
□നിയമസഭയിൽ പ്രത്യേക ബ്ളോക്കാവാൻ സി.പി.ഐ ആലോചന
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനം സി.പി.ഐക്ക് നൽകില്ലെന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രസ്താവനയോടെ സി.പി.എം-സി.പി.ഐ പോര് വീണ്ടും രൂക്ഷമാകുന്നു. പദവിക്കും രാഷ്ട്രീയ പക്വതയ്ക്കും നിരക്കുന്നതല്ലെന്ന രൂക്ഷ വിമർശനമായിരുന്നു ഇതിനോടുള്ള സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ മറുപടി. നിയമസഭയിൽ പ്രത്യേക ബ്‌ളോക്കായി ഇരിക്കാനുള്ള കടുത്ത നടപടിയിലേക്ക് കടക്കാനാണ് നേതൃത്വത്തിന്റെ ആലോചന. തിടുക്കത്തിൽ തീരുമാനം വേണ്ടെന്ന അഭിപ്രായവും നേതൃത്വത്തിലെ ഒരു വിഭാഗത്തിനുണ്ട്. ഉഭയകക്ഷി ചർച്ചയ്ക്കായി നീക്കി വച്ച വിഷയത്തിൽ, മുതിർന്ന നേതാവ് പിണറായി വിജയൻ ഇങ്ങനെ പ്രതികരിക്കുമെന്ന് സി.പി.ഐ കരുതിയില്ല. ഉഭയകക്ഷി ചർച്ച നടക്കുന്നതിനാലാണ്, കഴിഞ്ഞ എൽ.ഡി.എഫ് യോഗത്തിൽ ഉപനേതാവ് പ്രശ്നം സി.പി.ഐ ഉന്നയിക്കാഞ്ഞത്.
മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കാതിരിക്കാനുള്ള നടപടിയാണ് സ്വീകരിച്ചത്. എന്നാൽ ആ പരിഗണന സി.പി.എമ്മിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ലെന്നാണ് വിലയിരുത്തൽ. ചർച്ചയിലിരിക്കുന്ന വിഷയത്തിൽ തീരുമാനമെന്ന രീതിയിലാണ് പിണറായി പ്രതികരിച്ചത്. എൽ.ഡി.എഫ് നേതാക്കളുമായി ആശയ വിനിമയം നടത്തണം. ഇതിനു മുമ്പും ഇതേ നിലപാടാണ് പിണറായി വിജയൻ സ്വീകരിച്ചിട്ടുള്ളതെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. സി.പി.ഐ കേന്ദ്ര നേതൃത്വത്തെ വിഷയത്തിൽ ഇടപെടുവിക്കാൻ സംസ്ഥാന നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. കടുത്ത നടപടി വേണമെന്ന ആവശ്യവും ഉന്നയിക്കും. സി.പി.എം കേന്ദ്ര നേതൃത്വവുമായി ഇക്കാര്യം ചർച്ച ചെയ്യണമെന്നും ആവശ്യപ്പെടും. പി.എം.ശ്രീ വിഷയത്തിൽ സമാന ഇടപെടൽ സി.പി.ഐ കേന്ദ്ര നേതൃത്വം നടത്തിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |