്കൊണ്ടിരിക്കുന്ന ലഹരി വിപത്തിൽ നിന്ന് സംസ്ഥാനത്തെ രക്ഷിക്കുകയാണ് ലക്ഷ്യമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെസുധാകരൻ വ്യക്തമാക്കി.
ലഹരി ലഭ്യത കേരളത്തിൽ വ്യാപകമായതിനാൽ കുട്ടികളും കണ്ണികളാകുന്നു. സ്കൂൾ പരിസരങ്ങളിൽ ഇവ സുലഭമായി ലഭിക്കുന്നു. പരിശോധനകൾ ഫലപ്രദമാകുന്നില്ല. കുട്ടികൾക്കിടയിലുണ്ടാവുന്ന കുറ്റകൃത്യങ്ങൾ ഇതിന് തെളിവാണ്. സ്മാർട്ട് ഫോണുകളുടെ ഉപയോഗം കുട്ടികളുടെ ശാരീരിക,മാനസിക വികാസത്തെ കാര്യമായി ബാധിക്കുന്നു.ലഹരി വ്യാപനവും ഇന്റർനെറ്റിന്റെ ഉപയോഗവും കുട്ടികളിലെ അക്രമവാസന വർദ്ധിക്കുന്നതിന് സ്വാധീനം ചെലുത്തുന്നു.കോൺഗ്രസ് പോഷക സംഘടനയായ ദേശീയ കായികവേദിയെ ഉപയോഗിച്ച് കായിക മത്സരങ്ങളും സംസ്‌കാര സാഹിതിയുടെ സഹകരണത്തോടെ സാംസ്‌കാരിക കലാപരിപാടികളും നടത്തും. ഇതിലൂടെ കുട്ടികളുടെ ശ്രദ്ധ പഠനത്തോടൊപ്പം കായികസാംസ്‌കാരിക രംഗത്ത് കേന്ദ്രീകരിക്കാനും ലഹരിക്കടിമപ്പെടുന്ന ചിന്തകളെ
അകറ്റാനും സാധിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |