
തിരുവനന്തപുരം: ആരോഗ്യവകുപ്പ് കാര്യാലയത്തിൽ ഡയറക്ടർ കസേരയ്ക്കായി നാടകീയ രംഗങ്ങൾ. കേരള അഡിമിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ സ്റ്റേ ഉത്തരവിനെ തുടർന്ന് തിരികെ ഡയറക്ടറായി സ്ഥാനമേൽക്കാനെത്തിയ ഡോ. കെ ജെ റീനയക്ക് കസേര വിട്ടുനൽകാൻ പകരം ചുമതലയേറ്റ ഡോ.വി മീനാക്ഷി തയ്യാറായില്ല. സർക്കാർ നിർദേശം വന്നാൽ മാത്രമേ ഡയറക്ടർ കസേരയിൽ നിന്ന് മാറുകയുള്ളൂവെന്നാണ് ഡോ.വി മീനാക്ഷി അറിയിച്ചത്. കസേര അവകാശവാദവുമായി ഇരുവരും മുഖാമുഖം ഇരിക്കുന്ന സാഹചര്യമാണ് ആരോഗ്യവകുപ്പ് കാര്യാലയത്തിൽ ഉണ്ടായത്.തർക്കത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി.
ഡയറക്ടർ സ്ഥാനത്തുനിന്ന് ഡോ.കെ ജെ റീനയെ സ്ഥലം മാറ്റിയ ഉത്തരവ് സ്റ്റേ ചെയ്ത അഡിമിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ നടപടിക്കെതിരെ ഇന്നുതന്നെ ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ സർക്കാർ ശ്രമിക്കുകയാണ്. അധികാരത്തർക്കം ഉള്ളതുകൊണ്ട് സിംഗിൾ ബെഞ്ചിൽ അപ്പീൽ നൽകി സ്റ്റേ ഉത്തരവ് സമ്പാദിക്കാനാണ് സർക്കാരിന്റെ നീക്കം. അതിനാലാണ് പകരം ചുമതലയേറ്റ ഡോ.വി മീനാക്ഷി ഡയറക്ടർ കസേരയിൽ തുടരാൻ ശ്രമിക്കുന്നത്. അഡിമിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ സ്റ്റേ ഉത്തരവ് വന്ന സാഹചര്യത്തിൽ പകരമൊരു ഉത്തരവ് ഇറക്കേണ്ടത് സർക്കാരാണ് എന്നാണ് ഡോ.വി മീനാക്ഷിയുടെ നിലപാട്.
സിസ്റ്റത്തിനെതിരെ പ്രവർത്തിച്ചെന്ന് ആരോപിച്ചാണ് ഡോ. റീനയ്ക്കെതിരെ ആരോഗ്യവകുപ്പ് നടപടിയെടുത്തത്. നീതി നിഷേധം ചൂണ്ടിക്കാട്ടി ഡോ. റീന അഡിമിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ നൽകിയ പരാതിയെ തുടർന്ന് സർക്കാർ ഉത്തരവ് സ്റ്റേ ചെയ്യുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |