
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎം നേരിട്ടത് നിസാര തോൽവിയല്ലെന്ന് സിപിഎം നേതാവും കേന്ദ്ര കമ്മിറ്റിയംഗവുമായ കെ കെ ശൈലജ. പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിൽപ്പോലും നേരിട്ടത് വലിയ തിരിച്ചടിയാണെന്നാണ് വിലയിരുത്തൽ. 'ചിന്തയിലെ' ലേഖനത്തിലാണ് ശൈലജയുടെ പ്രതികരണം. 'തിരിച്ചുവരവ് അനിവാര്യമാണ്'എന്ന പേരിലാണ് ലേഖനം.
'കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളിലെ തോൽവി പഠിക്കണം. ഉറച്ചുനിന്നവർ പോലും ഇടതുപക്ഷത്തുനിന്ന് മാറി. പ്രശ്‌നങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടും പരിഹരിക്കാൻ ശ്രമം ഉണ്ടായിട്ടില്ല. നേതാക്കളുടെയും പ്രവർത്തകരുടെയും ശൈലിമാറ്റം അനിവാര്യമാണ്. ഭാഷാശൈലിയും പെരുമാറ്റവും ജീവിത ശൈലിയും പരിശോധിക്കണം.
എൽഡിഎഫിന് 99 സീറ്റിൽ നിന്ന് 35ലേയ്ക്ക് ചുരുങ്ങേണ്ടി വന്നു. പല ഘടകകക്ഷികൾക്കും ഒരു സീറ്റുപോലും ലഭ്യമായില്ല. അവർക്കെല്ലാം പഴയ സ്ഥിതി വീണ്ടെടുക്കാൻ കഴിയണം. ബിജെപി മൂന്ന് സീറ്റുകൾ നേടിയത് ഗൗരവതരമായ കാര്യമാണ്. തിരഞ്ഞെടുപ്പിലെ തിരിച്ചടി ഉത്‌കണ്ഠയുണ്ടാക്കുന്ന വ്യതിയാനമാണ്. പ്രശ്‌നങ്ങൾ യഥാസമയം പരിഹരിച്ചില്ല'- എന്നിങ്ങനെയാണ് ലേഖനത്തിൽ പറയുന്നത്.
ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ശൈലജയെ മട്ടന്നൂരിൽ നിന്ന് പേരാവൂർ മണ്ഡലത്തിലേക്ക് മാറ്റിയത് വിവാദമായിരുന്നു. പേരാവൂർ നിയോജക മണ്ഡലത്തിൽ തനിക്ക് മത്സരിക്കാൻ താല്‍പര്യമില്ലാതിരുന്നിട്ടും നിർബന്ധിച്ച് മത്സരിപ്പിച്ചുവെന്നും ജയിക്കില്ലെന്ന് എല്ലാവർക്കും അറിയാമായിരുന്നുവെന്നും ശൈലജ വിമർശിച്ചിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മട്ടന്നൂർ മത്സരിച്ചപ്പോൾ റെക്കാഡ് ഭൂരിപക്ഷത്തിലാണ് കെ.കെ ശൈലജ ജയിച്ചത്. എന്നാൽ ഇത്തവണ പേരാവൂരിൽ മത്സരിച്ചപ്പോൾ വോട്ടു ശതമാനത്തിൽ വമ്പിച്ച കുറവാണുണ്ടായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |