
തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിലോ ,കമ്മിറ്റിയിലോ അഴിച്ചുപണി ഉണ്ടാകില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. സംസ്ഥാന സമ്മേളനവും പാർട്ടി കോൺഗ്രസുമാണ് അഴിച്ചു പണി നടത്തുക. സെപ്തംബറിൽ നടക്കുന്നത് സംസ്ഥാന വിശാല സമിതിയാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
തിരഞ്ഞെടുപ്പിൽ വ്യക്തിപരമായ ഒരു വീഴ്ചയും തനിക്കുണ്ടായിട്ടില്ല. വീഴ്ചയുടെ ഉത്തരവാദിത്തം പാർട്ടി നേതൃത്വത്തിനാകെയാണ്. താനുൾപ്പെടെ എല്ലാവരും സംഘടനാപരമായി തെറ്റു പറ്റിയിട്ടുണ്ടോയെന്ന് പരിശോധിക്കും. തിരഞ്ഞെടുപ്പ് പരാജയത്തിൽ കേന്ദ്ര കമ്മിറ്റി റിപ്പോർട്ടിൽ, തെറ്റായ കാര്യങ്ങളൊക്കെ തെറ്റാണെന്ന് പറഞ്ഞിട്ടുണ്ട്. താൻ കൂടി ഉൾപ്പെട്ട പി.ബിയും കേന്ദ്ര കമ്മിറ്റിയുമാണ് റിപ്പോർട്ട് തയ്യാറാക്കിയത്. നിങ്ങളുടെ ഭാവനയ്ക്കനുസരിച്ച് എഴുതാൻ നിങ്ങൾക്കവകാശമുണ്ട്. സംസ്ഥാന കമ്മിറ്റിയുടെ റിപ്പോർട്ട് പരസ്യപ്പെടുത്തുന്നതും ആലോചിക്കാം. പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ടിന്റെ കണക്ക് പുറത്തു വിടുന്നതിൽ ഒരു ബുദ്ധിമുട്ടുമില്ല.
ശശിധരൻ കർത്ത പിണറായി വിജയനെതിരെ മൊഴി നൽകിയിട്ടില്ല. എല്ലാം വരട്ടെ അപ്പോൾ കാണാം. ഈ മൊഴി പഴയതാണ്. അതിൽ ഒരുൽക്കണ്ഠയുമില്ല. പിണറായി വിജയനിലേക്ക് അന്വേഷണമെത്തിക്കാനാണ് ഇതു വരെ ശ്രമിച്ചത്. മുഖ്യമന്ത്രിയുമായുള്ള പരിചയത്തിന്റെ പുറത്താണ് പണം നൽകിയതെന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണ്. രാഷ്ട്രീയമായും നിയമപരമായും നേരിടാനാണ് സി.പി.എം തീരുമാനം. പൊലീസ് മർദ്ദനത്തിൽ കുണ്ടറ സ്വദേശി സിയാദ് മരണപ്പെട്ടതിൽ സി.ബി.ഐ അന്വേഷണം നടത്തണമെന്ന് എം.വി.ഗോവിന്ദൻ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |