
തിരുവനന്തപുരം: ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കാനുള്ള പ്രോസിക്യൂഷൻ ഹർജിയിൽ സെപ്റ്റംബർ 15ന് വാദം കേൾക്കും. ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് റ്റാനിയ മറിയം ജോസ് ആണ് ഹർജി പരിഗണിക്കുന്നത്.
സി.പി.എം പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഐ.പി. ബിനു, ഒന്നാം പ്രതി നിധിൻ രാജ് എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്നാണ് പൊലീസിന്റെ ആവശ്യം. ജാമ്യവ്യവസ്ഥയുടെ ഭാഗമായി മ്യൂസിയം സ്റ്റേഷനിൽ ഒപ്പിടാൻ എത്തിയ പ്രതികൾ സ്റ്റേഷനിലെ ഓണാഘോഷത്തിൽ പങ്കെടുത്തിരുന്നു. ഊഞ്ഞാലാടിയും ചെണ്ട കൊട്ടിയും റീൽസെടുത്ത് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചു. പൊലീസിൽ തങ്ങൾക്ക് സ്വാധീനമുണ്ടെന്ന് പ്രചരിപ്പിക്കാൻ ലക്ഷ്യമിട്ടാണിതെന്നാണ് പ്രോസിക്യൂഷൻ വാദം. സാക്ഷികളെ ഭീഷണിപ്പെടുത്താനും ഇടയുണ്ട്.
പതിനാറാം പ്രതിയാണ് ഐ. പി. ബിനു. ആകെ 300പ്രതികളുണ്ട്. 26പ്രതികളാണ് ഇതുവരെ പിടിയിലായത്. 90 ദിവസത്തിനകം കുറ്റപത്രം
നൽകാത്തതിനാൽ പ്രതികൾക്കെല്ലാം ജാമ്യം ലഭിച്ചിട്ടുണ്ട്. പ്രതികൾ സ്റ്റേഷനിലെ ഓണാഘോഷത്തിൽ പങ്കെടുത്തത് ജാമ്യവ്യവസ്ഥകളുടെ ലംഘനമായി പൊലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതേക്കുറിച്ചുള്ള വിശദമായ പൊലീസ് റിപ്പോർട്ട് സെപ്തംബർ 18ന് കോടതിയിൽ സമർപ്പിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |